മുഖം കവര്‍ കൊണ്ട് മൂടി; കാലുകള്‍ കൂട്ടിക്കെട്ടി; നാലംഗ സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി; മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് നിഗമനം; സംഭവം മൈസൂരുവില്‍

Update: 2025-02-17 13:32 GMT

മൈസൂരു: മൈസൂരു നഗരത്തില്‍ വിശ്വേശരയ്യ നഗറിലെ അപ്പാര്‍ട്‌മെന്റില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചേതന്‍ (45) ഭാര്യ രൂപാലി (43) മകന്‍ കുശാല്‍ (15) ചേതന്റെ അമ്മ പ്രിയംവദ (62) എന്നിവരെയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാരണ്യപുര പരിധിയിലെ സങ്കല്‍പ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുടുംബമാണ് മരിച്ചതെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ സീമ ലട്കര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇതില്‍ ചേതന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. മുഖം പ്ലാസ്റ്റിക് കവര്‍ കൊണ്ടു മൂടിയിരുന്നു. മറ്റുള്ളവര്‍ വിഷം ഉള്ളില്‍ചെന്നാണ് മരിച്ചിരിക്കുന്നത്.

കുശാലിന്റെ കാലുകള്‍ കെട്ടിയിരുന്നു. ചേതന്റെ മാതാവ് സമീപത്തുള്ള മറ്റൊരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ചേതന്‍ സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ചേതന്‍ എന്തിനു ഈ കൃത്യം നടത്തി എന്നതിന് പൊലീസിനു കാരണം കണ്ടെത്താനായിട്ടില്ല. സാമ്പത്തിക ബാധ്യതയാണോ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

യുഎഇയില്‍ എന്‍ജിനീയറായി ജോലി നോക്കിയ ചേതന്‍ 2019 ലാണ് മൈസൂരിലേക്ക് തിരിച്ചെത്തിയത്. ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ശരിയാക്കി നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. ഞായറാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദര്‍ശനം നടത്തിയ ചേതന്‍ ബന്ധുവീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. കൃത്യത്തിനു മുന്‍പ് ചേതന്‍ യുഎസിലുള്ള സഹോദരന്‍ ഭരതനോട് മരിക്കാന്‍ പോകുന്ന വിവരവും പറഞ്ഞിരുന്നു. തുടര്‍ന്ന് ഭരത് മൈസൂരിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസില്‍ ബന്ധപ്പെടുകയുമായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഫോറന്‍സിക് സയന്‍സ് ടീമിന്റെയും ക്രൈം ഓഫീസര്‍ (എസ്.ഒ.സി.ഒ) ടീമിന്റെയും വിദഗ്ധ പരിശോധനക്ക് ശേഷം മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്താമെന്നും സീമ ലട്കര്‍ പറഞ്ഞു. ഇന്നലെ കുടുംബം ഗോരൂരിലെ ക്ഷേത്രത്തില്‍ പോയി മൈസുരുവിലെ കുവെമ്പ് നഗറിലുള്ള ചേതന്റെ ബന്ധുവീട്ടില്‍ നിന്നും അത്താഴം കഴിച്ചിട്ടാണ് വീട്ടിലേക്ക് മടങ്ങിയതെന്നും സീമ ലട്കര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News