ഡോ ഫക്രുദ്ദീനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് ഉന്നത സ്വാധീനമുള്ളവര്‍; ചടുല നീക്കങ്ങളുമായി പീഡകനെ പിടിക്കാന്‍ കാട്ടാക്കട ഡി വൈ എസ് പിയും സംഘവും; ആരോഗ്യ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഇനിയും വകുപ്പുതല നടപടികളില്ല; ആര്യനാട്ടെ പീഡനം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷിതത്വ കുറവോ?

Update: 2025-04-25 05:01 GMT

തിരുവനന്തപുരം: വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ലൈംഗിക പീഡനത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ദ്രുതഗതിയിലാണ് പോലീസ് നീക്കങ്ങള്‍. ഡിവൈഎസ്പിയാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്രമത്തിനിരയായ യുവതിയെ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ദളിത് യുവതിക്കെതിരെയുള്ള പീഡന വിവരം വാര്‍ത്തയായിട്ടും പ്രതിയായ ഡോക്ടര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. ദളിത് സ്‌നേഹം പറഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജോ ഇതൊക്കെ അറിയുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.

കഴിഞ്ഞ 19നാണ് വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ ഫക്രുദീനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 28കാരി നല്‍കിയ പരാതിയിലാണ് ആര്യനാട് പോലീസ് കേസെടുത്തത്. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കൂടാതെ യുവതിയെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഡോക്ടര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനോ, മറ്റ് നടപടികള്‍ സ്വീകരിക്കാനോ ആരോഗ്യ വകുപ്പിനായിട്ടില്ല. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഡോക്ടറെ ചില ഉന്നതരാണ് സംരക്ഷിക്കുന്നതെന്ന സംശയമുണ്ട്. ഇവരുടെ പിന്തുണയിലാണ് ഡോക്ടറുടെ ഒളിത്താമസം.

ഏപ്രില്‍ 14നാണ് ബൈക്കില്‍ നിന്നും വീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് വെളിയന്നൂരിലെ ആയുര്‍വേദ ആശുപത്രില്‍ ചികിത്സ തേടുന്നത്. തോളിനായിരുന്നു പരിക്കേറ്റത്. മൂന്ന് ദിവസത്തേക്കുള്ള മരുന്ന് നല്‍കി പരാതിക്കാരിയെ ഡോക്ടര്‍ തിരിച്ചയച്ചു. എന്നാല്‍ മരുന്ന് കഴിച്ചിട്ടും വേദന കുറവില്ലാത്തതിനാല്‍ അടുത്ത ദിവസവും പരാതിക്കാരി ആശുപത്രില്‍ എത്തിയെങ്കിലും ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ഏപ്രില്‍ 16നും യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തി. അന്നേ ദിവസം നഴ്‌സിന്റെ സാന്നിധ്യത്തിലായിരുന്നു പരാതിക്കാരിയെ ഡോക്ടര്‍ ചികില്‌സിച്ചത്.

വേദന കുറവില്ലെങ്കില്‍ അടുത്ത ദിവസം സമീപത്തുള്ള മറ്റൊരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ മതിയാവുമോയെന്ന് യുവതി ഡോക്ടറോട് ചോദിച്ചിരുന്നു. എന്നാല്‍ അടുത്ത ഒരു ദിവസം കൂടി വരാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. 1.30 മണിക്ക് ആശുപത്രിയില്‍ എത്തണമെന്നായിരുന്നു ഡോക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 17ന് ഡോക്ടര്‍ പറഞ്ഞതിനനുസരിച്ച് യുവതി വെളിയന്നൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി.വേദന കുറവില്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം മാറ്റാന്‍ പ്രതി ആവശ്യപ്പെട്ടു. ഈ സമയം വനിത നഴ്സ് ആശുപത്രിയില്‍ ഇല്ലായിരുന്നു. നഴ്സ് ഇല്ലാത്ത സമയം മനസ്സിലാക്കിയാണ് പ്രതി യുവതിയോട് ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

വനിതാ നഴ്‌സിന്റെ അസാന്നിദ്ധ്യത്തില്‍ വസ്ത്രം മാറാന്‍ യുവതി വിസ്സമ്മതിച്ചെങ്കിലും കാര്യമുണ്ടായില്ല. നഴ്‌സ് എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ യുവതിയെ പ്രതി ജാതി പറഞ്ഞ് അധിഷേപിക്കുകയായിരുന്നു. ശേഷം ചികിത്സക്കെന്ന വ്യാജേന പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തോളിന് പരിക്കേറ്റ യുവതിയുടെ മാറിടത്തില്‍ പല തവണ കടന്നു പിടിച്ച പ്രതി, ശരീരത്തിന്റെ പിന്‍ഭാഗത്തും സ്പര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്. പരിക്കേല്‍ക്കാത്ത ശരീര ഭാഗങ്ങളില്‍ പ്രതി ലൈംഗികമായി സ്പര്‍ശിക്കുകയായിരുന്നു. സംഭവ ദിവസം ഭര്‍ത്താവിനോടൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയിരുന്നത്. ഡോക്ടറില്‍ നിന്നും ഉണ്ടായ അക്രമത്തെ പറ്റി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.

കാര്യം അന്വേഷിച്ചപ്പോള്‍ താന്‍ യുവതിയെ സഹായിച്ചതാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്നാണ് യുവതി ആര്യനാട് പോലീസിനെ സമീപിക്കുന്നത്. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗം അതിക്രമങ്ങള്‍ തടയല്‍ നിയമവും, ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം, ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Tags:    

Similar News