എല്ലാവരോടും നന്നായി പെരുമാറുന്ന 'നല്ലവനായ ഉണ്ണി'; ഇഷ്ടം തോന്നുന്ന സംസാരം; എല്ലാം ദൈവം കാക്കുമെന്ന കടുത്ത വിശ്വാസി; വലിയ സ്രാവുകളോട് കമ്പം; പിഴിയാറുളളത് പെര്‍മിറ്റ് പുതുക്കലിന് ബസ്സുടമകളെ; ഒടുവില്‍ പണി കൊടുത്തതും കൈക്കൂലി നല്‍കി മടുത്ത ചില ഉടമകള്‍; സസ്‌പെന്‍ഷനിലായ എറണാകുളം ആര്‍ ടി ഒ ജര്‍സന് പാരയായത് കാശിനോടുള്ള ആക്രാന്തം
റണാകുളം ആര്‍ ടി ഒ ജര്‍സന് പാരയായത് കാശിനോടുള്ള ആക്രാന്തം
കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം ആര്‍.ടി.ഒ ടി.എം. ജര്‍സനെ സസ്പന്‍ഡ് ചെയ്യുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതി കഥകള്‍. ആര്‍ടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിരിക്കുകയാണ്. ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
ഫോര്‍ട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതിന് ജര്‍സന്‍ കൈക്കൂലി ചോദിച്ചെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജര്‍സനും മറ്റുചില ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത വിദേശമദ്യത്തില്‍ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്.
ജര്‍സന്‍ കൈക്കൂലി വാങ്ങിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ പരസ്യമായ രഹസ്യം ആയിരുന്നുവെന്നാണ് സൂചന. കൈക്കൂലി കൊടുത്ത് മടുത്ത ചില ബസ്സുടമകള്‍ ജര്‍സന് പണി കൊടുത്തതാണെന്നും ശ്രുതിയുണ്ട്. വര്‍ഷങ്ങളായി കൈക്കൂലി വാങ്ങിയിരുന്ന ഇയാള്‍ വലിയൊരു തുക അനധികൃതമായി സമ്പാദിക്കുകുയും, ബെനാമി പേരുകളില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനത്തിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
ജര്‍സന്റെ കൈക്കൂലി വാങ്ങലിനെ കുറിച്ച് വിജിലന്‍സിന് നേരത്തെ സൂചന കിട്ടിയെങ്കിലും, തെളിവിന് വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. ഒരു ബസിന് പെര്‍മിറ്റ് അനുവദിക്കുന്നതിന് 25,000 - 30,000 രൂപ വരെ വാങ്ങിയിരുന്നതായി പറയുന്നു. ജഴ്‌സന്റെ വീട്ടില്‍നിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ടാണ് വിജിലന്‍സ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍.ടി.ഒയെ അറസ്റ്റ് ചെയ്തത്. ജര്‍സന്റെ സ്വത്തുക്കളില്‍ വിജിലന്‍സ് വിശദ അന്വേഷണം നടത്തും. അഴിമതിക്കാരുടെ പട്ടിക നേരത്തെ വിജിലന്‍സ് തയ്യാറാക്കിയിരുന്നു.
റോഡില്‍ വച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജര്‍സനെ വിജിലന്‍സ് സംഘം പിടികൂടിയത്. രാമു, സജി എന്നീ കണ്‍സള്‍ട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാള്‍. വീടിനുപുറമേ ജര്‍സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബര്‍ ബാന്‍ഡിട്ട് ചുരുട്ടി വെച്ച നിലയില്‍ അറുപതിനായിരത്തോളം രൂപയും കിട്ടി. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ അടക്കം പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ബന്ധുക്കളുടെ നിക്ഷേപങ്ങളും പരിശോധിക്കും.
മൂന്നാം പ്രതിയായ രാമപടിയാര്‍ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജര്‍സന്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാര്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്‌സ്ആപ്പ് കോളുകള്‍ വഴിയെന്നും കണ്ടെത്തലുണ്ട്. ഇതിന്റെ തെളിവ് ഇവരുടെ ഫോണില്‍ നിന്ന് കിട്ടിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂവരും ചേര്‍ന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയമുണ്ട്. എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
നല്ലവനായ ഉണ്ണി
ചെറിയ കാര്യങ്ങള്‍ക്ക് ചെറിയ കൈക്കൂലി, വലിയ കാര്യങ്ങള്‍ക്ക് വലിയ കൈക്കൂലി. അതായിരുന്നു ജര്‍സന്റെ നയം. എന്തിനും ഏതിനും കൈക്കൂലി ചോദിക്കുന്ന സമ്പ്രദായത്തില്‍ ബസ്സുടമകള്‍ക്ക് വന്ന ഈര്‍ഷ്യയാണ് ജഴ്‌സണ്‍ കുടുങ്ങാന്‍ കാരണം. കൈക്കൂലിക്കാരന്‍ ആണെങ്കിലും അത് നയത്തില്‍ ചോദിച്ച് വാങ്ങാന്‍ മിടുക്കായിരുന്നു. നല്ല പെരുമാറ്റം കൊണ്ടാണ് ഇത്രയും നാള്‍ പിടി വീഴാതിരുന്നത്. ഇയാള്‍ കടുത്ത ദൈവ വിശ്വാസിയുമാണ്.
ബസ് പെര്‍മിറ്റിന് പുറമേ, ബസ്സുകളുടെ സമയക്രമം വളരെ പ്രധാനപ്പെട്ടതാണ്. സമയക്രമം തീരുമാനിക്കുന്നതിലൂടെയും മറ്റും ജര്‍സന്‍ വലിയ തോതില്‍ പണം സമ്പാദിച്ചു. ഇയാള്‍ക്ക് 4 അക്കൗണ്ടുകളും 4 ലോക്കറുകളും ഉള്ളതായി കണ്ടെത്തി. ബന്ധുക്കളുടെയും ബെനാമി പേരിലുമുള്ള വസ്തുവകകള്‍ കണ്ടെത്തും. ജര്‍സന് എതിരെ വകുപ്പുതല നടപടിക്കു പുറമെ സ്വത്ത് മരവിപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് അടക്കമുള്ള നടപടികള്‍ പിന്നാലെ വരും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിരുന്നു.
ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് ജര്‍സനും മറ്റുപ്രതികള്‍ക്കും എതിരെ നടപടി. സുഹൃത്തിന്റെ ട്രാവല്‍സില്‍ മാനേജരായിരുന്നു പരാതിക്കാരനായ യുവാവ്. സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്ന് ആര്‍.ടി.ഒ ജെര്‍സണ്‍ ആറാം തീയതി വരെ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങള്‍ പറഞ്ഞ് മനപൂര്‍വം പെര്‍മിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു. പിന്നാലെ ഏജന്റായ രാമപടിയാര്‍ പരാതിക്കാരനെ നേരില്‍ കണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആര്‍.ടി.ഒ പറഞ്ഞതായി അറിയിച്ചു. ഇതോടെ പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.