പുലര്‍ച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്തു; വെള്ളകാറിലെത്തിയ അഞ്ചു പേര്‍ വീട്ടിലേക്ക് ഇരച്ചു കയറി അമ്മയുടെ മുന്നിലെത്തി ജിം സന്തോഷിനെ വെട്ടി; സുഹൃത്തിനെ വിളിച്ച് ആക്രമ വിവരം പറഞ്ഞതും ജിം സന്തോഷ്; ആശുപത്രിയില്‍ എത്തും മുമ്പേ രക്തം വാര്‍ന്ന് മരണം; വവ്വാക്കാവില്‍ ആക്രമിച്ചതും സന്തോഷിന്റെ കൂട്ടുകാരനെ; കരുനാഗപ്പള്ളിയിലെ രണ്ട് ആക്രമത്തിന് പിന്നിലും ഒരേ സംഘം
കൊല്ലം: കരുനാഗപ്പള്ളിയലെ രണ്ട് അതിക്രമത്തിനും പിന്നില്‍ ഒരേ സംഘം എന്ന സംശയം ശക്തം. യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയവര്‍ തന്നെയാണ് മറ്റൊരു യുവാവിനെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. വീടിനു നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികള്‍ സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ അടിച്ചു തകര്‍ത്തു. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. ജിം സന്തോഷെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെ വെട്ടി. തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് സൂചന. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് രണ്ടു സംഭവങ്ങളും നടന്നത്. അതായത് സന്തോഷിനെ കൊന്ന ശേഷമാകാം അനീറിനെ വെട്ടിയതെന്നാണ് നിഗമനം.
2024 നവംബര്‍ 13-ന് പങ്കജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇതിന്റെ വൈരാഗ്യമാണോ സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ സംശയം. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്.
സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നതെന്ന് നാട്ടുകാരും പറയുന്നു.
പങ്കജിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് പിന്നീട് വെട്ടിയത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നത്. അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ആക്രമിച്ച സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. രണ്ട് ആക്രമണങ്ങളും തമ്മില്‍ അര മണിക്കൂറിന്റെ വ്യത്യാസത്തിലായിരുന്നു നടന്നത്.