വീട് കടത്തിൽ മുങ്ങി; കൂടെ വിട്ടുമാറാത്ത അസുഖങ്ങളും; സമാധാനമില്ല..ഇനി മുന്നോട്ട് പോകാൻ ഒരു മാർഗവുമില്ല; മകന് വിഷം നല്‍കി; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഹബ്സിഗുഡയില്‍ ജീവിതം അവസാനിപ്പിച്ച് ഒരു കുടുംബം; ആത്മഹത്യ കുറിപ്പിൽ നിർണായക വിവരങ്ങൾ
ഹബ്സിഗുഡ: മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് റിപ്പോർട്ടുകൾ. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. ഹൈദരാബാദ് ഹബ്സിഗുഡയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ചയാണ് 44 കാരനായ ചന്ദ്രശേഖര്‍ റെഡ്ഡിയും ഭാര്യ കവിതയും രണ്ട് മക്കളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ വിശ്വന്ത് റെഡ്ഡി, ഒന്‍പാതം ക്ലാസുകാരി സരിത റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
ചന്ദ്രശേഖർ റെഡ്ഡി അഞ്ചു മാസം മുന്‍പാണ് സ്വകാര്യ കോളജിലെ ജൂനിയര്‍ ലക്ചറുടെ ജോലി രാജിവച്ചത്. അതു മുതല്‍ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നാണ് വിവരം. തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ ജോലി പ്രശ്നവും ആരോഗ്യ പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് എഴുതിയിട്ടുള്ളത്. പ്രമേഹവും കിഡ്നി അസുഖങ്ങളും അടക്കം ബുദ്ധിമുട്ടാണ്. മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം അവസാനിപ്പിക്കലല്ലാതെ മറ്റു മാര്‍ഗങ്ങളില്ല, മാപ്പ് നല്‍കണം എന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
ഒസ്മാനിയ യൂണിവേഴ്സിറ്റി പൊലീസാണ് കേസ് അന്വേഷിക്കുന്നക്. മകന് വിഷം നല്‍കിയും മകളെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വാനപർത്തി ജില്ലയില്‍ നിന്നുള്ള കുടുംബം ജോലിക്കായാണ് ഹൈദരാബാദിൽ എത്തിയത്. കെമിസ്ട്രിയില്‍ ബിരുദധാരിയായ ചന്ദ്രശേഖര്‍ റെഡ്ഡി നേരത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. നഷ്ടം സംഭവിച്ചതോടെ ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ കോളജില്‍ അധ്യാപകനായി. ഈ ജോലിയും രാജിവച്ചതോടെ വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു എന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ കവിത അമ്മയോട് സംസാരിച്ചിരുന്നു. തനിക്ക് മടുപ്പ് തോന്നുന്നു എന്ന് കവിത പറഞ്ഞത്. വൈകുന്നേരം, അമ്മ കവിതയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമൊന്നും ഉണ്ടായില്ല. സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ ഈയിടെ വലിയ തുക മകള്‍ക്ക് നല്‍കികിയിരുന്നതായി കവിതയുടെ പിതാവും പറയുന്നു.
തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതോടെ അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. രാത്രി 9.30 ഓടെ പൊലീസ് എത്തുമ്പോള്‍ മൃതദേഹങ്ങള്‍ വെവ്വേറെ മുറികളിലായിരുന്നു. കുട്ടികളുടെ മൃതദേഹം കട്ടിലിലും ചന്ദ്രശേഖറും ഭാര്യയും തൂങ്ങിയ നിലയിലുമായിരിന്നു.