കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, വില്‍ക്കുന്നതിലൂടെ പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം; ഒരു ബണ്ടില്‍ കഞ്ചാവ് സൂക്ഷിക്കുന്നതിന് 6000 രൂപ കമ്മീഷന്‍; വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നത് 24,000 രൂപ വരെ; ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു; കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥിയുടെ മൊഴി

Update: 2025-03-18 04:00 GMT

കൊച്ചി: കഞ്ചാവ് ഉപയോഗിക്കുക എന്നത് മാത്രമല്ല ഇത് വിറ്റ് കിട്ടുന്നതിലൂടെ പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചതെന്ന് കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥി ഷാലിക്ക് പറഞ്ഞു. ഒരു ബണ്ടില്‍ കഞ്ചാവ് സൂക്ഷിക്കുന്നതിന് 6000 രൂപയാണ് കമ്മീഷന്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷാലിക്ക് നല്‍കിയ മൊഴിയാണിത്.

ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത് 18,000 രൂപക്കാണ്. വിദ്യാര്‍ത്ഥികളില്‍ നിന്ന് 24,000 രൂപ വരെ വാങ്ങുമെന്ന് ഷാലിക് പോലീസിനോട് പറഞ്ഞു. കോളജ് ഹോസ്റ്റില്‍ കഞ്ചാവ് എത്തുന്ന വിവരം ഏതാണ്ട് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നുവെന്നും ഷാലിക് പറഞ്ഞു. ഹോസ്റ്റലില്‍ പോലീസ് പരിശോധന നടത്തുവേ കേസില്‍ പിടിയിലായ എ. ആകാശിന്റെ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ഥിയുടെ കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.

ആകാശിന്റെ ഫോണിലേക്ക് മറ്റൊരു വിദ്യാര്‍ഥിയാണ് വിളിച്ചത്. തുടര്‍ന്ന് ഫോണ്‍ സ്പീക്കറില്‍ ഇടാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധനം സേഫ് അല്ലേയെന്നാണ് മറുതലയ്ക്കല്‍ നിന്ന് ചോദിച്ചത്. ആ ചോദ്യം കേട്ട് പോലീസ് ഞെട്ടി. ഹോസ്റ്റലിന് പുറത്തുള്ള ഒരു വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചത്. കോട്ടയം സ്വദേശിയായ ആ വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെടുത്തണോ എന്നതടക്കം പരിശോധിക്കും.

പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. നാലു കിലോയോളം കഞ്ചാവ് ഹോസ്റ്റലിലെത്തി കൈമാറിയെന്നാണ് ഇവരുടെ മൊഴി. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ഇതര സംസ്ഥാനക്കാരനെയും പിടികൂടിയിട്ടില്ല. ഒഡിഷയില്‍ നിന്ന് വ്യാപകമായി കഞ്ചാവെത്തിക്കുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് സംശയിക്കുന്നു. അന്വേഷണം പോളിടെക്‌നിക് ഹോസ്റ്റലിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News