എം.ടി യുടെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; മൂന്ന് സ്വർണമാല, ഒരു വള, രണ്ട് ജോഡി കമ്മൽ എന്നിവ കവർന്നു; കേസിൽ വീട്ടുജോലിക്കാരിയും ബന്ധുവും അറസ്റ്റിൽ

Update: 2024-10-06 06:05 GMT

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് അറസ്റ്റിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് ​ദിവസം മോഷണം നടന്നിരിക്കുന്നത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

പ്രതികളെ ഇപ്പോൾ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോ​ദ്യം ചെയ്യുകയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാൽ കേസും രജിസ്റ്റർ ചെയ്തില്ല. തുടർന്ന്, രാത്രി ഒമ്പതരയോടെ എം.ടി.യുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടിൽവെച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർധരാത്രിയോടെ കേസ് എടുക്കുകയായിരുന്നു.

കവർച്ചയിൽ മൂന്ന് സ്വർണമാല, ഒരു വള, രണ്ട് ജോഡി കമ്മൽ, വജ്രംപതിച്ച രണ്ട് ജോഡി കമ്മൽ, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. സെപ്‌റ്റംബർ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ ലോക്കറിൽ വെച്ച് പൂട്ടിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറിൽ തന്നെ ഉണ്ട്.

ലോക്കറിൽ നിന്നും കാണാതായ ആഭരണങ്ങൾ ബാങ്ക് ലോക്കറിലോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ് പരാതി രേഖാമൂലം നൽകാൻ വൈകിയതെന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചിട്ടുണ്ട്. അലമാര കുത്തിപ്പൊളിച്ചിട്ടില്ല. വീട്ടിൽ എവിടേയും കവർച്ച നടന്നതിന്റെ ലക്ഷണങ്ങളും ഇല്ലായിരുന്നു. അലമാര വെച്ച മുറിയിൽത്തന്നെ ഒരിടത്തുവെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നെന്നായിരുന്നു പോലീസ് കരുതുന്നത്. 

Tags:    

Similar News