കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്‍! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്; തര്‍ക്കം പതിവായപ്പോള്‍ ഗുളിക വിഴുങ്ങി യുവതിയുടെ ആത്മഹത്യാ ശ്രമം; കാര്‍ അപകടം ആശുപത്രിയിലേക്ക് പോകവേ; ലിവിങ് ടുഗെദറുകാരന്റെ മൊഴി പരിശോധിക്കാന്‍ പോലീസ്

കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്‍!

Update: 2025-04-28 02:12 GMT

കട്ടപ്പന: കട്ടപ്പനയില്‍ ഒരുമിച്ച് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ ഉപേക്ഷിച്ചു കടന്നത് ഭര്‍ത്താവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരുമിച്ച് യാത്രചെയ്യുന്നതിനിടെ കാറിനുള്ളില്‍ വെച്ച് തര്‍ക്കമുണ്ടായി കാര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് യുവതിയുടെ ലിവിങ് ടുഗെദറുകാരന്‍ നല്‍കിയ മൊഴി. ഇയാള് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. മൊഴിയിലെ വസ്തുതകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

പുളിയന്‍മല - കുട്ടിക്കാനം മലയോര ഹൈവേയിലെ ആലടി വളവിനുസമീപം ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം ഉണ്ടായത്. ആലടി ചെരുവില്‍ സുരേഷ് (41), ഒപ്പമുണ്ടായിരുന്ന പാമ്പനാര്‍ സ്വദേശിനി നവീന (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞുകിടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉപേക്ഷിച്ച് സുരേഷ് സ്ഥലം വിട്ടു. കാര്‍ ഇയാളുടേതാണെന്ന് കണ്ടെത്തിയ പൊലീസ് വീട്ടില്‍ നിന്ന് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുരേഷും നവീനയും മാസങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട യുവതി ബോധരഹിതയായി കിടക്കുന്ന കാര്യം അതുവഴിവന്നഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസില്‍ അറിയിച്ചത്. നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സുരേഷിന്റെ പരിക്ക് സാരമുള്ളതല്ല. അയാളെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. സ്റ്റേഷന്‍ പരിധിവിട്ട് പോകരുതെന്നാണ് നിര്‍ദ്ദേശം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നവീന ഒന്നരമാസം മുമ്പാണ് സുരേഷിനൊപ്പം താമസമാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഗുളിക വിഴുങ്ങി നവീന ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നുമാണ് സുരേഷ് പറഞ്ഞത്. സ്റ്റിയറിംഗില്‍ പിടിച്ച് ബലമായി നവീന തിരിച്ചതാണ് കാര്‍ താഴ്ചയിലേക്ക് മറിയാന്‍ കാരണമെന്നും അയാള്‍ മൊഴിനല്‍കി. എതിര്‍ദിശയില്‍ നിന്നു വന്ന രീതിയിലാണ് കാര്‍ കിടക്കുന്നത്. അതിനാല്‍ സുരേഷ് പറഞ്ഞത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നവീനയ്ക്ക് ബോധം തെളിഞ്ഞശേഷം മൊഴിയെത്താല്‍ മാത്രമേ യഥാര്‍ത്ഥവിവരം വെളിവാകു.

സംഭവസ്ഥലത്തു നിന്ന് സുരേഷ് എങ്ങനെ വീട്ടിലെത്തി, കാര്‍ മറിച്ചതാണോ, മറിയുന്നതിനു മുമ്പ് സുരേഷ് രക്ഷപെട്ടതാണോ തുടങ്ങിയ സംശയങ്ങള്‍ നിലനില്‍ക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നവീനയുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തും. സുരേഷ് സ്ഥിരം മദ്യപാനിയാണെന്നും അപകടം ഉണ്ടായപ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News