'ഇത് പോരെ അളിയാ..!'; ഡാമിന് മുകളിലെത്തിയപ്പോൾ തോന്നിയ മോഹം; ആശയം പുറത്തെടുത്തതും നാട്ടുകാർക്ക് തലവേദന; ജീപ്പ് സ്റ്റൈലായി തിരിച്ചിട്ട് മാസ്സ് വീഡിയോ ഷൂട്ട്; വെറൈറ്റി ഷോട്ട് എടുക്കാൻ നോക്കിയതും എട്ടിന്റെ പണി; കൈവിട്ട അഭ്യാസ പ്രകടനത്തിൽ ഞെട്ടി യുവാക്കൾ; ഒരു ട്രോഫി തരാമെന്ന് പോലീസ്
അമ്പലവയൽ: ജീപ്പുമായി ഡാമിന് മുകളിലെത്തിയ യുവാക്കൾക്ക് എട്ടിന്റെ പണി. ഒരു പ്രത്യേക ആശയം പുറത്തെടുത്തതാണ് നാട്ടുകാർക്ക് അടക്കം തലവേദനയായത്. ജീപ്പ് സ്റ്റൈലായി തിരിച്ചിട്ട് മാസ്സ് റീൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പണി കിട്ടിയത്. ഒടുവിൽ കൈവിട്ടുപോയ അഭ്യാസ പ്രകടനത്തിൽ ഞെട്ടി യുവാക്കളും ഞെട്ടി. ഒന്നും വേണ്ടായിരുന്നുവെന്ന് അറിയാതെ തോന്നിപോയ നിമിഷം. അമ്പലവയലിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.
റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ കാരാപ്പുഴ ഡാമിന്‍റെ റിസർവോയറിലേക്ക് ജിപ്പ് വീണതാണ് സംഭവം. ഇപ്പോൾ കർശന നടപടിയുമായി അമ്പലവയൽ പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. ജീപ്പ് പിടിച്ചെടുത്തതിന് പുറമേ ചിത്രീകരിക്കാൻ വാഹനവുമായി എത്തിയ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് ട്രാക്ടർ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാൽ വ്യൂ പോയിന്‍റിൽ തന്നെയാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.
രാവിലെ റീൽസ് ചിത്രീകരണത്തിനായി ഡാമിന് അടുത്തെത്തിയ യുവാക്കൾ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവത്തിൽ മീനങ്ങാടി സ്വദേശി പി.കെ ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് ഇവരെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കൂടാതെ, കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉൾപ്പെടെ കടുത്ത വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ എടുത്തിട്ടുള്ളത്. മാത്രമല്ല വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ഇടത്തേക്കാണ് ഇവർ റീൽസ് ചിത്രീകരിക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്.
ജീപ്പ് മുങ്ങിപ്പോകാൻ പാകത്തിൽ വെള്ളം ഉള്ള സ്ഥലത്തേക്കാണ് വാഹനം മറിഞ്ഞത്. തലനാരിഴക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. വാഹനത്തിന്റെ ആർ.സി ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി പൊലീസ് മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.