കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍; കുട്ടിയുടെ അമ്മയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യാസീന്‍ കാതരിയ; കൊല നടത്തിയത് മുറിയിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ മുറുക്കി; മാതാവിന്റെ പങ്കിലും അന്വേഷണം

കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ

Update: 2025-12-31 16:45 GMT

കഴക്കൂട്ടം: കഴക്കൂട്ടത്ത് ലോഡ്ജ് മുറിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകന്‍ ഗില്‍ദര്‍ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് പോലീസ്. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര താനേ കടേമണിവാലി സ്വദേശി ഡി യാസീന്‍ കാതരിയെ (29) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വൈകിട്ടാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കമ്‌ടെത്തിയത്. മുറിയിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സാധാരണ മരണമാകാനുള്ള സാധ്യത കുറവാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇതിന്റെ ഫലം ലഭിച്ച ശേഷം അമ്മ മുന്നീബീഗത്തെയും പ്രതിയെയും ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതിയും കുട്ടിയുടെ അമ്മയുമായി നിരന്തരം വാക്കുതര്‍ക്കം പതിവായിരുന്നു. കുട്ടി ബോധരഹിതനായതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച മുന്നീബീഗത്തെ പ്രതി തടഞ്ഞിരുന്നു. ത

തുടര്‍ന്ന് നാട്ടുകാരും മറ്റ് താമസക്കാരും ചേര്‍ന്നാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കഴുത്തിലെ മുറിവും വായില്‍ നിന്ന് രക്തം വന്നതും കണ്ട് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 2 മണി വരെ കുട്ടി താമസസ്ഥലത്തിന് താഴെ കളിച്ചുനടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന മുന്നീബീഗം ഒരാഴ്ച മുന്‍പാണ് അമ്പലത്തിന്‍കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ പിതാവും ബന്ധുക്കളും എത്തിയ ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News