മോഷ്ണം നടത്താന്‍ പ്രതി ഒന്നരമാസമായി താമസിച്ചത് ഡോര്‍മിറ്ററികളില്‍; മോഷ്ണ പഠനം നടത്തിയത് യുട്യൂബില്‍ നോക്കി; ഡമ്മി ലോക്കറിന്‍െ തകിട് മുറിച്ച് പരിശീലനം; 42 ലക്ഷത്തിന്റെ കടം വീട്ടാന്‍ എടിഎം മോഷ്ണ ശ്രമം; പ്രതി പിടിയില്‍; പിടിയിലായത് യുവ എന്‍ജിനീയര്‍

Update: 2025-02-14 04:14 GMT

കോഴിക്കോട്: 42 ലക്ഷം രൂപയുടെ കടം വീട്ടാന്‍ എടിഎം തകര്‍ക്കാന്‍ ശ്രമം നടത്തിയ പ്രതി പിടിയില്‍. എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ യുവ എന്‍ജിനീയറായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷിനെയാണ് (37) പോലീസ് പിടികൂടിയത്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയാണ് പ്രതി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടത്തിയത്. കോഴിക്കോട് നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ ബസാറിനടുത്തുള്ള പറമ്പില്‍ കടവിലെ ഹിറ്റാച്ചി എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടും, എടിഎമ്മില്‍ ലൈറ്റ് കണ്ടും, അസ്വാഭിവിക ശബ്ദം കേട്ടും എത്തിയ പോലീസ് എത്തിയതോടെയാണ് പ്രതി പിടിയിലാകുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, പണം ഉള്‍പ്പെട്ട ലോക്കറിലെ ബോക്സ് തിരികെ കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എ.ടി.എമ്മിലെത്തിയത്.

സി.സി.ടി.വി.ദൃശ്യങ്ങളില്‍ മുഖം വരാതിരിക്കാന്‍ മഫ്ളര്‍ ഉപയോഗിച്ച് തലയും മുഖവും മറച്ചാണ് എ.ടി.എമ്മിലേക്ക് എത്തിയത്. ഈ മുറിയുടെ തൊട്ടടുത്തുള്ള രണ്ട് കടകളിലെ ക്യാമറകള്‍, പുറകിലൂടെയെത്തി മുകളിലേക്ക് തിരിച്ചുവെച്ചാണ് എ.ടി.എമ്മിലെത്തിയത്. എ.ടി.എമ്മിനുള്ളിലെ ക്യാമറകളില്‍ പശിമയുള്ള ദ്രാവകം സ്പ്രേചെയ്തു.

കടം വീട്ടാന്‍ കവര്‍ച്ച ആസൂത്രണംചെയ്ത വിജേഷ് ഒന്നരമാസമായി വീടുവിട്ട് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിലാണ് താമസം. സ്വന്തം കാറിലെത്തി എ.ടി.എമ്മിന്റെ ഒരുകിലോമീറ്റര്‍ അകലെ കാര്‍ പാര്‍ക്ക്ചെയ്ത് നടന്നാണ് എ.ടി.എം റൂമിലേക്കെത്തിയത്. പണമുണ്ടാക്കാന്‍ പല വഴികളും നോക്കി അവയെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എ.ടി.എം. കവര്‍ച്ചയിലെത്തിയത്. ഏത് എ.ടി.എം. എന്നുറപ്പിക്കാന്‍ കോഴിക്കോടിന്റെ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലൂടെ ധാരാളം യാത്ര നടത്തി. എങ്ങനെ എ.ടി.എം തകര്‍ക്കാമെന്നത് മനസ്സിലാക്കാന്‍ യുട്യൂബ് വീഡിയോകളെ ആശ്രയിച്ചു. ഇതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ വരുത്തി. ഡമ്മി ലോക്കറിന്റെ തകിട് മുറിച്ച് പരിശീലിക്കുകയും ചെയ്തു.

Tags:    

Similar News