262 കോടി രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ; 82 കോടി ഹവാലയായി ഇന്ത്യയിലെത്തിച്ചു; കണക്കിൽപ്പെടാത്ത 1.28 കോടി രൂപ പിടിച്ചെടുത്തു; സീഷെൽ ശൃംഖലയിലുള്ള ഹോട്ടലുകളിലെ പരിശോധനയിൽ ആദായനികുതി വകുപ്പു കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാടുകൾ; ഹോട്ടലുകളുമായി ബന്ധമില്ലെന്ന് നടൻ ആര്യ

Update: 2025-06-22 10:28 GMT

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തെയും സീഷെൽ ശൃംഖലയിലുള്ള ഹോട്ടലുകളിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാടുകൾ. കേരളത്തിനകത്തും പുറത്തുമായി നിരവധി ഹോട്ടലുകളാണ് സീഷെൽ ശൃംഖലയ്ക്കുള്ളത്. 160 കോടിയോളം രൂപയുടെ ഹവാല ഇടപാടുകളാണ് കണ്ടെത്തിയതെന്നാണ് വിവരം. ഹവാല ഇടപാടുകൾ, റിവേഴ്സ് ഹവാല, സ്വർണ്ണക്കടത്ത്, അനധികൃത വിദേശ നിക്ഷേപം, കണക്കിൽ കാണിക്കാത്ത ഭൂമി വാങ്ങലുകൾ, മറ്റ് വെളിപ്പെടുത്താത്ത സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയാണ് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സിഷെല്‍ ഹോട്ടല്‍ ശ്രംഖലകളും, സീ ബ്രീസ് ലോജിസ്റ്റക്സ് കമ്പനിയിലും ബുധാനഴ്ച മുതല്‍ പരിശോധന നടന്ന് വരികയായിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സീഷെൽ ഹോട്ടൽ-ശൃംഖലയിലും, മലപ്പുറം പുളിക്കല്‍ സ്വദേശികളുടെ സീ ബ്രീസ് ഗ്രൂപ് കമ്പനിയിലും നടത്തിയ പരിശോധനയിലാണു വൻ ഹവാല ഇടപാടുകളടക്കമുള്ള പണമിടപാടുകൾ കണ്ടെത്തിയത്. രണ്ടു കേസുകളിലുമായി 262 കോടിയോളം രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സീഷെൽ ഗ്രൂപ്പ് 141 കോടി രൂപയുടെയും സീ ബ്രീസ് ഗ്രൂപ്പ് 121 കോടി രൂപയുടെയും അനധികൃത ഇടപാടുകൾ നടത്തിയതായും പരിശോധനയില്‍ തെളിഞ്ഞു.

സീഷെൽ ഹോട്ടൽ ഉടമയും നാദാപുരം സ്വദേശിയുമായ ഹമീദ് നരിക്കോളിക്ക് ദുബായ്, ഫുജൈറ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലായി 78 ഹോട്ടലുകളുണ്ട്. ഇവിടെ നിന്നുള്ള വരുമാനത്തിൽ നിന്ന് 82 കോടി രൂപ ഹവാലയായി ഇന്ത്യയിലെത്തിച്ചു. ഈ സാഹചര്യത്തിൽ ആദായനികുതി വകുപ്പ് ശ്രംഖലയിലെ മറ്റ് സ്ഥാപനങ്ങളും പരിശോധിക്കുമെന്നാണ് വിവരം. സീഷെല്ലിനു ബെംഗളൂരുവിൽ എട്ടും ചെന്നൈയിൽ ആറും മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നു വീതവും ഹോട്ടലുകളുണ്ട്. കോഴിക്കോട് മാവൂർ റോഡിൽ വൻ തുകകളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും തുക തീരെ കുറച്ചാണു കാണിച്ചിരിക്കുന്നത്. 100 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും കണക്കിൽപ്പെടാത്ത 1.28 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം പുളിക്കൽ സ്വദേശികളായ അബ്ദുൽ റസാഖ്, റഷീദ് അലി, അഹമ്മദ് കബീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സീ ബ്രീസ് ലോജിസ്റ്റിക്സിന്റെ പേരിൽ 78 കോടി രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തി. മൊബൈൽ പാർട്ടുകൾ ചൈനയിൽ നിന്നു ദുബായ് വഴി കേരളത്തിലേക്കു കൊറിയർ സർവീസ് വഴി അയച്ചിട്ടുണ്ട്. ഇതിനായി 9 ഷെൽ കമ്പനികളാണ് കോഴിക്കോട്ട് റജിസ്റ്റർ ചെയ്തത്. കസ്റ്റംസ് തീരുവ വെട്ടിക്കുന്നതിനായി വില കുറച്ചു കാണിച്ചാണ് മൊബൈൽ പാർട്സുകൾ അയച്ചത്. കേസില്‍ ഹവാല ഇടപാടുകളടക്കം കണ്ടെത്തിയതിനാൽ, വിവരങ്ങൾ ഇഡി അടക്കമുള്ള മറ്റു കേന്ദ്ര ഏജൻസികൾക്ക് കൈമാറും നടൻ ആര്യയുടെ ഉടമസ്ഥ‌തയിലായിരുന്ന ഹോട്ടലുകൾ മലയാളിക്കുവിറ്റിരുന്നു.

വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചോയെന്നും വിശദമായി അന്വേഷണം നടത്തി വരികയാണ്. ഇവരുടെ ഭൂമി, കെട്ടിട ഇടപാടുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ആദായനികുതി ഇൻവെസ്റ്റി ഗേഷൻ വിഭാഗം പ്രിൻസിപ്പൽ ഡയറക്‌ടർ അമൃത മിശ്രയുടെ നിർദേശപ്രകാരം ഡപ്യൂട്ടി കമ്മിഷണർമാരായ സനിൽ ശിവദാസ്.സി.എം.ഇർഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, തന്റെ സ്‌ഥാപനങ്ങളിൽ പരിശോധന നടന്നെന്ന പ്രചാരണം ശരിയല്ലെന്നും ഹോട്ടലുകളുമായി ബന്ധമില്ലെന്നും നടൻ ആര്യ വ്യക്തമാക്കി. ഹോട്ടലുകൾ വിറ്റതിന്റെ രേഖകൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    

Similar News