ബിന്ദുവിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടു; മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിച്ചു; കൊല നടത്തിയത് ബിന്ദുവിന്റെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട്; പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്; സെബാസ്റ്റ്യന്റെ മൊഴി പുറത്ത്

സെബാസ്റ്റ്യന്റെ മൊഴി പുറത്ത്

Update: 2025-09-27 11:28 GMT

ചേര്‍ത്തല: ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍, പ്രതി സെബാസ്റ്റ്യന്റെ മൊഴി പുറത്ത്. 2006ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനിയായ ബിന്ദു പത്മനാഭനെ മെയ് മാസത്തിലാണ് സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയത്. മോഷണത്തിനായിരുന്നു കൊലപാതകം. മൃതദേഹം കഷ്ണങ്ങളാക്കി വീടിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ട് പിന്നീട് കത്തിച്ചു കളഞ്ഞെന്നുമാണ് പ്രതി സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് സംഘം ജൈനമ്മ കൊലക്കേസില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് 19 വര്‍ഷം മുന്‍പ് നടന്ന ബിന്ദു വധക്കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

ബിന്ദുവിന്റെ പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ബിന്ദുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടതായും, പിന്നീട് മൃതദേഹം അഴുകിയെന്ന് ഉറപ്പുവരുത്തിയ ശേഷം എല്ലുകള്‍ കത്തിച്ചു കളഞ്ഞതായും പ്രതി വെളിപ്പെടുത്തി. ശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചുവെന്നും പോലീസിനോട് സമ്മതിച്ചു.

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സി.ഐ ഹേമന്ത് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകമായതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. പ്രതിയുടെ നിസ്സഹകരണവും കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഘം, സെബാസ്റ്റ്യനൊപ്പം പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ബിന്ദുവിന്റെ തിരോധാനക്കേസ് കൊലപാതകമായി മാറ്റി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്.

വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന ബിന്ദു പത്മനാഭനെ 2006-ലാണ് കാണാതാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരന്‍ നല്‍കിയ പരാതിയിലാണ് തിരോധാനക്കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി വിറ്റതായും കണ്ടെത്തിയിരുന്നു.

ബിന്ദു പത്മനാഭന്‍ കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് വീഴ്ച വരുത്തിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജെയ്നമ്മ കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രതിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള തെളിവെടുപ്പ്, കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Tags:    

Similar News