ഉത്തര്‍പ്രദേശിനെ നടുക്കി ദുരഭിമാനക്കൊല; കനാലില്‍ കൗമാരക്കാരിയുടെ മൃതദേഹം ശിരസറുത്തമാറ്റിയ നിലയില്‍; പോക്കറ്റിലെ കുറിപ്പും കണ്ടെത്തി; അമ്മയും സഹോദരനും അറസ്റ്റില്‍; അരുംകൊല ചെയ്തത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വിവരമറിഞ്ഞതോടെ
ഉത്തര്‍പ്രദേശിനെ നടുക്കി ദുരഭിമാനക്കൊല
മീററ്റ്: ഉത്തര്‍പ്രദേശിനെ നടുക്കി ദുരഭിമാന കൊലപാതകം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ യുവതിയെ അരുംകൊല ചെയ്തത് കുടുംബമാണ്. കനാലില്‍ നിന്ന് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ശിരസില്ലായിരുന്നു. പരിശോധനയില്‍ പോക്കറ്റില്‍ നിന്ന് കണ്ടത് ചെറുകുറിപ്പില്‍ നിന്നാണ് ദുരഭിമാന കൊലപാതകത്തിന് പിന്നില്‍ കടുുംബമാണെന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരനും അറസ്റ്റിലായി.
ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് കനാലില്‍ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൗമാരക്കാരിയുടെ വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് 17കാരിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമാവുന്നത്. ആസ്ത എന്ന പേരില്‍ അറിയപ്പെടുന്ന തനിഷ്‌കയെന്ന 17കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ദൌരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദാദ്രി സ്വദേശിയാണ് കൊല്ലപ്പെട്ടത്.
എട്ട് മാസങ്ങള്‍ക്ക് മുന്‍പ് തനിഷ്‌ക സമൂഹമാധ്യമങ്ങളിലൂടെ ഒരു യുവാവുമായി പരിചയത്തിലായി. ഇത് പ്രണയമായി വളരുകയായിരുന്നു. വിവരം പതിനേഴുകാരിയുടെ വീട്ടില്‍ അറിയുകയും തനിഷ്‌കയുടെ അമ്മയും 40 കാരിയായ രാകേഷ് ദേവിയും 14കാരനായ ഇളയ സഹോദരനും ചേര്‍ന്ന് ജൂണ്‍ 4ന് 17കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വെള്ളിയാഴ്ച പോലീസ് വ്യക്തമാക്കിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ നിന്ന് തനിഷ്‌കയുടെ ശിരസ് അറുത്ത് മാറ്റിയ ശേഷം ഷീറ്റില്‍ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ മീററ്റിലെ കനാലില്‍ വലിച്ചെറിയുകയായിരുന്നു. ശിരസ് മറ്റൊരു സ്ഥലത്താണ് ഉപേക്ഷിച്ചത്. തനിഷ്‌കയുടെ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ബന്ധുക്കളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മോനു (26 വയസ്), കമാല്‍ സിംഗ് (56 വയസ്), സമര്‍ സിംഗ് (14 വയസ്) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഹാപൂര്‍ ജില്ലയിലെ ലാഡ്പുര സ്വദേശിയായ ഗൌരവ് എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ചാണ് തനിഷ്‌കയുടെ മൃതദേഹത്തില്‍ നിന്ന് ശിരസ് അറുത്ത് മാറ്റിയത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് തനിഷ്‌കയുടെ പിതാവ്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന പിതാവിനോട് മകള്‍ സ്‌കൂളില്‍ പോയി മടങ്ങി എത്തിയില്ലെന്നായിരുന്നു അമ്മ വിശദമാക്കിയിരുന്നത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.