'ഓടയ്‌ക്കെന്താ കുഴപ്പം; ചെറിയൊരു തകരാർ അത് നോക്കുവാ..!'; വീട്ടുകാരുടെ സാധാരണ സംസാരത്തിൽ വിശ്വസിച്ച നാട്ടുകാർ; രണ്ടിന്റെയന്ന് നടയിൽ പോലീസ് ജീപ്പ് ഇരച്ചെത്തി; കുഴി വെട്ടിയുള്ള കോൺക്രീറ്റിന് പിന്നിൽ നടന്നത് അരുംകൊല; സ്ലാബിന് അടിയിൽ അഴുകിയ നിലയിൽ മൃതദേഹം; നടുക്കം മാറാതെ ഗ്രാമവാസികൾ!
ഫരീദാബാദ്: ഓടയിലെ തകരാർ പരിഹരിക്കാൻ എന്ന വ്യാജേന അച്ഛനും മകനും പൊതുവഴിയിൽ കുഴി വെട്ടി കോൺക്രീറ്റ് ചെയ്തു. പിന്നാലെ മകന്റെ ഭാര്യാവീട്ടുകാരുടെ പരാതിയിൽ നടത്തിയ പരിശോധനയിൽ പുറം ലോകം അറിഞ്ഞത് ക്രൂര കൊലപാതകം. ഹരിയാനയിലെ ഫരീദാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫരീദാബാദിലെ റോഷൻ നഗറിലെ വീടിന് മുൻവശത്തെ റോഡിലാണ് വെള്ളിയാഴ്ച അച്ഛനും മകനും ചേർന്ന് ഓടയുടെ തകരാറ് പരിഹരിക്കാനായി കുഴി എടുത്ത് കോൺക്രീറ്റ് ചെയ്തത്.
മകന്റെ ഭാര്യാ വീട്ടുകാരുടെ പരാതിയിൽ ഉറച്ച് തുടങ്ങിയ കോൺക്രീറ്റിന് അടിയിൽ നിന്ന് കണ്ടെത്തിയത് 24കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം. തങ്ങൾ നടന്നിരുന്ന വഴിയുടെ താഴെ യുവതിയുടെ മൃതദേഹമുണ്ടെന്ന് വ്യക്തമാവുന്നതും അങ്ങനെയാണ്. ഒരു ദൃശ്യം മോഡൽ കൊലപതകമാണ് നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ശിഖോഹാബാദ് സ്വദേശിയായ തനു എന്ന 24കാരിയാണ് സ്ത്രീധനത്തേച്ചൊല്ലിയുള്ള നിരന്തരമായ പീഡനത്തിന് ഒടുവിൽ ക്രൂരമായ കൊലപാതകത്തിന് ഇരയായത്. രണ്ട് വർഷം മുൻപായിരുന്നു യുപി സ്വദേശിയായ യുവതിയും ഫരീദാബാദ് സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2023ൽ വിവാഹ ശേഷം തന്നെ സ്ത്രീധനത്തിനെ ചൊല്ലി തനു പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് തനുവിന്റെ സഹോദരി പ്രീതി പറയുന്നത്. ഭർതൃവീട്ടുകാരുടെ ശാരീരിക മാനസിക പീഡനം സഹിക്ക വയ്യാതെ തിരിച്ച് സ്വന്തം വീട്ടിലേക്ക് വന്ന യുവതിയെ അടുത്തിടെയാണ് ഭർത്താവ് വന്ന് കൂട്ടിക്കൊണ്ട് പോയത്.
പക്ഷെ തിരിച്ച് പോയ ശേഷം തനുവുമായി ഫോണിലൂടെ പോലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് സഹോദരി പ്രീതി വിശദമാക്കുന്നത്. ഭർതൃ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് വല്ലപ്പോഴും തനു വിളിക്കുന്നത് മാത്രമായിരുന്നു വീട്ടുകാർക്ക് ആശ്വാസം. എന്നാൽ ഏപ്രിൽ 9ന് ശേഷം അതും ഉണ്ടായില്ല. എന്നാൽ ഏപ്രിൽ 23ന് തനു ഒളിച്ചോടിയതായി ഭർത്താവിന്റെ ബന്ധുക്കൾ അറിയിച്ചതോടെയാണ് കുടുംബത്തിന് ആശങ്ക ഏറിയത്. പിന്നാലെ തനുവിന്റെ സഹോദരി നിരവധി തവണ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് വലിയ പ്രശ്നമായി കണക്കിൽ എടുത്തില്ല.
പിന്നീട് കേസിൽ അന്വേഷണം തുടങ്ങിയ സമയത്ത് ഓട തകരാറ് പരിഹരിക്കാൻ റോഡിൽ അരുണിന്റെ പിതാവ് വലിയ കുഴി എടുത്തതായി നാട്ടുകാരിൽ നിന്ന് വ്യക്തമായതോടെയാണ് സ്ഥലം പൊലീസ് ജെസിബി സഹായത്തോടെ കുഴിച്ചത്. സിമന്റ് സ്ലാബിന് അടിയിൽ തനുവിന്റെ മൃതദേഹം ഇട്ട ശേഷം കോൺക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുമെന്നാണ് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഫരീദാബാദിലെ റോഷൻ നഗര്‍ സ്വദേശി അരുൺ, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിന്റെ അടുത്ത ബന്ധു എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടിനോട് ചേർന്നു പൊതുവഴിയിലെ കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഈ ഭാഗത്ത് രണ്ട് മാസങ്ങൾക്ക് മുൻപാണ് ഓട നിർമ്മിച്ചത്. അന്ന് തൊഴിലാളികൾ എടുത്തതിന് സമാനമായ കുഴിയാണ് അരുണും പിതാവും ചേർന്ന് എടുത്തത്. അതിനാൽ തന്നെ സംശയം തോന്നിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.