ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ ക്ലാസില്‍ ഷഫ്ളിംഗ് ഉണ്ടായതിനെ പറ്റിയാണ് ആശിര്‍ നന്ദ പറഞ്ഞത്; കുട്ടി വളരെ വിഷമത്തിലായിരുന്നു; ആശിര്‍നന്ദയുടെ ആത്മഹത്യ മനോവിഷമത്തില്‍

Update: 2025-06-29 08:26 GMT

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആശിര്‍നന്ദ (14) ജീവനൊടുക്കിയത് മാര്‍ക്ക് മോശമായെന്ന കാരണത്തില്‍ ക്ലാസ് മാറ്റിയിരുത്തിയതിന്റെ മനോവിഷമത്തില്‍ എന്ന വാദത്തില്‍ വിശദമായ അന്വേഷണം നടത്തും. അധ്യാപകര്‍ക്കെതിരെ ഉണ്ടായ നടപടികള്‍ക്ക് പിന്നാലെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. ആശിര്‍ നന്ദയെ മുന്‍പും രൂക്ഷമായി അധ്യാപകര്‍ ശകാരിച്ചിരുന്നതായി പിതാവ് മറുനാടനോട് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവ ദിവസം പിതാവ് പ്രശാന്താണ് ആശിര്‍ നന്ദയെ സ്‌കൂളില്‍ നിന്നും കൂട്ടികൊണ്ട് വന്നത്. തിങ്കളാഴ്ച്ച സ്‌കൂളില്‍ നിന്നും മടങ്ങി വന്നപ്പോള്‍ മുതല്‍ കുട്ടി വലിയ വിഷമത്തിലായിരുന്നു. ആശിര്‍ നന്ദയും സഹോദരിയും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂള്‍ ബസിലാണ് ഇരുവരും പോയി വന്നിരുന്നത്. എന്നാല്‍ ബസ് വീടുവരെ വരില്ല. ഇതിനാല്‍ മാതാപിതാക്കലാണ് കുട്ടികളെ കൊണ്ട് വരാന്‍ പോയിരുന്നത്. സ്‌കൂള്‍ ബസ് നിര്‍ത്തുന്ന സ്ഥലത്ത് നിന്നും വീട്ടിലേക്ക് ഏകദേശം 4 കിലോമീറ്ററോളമുണ്ട്. സംഭവ ദിവസം പിതാവ് പ്രശാന്താണ് കുട്ടികളെ കൊണ്ട് വരാനായി പോയത്. ഈ സമയത്ത് ആശിര്‍ നന്ദ വലിയ വിഷമത്തിലായിരുന്നുവെന്നാണ് പിതാവ് മറുനാടനോട് പറഞ്ഞത്.

ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ ക്ലാസില്‍ ഷഫ്ളിംഗ് ഉണ്ടായതിനെ പറ്റിയാണ് ആശിര്‍ നന്ദ പറഞ്ഞിരുന്നത്. ബസിലിരുന്ന് ഒരുപാട് കരഞ്ഞുവെന്നും കുട്ടി പറഞ്ഞു. എന്നാല്‍ ഷഫ്ളിംഗ് നല്ലതല്ലേ എന്നും ഒരുപാട് സുഹൃത്തുക്കളെ കിട്ടുമല്ലോയെന്നും പറഞ്ഞ് കുട്ടിയ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എ ഡിവിഷനില്‍ നിന്നും ഇ ഡിവിഷനിലേക്കാണ് കുട്ടിയെ മാറ്റിയത്. ഈ ക്ലാസില്‍ ആണ്‍കുട്ടികള്‍ കൂടുതലായിരുന്നു. സ്‌കൂള്‍ വിട്ട് വന്ന ശേഷം കുട്ടി പതിവുപോലെ പഠിക്കാനായി മുറിയില്‍ കയറി. ആശിര്‍ നന്ദയെ പഠനത്തില്‍ സഹായത്തിനായി വീടിനടുത്തുള്ള പെണ്‍കുട്ടി ദിവസവും വന്നിരുന്നു. ഈ പെണ്‍കുട്ടി ആശിര്‍ നന്ദയുടെ മുറിയില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടതെന്നാണ് പിതാവ് പറയുന്നത്.

ആദ്യമായല്ല ആശിര്‍ നന്ദയെ അധ്യാപകര്‍ രൂക്ഷമായി ശകാരിക്കുന്നത്. രക്ഷിതാക്കളുടെ യോഗത്തില്‍ വെച്ച് കുട്ടിയെ ശകാരിക്കുന്നത് കണ്ട് വലിയ മാനസിക ബുദ്ധിമുണ്ടായി. മാര്‍ക്ക് കുറവായെന്ന് പറഞ്ഞാണ് സീറ്റ് മാറ്റിയിരുത്തിയത്. രണ്ട് വിഷയങ്ങളില്‍ മാര്‍ക്കിന്റെ ശതമാനം കുറവായിരുന്നു. എന്നാല്‍ ഞായറാഴ്ച്ച ക്ലാസ് അധ്യാപിക കുട്ടിയുടെ അമ്മയുമായി സംസാരിച്ചിരുന്നു. മുന്‍പ് നടന്ന പരീക്ഷകളേക്കാള്‍ മാര്‍ക്കുകള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധിച്ചാല്‍ മതിയെന്നും അധ്യാപിക പറഞ്ഞിരുന്നു. അധ്യാപിക നല്ല അഭിപ്രായം പറഞ്ഞതിനാല്‍ വളരെ സന്തോഷത്തോടെയാണ് തിങ്കളാഴ്ച്ച ആശിര്‍ നന്ദ സ്‌കൂളില്‍ പോയത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് ക്ലാസ്സില്‍ ഷഫ്ളിംഗ് നടന്നതെന്നാണ് പിതാവ് പറഞ്ഞു.

ക്ലാസ് മാറ്റിയത് കുട്ടിക്ക് വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ആത്മഹത്യ കുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയില്‍ ഇനി മാര്‍ക്ക് കുറഞ്ഞാല്‍ എട്ടാം ക്ലാസില്‍ തന്നെ പഠനം തുടരാം എന്ന് വിദ്യാര്‍ഥിനിയെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചിരുന്നു. കുട്ടിയുടെ കൂട്ടുകാരാണ് കുറിപ്പ് പോലീസിന് കൈമാറിയതെന്നാണ് സൂചന. കുറിപ്പില്‍ അധ്യാപകരുടെ പേര് എഴുതിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായും പിതാവ് പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.

മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് സാധാരണ ഉപദേശങ്ങള്‍ മാത്രമാണ് നല്‍കിയത്. ഇത് അവരുടെ മാര്‍ക്കുകള്‍ മെച്ചപ്പെടുത്തുന്നനായി മാത്രമായിരുന്നു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയത്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തല്‍. മാര്‍ക്ക് കുറഞ്ഞാല്‍ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്ന കത്ത് രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായി ഒപ്പിട്ട് വാങ്ങിയെന്നും ഗുരുതര കണ്ടെത്തലുണ്ട്.

അഞ്ച് അധ്യാപകരില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് ആശിര്‍നന്ദ ആത്മഹത്യക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാ ഗത്ത് തെറ്റുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റും സമ്മതിച്ചിരുന്നു. പാലക്കാട് ഡിഡിഇ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്. ഡിഡിഇ ഈ റിപ്പോര്‍ട്ട് ഡിജിഇയ്ക്ക് കൈമാറിയിട്ടുണ്ട്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റിയിരുത്തിയ ദിവസം തന്നെയാണ് ആശിര്‍നന്ദ ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ 5 അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Tags:    

Similar News