ഡാര്‍ക്ക് നെറ്റിലെ ലഹരി ഇടപാടുകളുടെ കോഡുകള്‍ പൊളിക്കണം; പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കും; കസ്റ്റഡിയില്‍ കിട്ടിയ എഡിസണെയും അരുണിനെയും വിശദമായി ചോദ്യം ചെയ്യാന്‍ എന്‍സിബി

ഡാര്‍ക്ക് നെറ്റിലെ ലഹരി ഇടപാടുകളുടെ കോഡുകള്‍ പൊളിക്കണം

Update: 2025-07-09 06:21 GMT

കൊച്ചി: ഡാര്‍ക്ക്‌നെറ്റ് വഴി ലഹരിക്കടത്ത് കേസിലെ പ്രതികളെയും വിദേശത്ത് കെറ്റമിന്‍ കടത്തിയ കേസിലെ പ്രതിയെയും നാലുദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ ലഭിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതം. ഡാര്‍ക്ക് നെറ്റിലെ ലഹരി ഇടപാടുകളുടെ തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാന കാര്യം.

കെറ്റമെലോണ്‍ ശൃംഖലയുടെ പ്രധാനി മൂവാറ്റുപുഴ സ്വദേശി എഡിസണ്‍, സഹപാഠിയും കൂട്ടാളിയുമായ അരുണ്‍ തോമസ്, വിദേശത്തേക്ക് കെറ്റമിന്‍ അയച്ച കേസില്‍ പിടിയിലായ പറവൂര്‍ സ്വദേശി ഡിയോള്‍ എന്നിവരെയാണ് എറണാകുളം സെഷന്‍സ് കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടത്. മൂവാറ്റുപുഴ സബ് ജയിലിലില്‍നിന്ന് എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷമാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഡാര്‍ക്ക് വെബിലെ രഹസ്യ പോര്‍ട്ടലുകള്‍ വഴി വര്‍ഷങ്ങളായി ഇവര്‍ നടത്തിയ ലഹരി ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കും. ഡാര്‍ക്ക്നെറ്റ് വഴി എന്‍ക്രിപ്റ്റ് ചെയ്താണെന്നും ഇത് പരിശോധിക്കാന്‍ പ്രതികളുടെ സാന്നിധ്യം ആവശ്യമാണ്.

അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ആളുകളുമായാണ് ലഹരി ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഇതേക്കുറിച്ചും അന്വേഷിക്കും. ഡാര്‍ക്ക്നെറ്റ് കേസില്‍ ഡിയോളിന്റെ പങ്കും പരിശോധിക്കുകയാണ്. വിശദമായ ചോദ്യംചെയ്യലിനു ശേഷം മാത്രമേ ഇതില്‍ വ്യക്തത ലഭിക്കൂ. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ കോടികളുടെ ഇടപാട് നടന്നതായാണ് വിവരം.

അതേസമയം ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കങ്ങളാണ് എഡിസനെ കുടുക്കിയതെന്നും സൂചനയുണ്ട്. അതിനിടെ ലഹരിയ്ക്കായി ഡാര്‍ക്ക വെബ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കെറ്റാമെലോണ്‍ എന്നാല്‍ എഡിസണ്‍ ആണെന്ന് എന്‍സിബി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 2023ലെ സംബാഡ കാര്‍ട്ടലിനെ പൂട്ടിയ റെയ്ഡിന്റെ സമയത്തു തന്നെയാണ് ഡിയോളിന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ വന്ന ഒരു പാഴ്സല്‍ എന്‍സിബി പിടിച്ചെടുക്കുന്നത്. അന്നു തന്നെ എല്ലാം വ്യക്തമായിരുന്നു.

എന്നാല്‍ എഡിസണിലേക്കും മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നെന്ന് എന്‍സിബി. പിടിയിലായ എഡിസണും മൂവാറ്റുപുഴ സ്വദേശിയായ അരുണ്‍ തോമസും പറവൂര്‍ സ്വദേശിയായ കെ.വി.ഡിയോളും ബിടെക്കിന് സഹപാഠികളായിരുന്നു. എഡിസണും അരുണും പ്രതിയായ ഒരു കേസും ഡിയോളും ഭാര്യയും പ്രതിയായ രണ്ടാമതൊരു കേസുമാണ് എന്‍സിബി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023ല്‍ പാഴ്സല്‍ കിട്ടിയിട്ടും കെറ്റമിന്‍ അടങ്ങിയ പാഴ്സലിലെ വിലാസം വ്യാജമായിരുന്നതിനാല്‍ അന്ന് ഡിയോളിനെ പിടികൂടാനായില്ല. എന്നാല്‍ എഡിസണിന്റെ പിന്നാലെയുള്ള അന്വേഷണത്തിനൊപ്പം ഈ കേസും എന്‍സിബിയുടെ പക്കലുണ്ടായിരുന്നു.

വിദേശത്തു നിന്ന് കെറ്റമിന്‍ ഇറക്കുമതി ചെയ്ത് ചെറിയ അളവില്‍ ഓസ്ട്രേലിയയിലേക്കു കയറ്റിവിടുകയായിരുന്നു ഡിയോള്‍ ചെയ്തിരുന്നതെന്നും ഇതിന് എഡിസണിന്റെ സഹായം ഇവര്‍ക്കുണ്ടായിരുന്നു എന്നുമാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ഡിയോളും ഭാര്യ അഞ്ജു ദേവസിയും ചേര്‍ന്നു നടത്തുന്ന പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഇവരുടെ സുഹൃദ്സംഘങ്ങളുടെ ഒത്തുകൂടല്‍ കേന്ദ്രം കൂടിയായിരുന്നു. ആ സമയത്ത് ലഹരി പാര്‍ട്ടികളും നടന്നു.

2019നു മുന്‍പു തന്നെ ഡിയോളും അഞ്ജുവും പാഞ്ചാലിമേടിലെത്തുകയും 2021ഓടെ റിസോര്‍ട്ടിന്റെ നിര്‍മാണ മടക്കം തുടങ്ങുകയും ചെയ്തിരുന്നു. എഡിസണിനെയും അരുണ്‍ തോമസിനെയും പോലുള്ള സഹപാഠികള്‍ക്കു പുറമെ റിസോര്‍ട്ടില്‍ എത്തിയിരുന്നത് ഡിയോളിന്റെ പറവൂരില്‍ നിന്നുള്ള സുഹൃദ്സംഘമായിരുന്നു. അറസ്റ്റിലായ സമയത്ത് നടത്തിയ റെയ്ഡില്‍ കെറ്റാമിന്‍ സൂക്ഷിച്ചിരുന്നതിന്റെ അവശിഷ്ടങ്ങള്‍ ഡിയോളിന്റെ പറവൂരിലെ വീട്ടില്‍നിന്നു പിടിച്ചെടുത്തിരുന്നു.

Tags:    

Similar News