സ്‌കൂളിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കോളേജിലെ ആദ്യ സെമസ്റ്ററില്‍ തന്നെ പുറത്തുചാടി; പിന്നാലെ അമേരിക്ക കേട്ടത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയും; മധ്യവര്‍ഗ്ഗ കുടുംബാംഗമായ ടൈലര്‍ ഫാസിസ്റ്റ് വിരുദ്ധനായത് ഡിഗ്രി കാലയളവിലോ? 22 കാരന്‍ ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി ആയത് ഇങ്ങനെ

ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി ആയത് ഇങ്ങനെ

Update: 2025-09-13 17:19 GMT

വാഷിങ്ടണ്‍: അമേരിക്കയ നടുക്കിയ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ രണ്ട് ദിവസങ്ങള്‍ക്കിപ്പുറം കുറ്റവാളിയെ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. സംശയത്തിന്റെ പേരില്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും വീടുവീടാന്തരം കയറിയിറങ്ങിയുമാണ് ടൈലര്‍ റോബിന്‍സണ്‍ എന്ന പ്രതിയിലേക്ക് അന്വേഷണസംഘം എത്തിയത്. 22 കാരനാണ് അമേരിക്കയെ നടുക്കിയ കൊലപാതകത്തിന് പിന്നിലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തന്നെ പലര്‍ക്കും സാധിച്ചില്ല. പിതാവില്‍ നിന്നാണ് കൊലയാളിയെ പറ്റിയുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ടൈലറെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം നല്‍കിയത് പിതാവ് മാറ്റ് റോബിന്‍സണായിരുന്നു

ചാര്‍ളിയെ കൊന്നുവെന്ന് പിതാവിനോട് ടൈലര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും കൊലയാളിയുടെ മനോനിലയെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ സജീവമാവുകയാണ്. പഠനത്തില്‍ മിടുക്കനായിരുന്ന അമേരിക്കന്‍ മധ്യവര്‍ഗ സന്തുഷ്ട കുടുംബത്തിലെ അംഗമായ അയാള്‍ എന്തിന് ഈ കൃത്യം ചെയ്തു! ആരാണ് ടൈലര്‍ റോബിന്‍സണ്‍? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പരക്കെ ഉയരുന്നത്.




മധ്യവര്‍ഗ്ഗ കുടുംബത്തിലെ അംഗം..പഠനത്തില്‍ മിടുക്കന്‍

ടൈലര്‍ ജെയിംസ് റോബിന്‍സണ്‍ എന്നാണ് ഇയാളുടെ പൂര്‍ണമായ പേര്. യൂട്ടായിലെ വാഷിങ്ടണിലെ മധ്യവര്‍ഗ കുടുംബത്തിലെ അംഗമാണ് ടൈലര്‍. പിതാവ് മാറ്റ് റോബിന്‍സണ്‍ മുന്‍ പൊലീസ് ഉദ്യോസ്ഥനാണ്. വാഷിങ്ടണ്‍ കൌണ്ടിയിലെ (യൂട്ടാ) ഷെരീഫ് ഓഫിസിലെ ഡെപ്യുട്ടി ആയിരുന്നു അദ്ദേഹം. 27 വര്‍ഷത്തോളം സെര്‍വീസിലുണ്ടായിരുന്നു .മാതാവ് ആംബര്‍ റോബിന്‍സണ്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സന്നദ്ധസേവന പ്രവര്‍ത്തകയും.

റിപ്പോര്‍ട്ടുകളനുസരിച്ച് ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച കുടുംബമാണ് ടൈലറുടേത്. അവര്‍ തോക്ക് കൈവശം വെച്ചിരുന്നു. ആയുധം കൈവശം വെയ്ക്കാന്‍ അമേരിക്കന്‍ പൗരരെ അനുവദിക്കുന്ന രണ്ടാം ഭരണഘടനാഭേദഗതിയെയും അംഗീകരിച്ചിരുന്നവരായിരുന്നു.

വോട്ട് ചെയ്യാനുള്ള പ്രായപൂര്‍ത്തിയായിരുന്നെങ്കിലും ടൈലര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. മുന്‍കാല കുറ്റകൃത്യങ്ങളുടെ രേഖകളൊന്നും ഇല്ലാത്ത ടൈലര്‍ മികച്ചൊരു വിദ്യാര്‍ത്ഥികൂടിയായിരുന്നു. 2021 ലാണ് ടൈലര്‍ ബിരുദധാരിയായത്. ഇയാളുടെ ബിരുദ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ട്. ബിരുദ സ്വീകരണ വേഷത്തില്‍ ടൈലറും അമ്മയും ഒരുമിച്ചുള്ള ചിത്രങ്ങളും ലഭ്യമാണ്.




