തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനക്കിടെ ആക്രമണം; കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മര്‍ദ്ദിച്ച് സിപിഎം നേതാവും സംഘവും; മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തത് വഞ്ചിയൂരിലെ ഇടതു സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു; 'ടി പിയുടെ ഗതിവരു'മെന്ന് ഭീഷണിപ്പെടുത്തി

കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മര്‍ദ്ദിച്ച് സിപിഎം നേതാവും സംഘവും

Update: 2025-11-22 09:39 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇക്കുറി ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ ശക്തമായ പോരാട്ടത്തിന് ബിജെപിയും കോണ്‍ഗ്രസും തയ്യാറായിട്ടുണ്ട്. കെ എസ് ശബരിനാഥനെ കളത്തിലിറക്കി കോണ്‍ഗ്രസ് പോരാട്ടം കടുപ്പിക്കുമ്പോള്‍ മറുവശത്ത് സിപിഎമ്മിന് വേണ്ടി മൂന്ന് ഏരിയാ സെക്രട്ടറിമാരാണ് കളത്തില്‍. വി വി രാജേഷിനെ മുന്നില്‍ നിര്‍ത്തി ബിജെപിയും അധികാരം പിടിക്കാനുള്ള പോരാട്ടത്തിനാണ്.

ഈ ത്രികോണ പോരിലും ചില വാര്‍ഡുകളില്‍ സ്വതന്ത്രരും ശക്തരാണ്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്വാനാര്‍ഥിയായ എം.രാധാകൃഷ്ണന്‍ മൂന്ന് മുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് അദ്ദേഹം നടത്തുന്നതും. ഇങ്ങനെ ശക്തമായ പോരാട്ടം നടക്കുന്ന രാധാകൃഷ്ണന്റെ സാന്നിധ്യം ഇടതു മുന്നണിയെയും അലോസരപ്പെടുത്തുന്നുണ്ടെന്നാണ് സൂചനകള്‍. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനക്കിടെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ എം.രാധാകൃഷ്ണനെയും കൂട്ടരെയും മര്‍ദ്ദിച്ചു.

പിഎംജി തൊഴില്‍ ഭവനില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ മുമ്പില്‍ വെച്ചാണ് അക്രമം ഉണ്ടായത്. എം.രാധാകൃഷ്ണനെ കൂടാതെ, പ്രസ് ക്ലബ് സെക്രട്ടറി പി.ആര്‍.പ്രവീണ്‍, ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.വിമല്‍ ജോസ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സിപിഎം നേതാവും വഞ്ചിയൂര്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വഞ്ചിയൂര്‍ ബാബു, ഷാഹിന്‍, അജിത് പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്.

രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിന് പല തവണ ഇടിക്കുകയും ചവിട്ടുകയും തലയില്‍ അടിക്കുകയും ചെയ്തു. ടി പി ചന്ദ്രശേഖറിന്‌റെ ഗതി വരും എന്ന് ഭീഷണിപ്പെടുത്തി കൊണ്ടാണ് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ രാധാകൃഷ്ണന്റെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും പ്രവീണിന്റെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. വഞ്ചിയൂര്‍, കണ്ണമ്മൂല വാര്‍ഡുകളില്‍ സിപിഎം തോല്‍ക്കുമെന്നും വഞ്ചിയൂര്‍ ബാബുവും മകളും മാറി മാറി മത്സരിക്കുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം സ്റ്റോറി ചെയ്തെന്നും അതിന്റെ ഉത്തരവാദിത്വം പ്രസ് ക്ലബിനാണെന്നും പറഞ്ഞു കൊണ്ടാണ് ബാബു അപ്രതീക്ഷിതമായി മര്‍ദനം തുടങ്ങിയത്. അതിക്രമം കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയ മാറ്റാനെത്തിയ വിമല്‍ ജോസിനെ ഷാഹിന്‍ കരണത്തടിച്ചു. അക്രമികള്‍ക്കെതിരെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുന്‍ സിപിഎമ്മുകാരന്‍ കൂടിയാണ് കണ്ണമ്മൂലയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ രാധാകൃഷ്ണന്‍. പ്രസ് ക്ളബ്ബ് മുന്‍ പ്രസിഡന്റായ രാധാകൃഷ്ണന്‍ ഡിവൈഎഫ് ഐ യുടെ മുതിര്‍ന്ന് നേതാവായിരുന്നു. ഉള്ളൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ ശ്രീകണ്ഠന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ദേശാഭിമാനി ബ്യബരോ ചീഫായിരുന്ന ശ്രീകണ്ഠനും പ്രസ് ക്്ളബ്ബ് മുന്‍ പ്രസിഡന്റാണ്. അടുത്തത് ശ്രീകണ്ഠന്‍ എന്ന് വെല്ലുവിളിച്ചാണ് വഞ്ചിയൂര്‍ ബാബുവും സംഘവും രാധാകൃഷ്ണനെ മര്‍ദ്ദിച്ചശേഷം മടങ്ങിയത്. സിപിഎമ്മിന് ഭീഷണി ഉയര്‍ത്തുന്ന സ്വതന്ത്രതെ മര്‍ദ്ദിച്ചൊതുക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.

Tags:    

Similar News