അമേരിക്കന്‍ കോളജ് പ്രവേശന യോഗ്യതാപരീക്ഷയായ എ സി റ്റി യില്‍ 34 ആയിരുന്നു ടൈലറുടെ സ്‌കോര്‍. ഹൈസ്‌കൂള്‍ പഠനത്തില്‍ ഗ്രേറ്റ് പോയിന്റ് ആവറേജില്‍ ടോപ് സ്‌കോററുമായിരുന്നു. ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ് ലഭിച്ചതായി അറിയിക്കുന്ന കത്ത് ടൈലര്‍ വായിക്കുന്ന വീഡിയോ അയാളുടെ മാതാവ് ചിത്രീകരിച്ചത് സോഷ്യല്‍ മീഡിയയിലുണ്ട്.

ഹേ ഫാഷിസ്റ്റ്, ക്യാച്ച്! എന്ന എഴുത്ത്..ബെല്ല ചാവോ എന്ന ഗാനത്തിന്റെ വരികളും!ടൈലര്‍ വഴിമാറിയത് കോളേജ് കാലത്തോ?

സ്‌കൂള്‍ കാലഘട്ടത്തില്‍ പഠനത്തില്‍ മിടുക്കനായിരുന്നെങ്കിലും യൂട്ടായിലെ കോളജ് പഠനകാലത്തായിരിക്കാം ടൈലര്‍ തീവ്രവാദ ആശയങ്ങളിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇത്രയും മിടുക്കനായ വിദ്യാര്‍ത്ഥി ഒന്നാം സെമസ്റ്ററില്‍ത്തന്നെ ഡ്രോപ്പൗട്ടായത് അന്വേഷണസംഘത്തിന്റെ ഇത്തരം നിഗമനങ്ങളെ ബലപ്പെടുത്തുന്നു. മാത്രമല്ല ബുള്ളറ്റ് കേസിങ്ങിലെ ഹേ ഫാഷിസ്റ്റ്, ക്യാച്ച്! എന്ന എഴുത്തും ബെല്ല ചാവോ എന്ന ഗാനത്തിന്റെ സൂചനകളും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി ടൈലര്‍ മാറിയെന്നതിന്റെ സൂചനകളാണ്.




 

അടുത്തകാലത്തായി തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്ക് ടൈലര്‍ എത്തിയതായി എഫ്ബിഐയും പൊലീസും പറയുന്നു. ഓണ്‍ലൈനില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഗ്രൂപ്പുകളില്‍ നിന്നോ പ്രചോദിതനായതവാനും ഇടയുണ്ട്. സമീപകാലത്ത് കടുത്ത യാഥാസ്ഥിതിക വിമര്‍ശകനായി ടൈലര്‍ മാറിയതായും ഇയാളുടെ കുടുംബത്തില്‍ നിന്ന് തന്നെ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുടുംബവുമൊത്തുള്ള ഒരു അത്താഴവിരുന്നിനിടയില്‍ യാഥാസ്ഥിതിക-വലതുപക്ഷ ആശയങ്ങളോടുള്ള കടുത്ത വിദ്വേഷം പ്രകടിപ്പിരുന്നുവത്രെ. ചാര്‍ളി കേര്‍ക്കിനോടും കടുത്ത വെറുപ്പായിരുന്നു.കേര്‍ക്ക് യൂട്ടാ വാലി സര്‍വകലാശാലയില്‍ എത്തുന്ന കാര്യവും റ്റൈലര്‍ പരാമര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേര്‍ക്കിന്റെ കൊലപാതകി വേട്ടയില്‍ പരിചയമുള്ള ആളെന്ന വിദഗ്ധരുടെ ആദ്യ നിഗമനം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകളും. ടൈലര്‍ ഒരു സൈനിക റിക്രൂട്ട്മെന്റ് പരിപാടിയില്‍ ഫിഫ്റ്റി ക്യാലിബര്‍ യന്ത്രത്തോക്കിനൊപ്പം പോസ് ചെയ്യുന്നതിന്റെയും ടാങ്ക് വേധ മിസൈല്‍ ലോഞ്ചര്‍ തോളിലേറ്റി നില്‍ക്കുന്നതിന്റയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്തുഷ്ടമായ ഒരു അമേരിക്കന്‍ കുടുംബാംഗമായിരുന്ന ടൈലര്‍, പിതാവിനും കുടുംബാഗങ്ങള്‍ക്കുമൊപ്പം വേട്ടയിലും മറ്റും പങ്കെടുത്തിരുന്നു.

കൊലപാതകത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ടൈലറെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം നല്‍കിയത് പിതാവ് മാറ്റ് റോബിന്‍സണായിരുന്നു. ചാര്‍ളിയെ കൊന്നുവെന്ന് പിതാവിനോട് ടൈലര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Similar News