കോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു; വലിയ തുക പിഴ അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അനാമികയുടെ മരണത്തില്‍ ദുരൂഹത; ദയാനന്ദ സാഗര്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു; കണ്ണൂരിലും പ്രതിഷേധം

അനാമികയുടെ മരണത്തില്‍ ദുരൂഹത

Update: 2025-02-06 16:24 GMT

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ(21) മരണത്തില്‍ ദുരൂഹതയെന്ന ആരോപണം ശക്തമാകുന്നു. അനാമിക ബെംഗളൂരു ദയാനന്ദ സാഗര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വം രംഗത്തെത്തി. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആലേഖ് കാടാച്ചിറ കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കി.

അതേസമയം, സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ ബന്ധുക്കളുടെ ആരോപണം ശക്തമായിട്ടുണ്ട്. അനാമികയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി ബന്ധുക്കളും സഹപാഠികളും രംഗത്തുവന്നു. ബെംഗളൂരു സാഗര്‍ കോളേജ് മാനേജ്മെന്റിനെതിരെയാണ് ആരോപണം ശക്തമായത്. കോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് കോളേജില്‍ നിന്നും പെണ്‍കുട്ടിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണെന്നും ആരോപണമുണ്ട്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് വലിയ തുക പിഴയടക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തിലാക്കിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

സസ്പെന്‍ഷന്‍ വിവരം സുഹൃത്തുക്കളോട് പറയുന്ന പെണ്‍കുട്ടിയുടെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പറയുന്നു. അങ്ങനെ എന്തെങ്കിലും വഴി നോക്കണം. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലി അടിച്ച് വിടും. എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ടിട്ട് എനിക്ക് ഇവിടെ നിക്കണമെന്നില്ല. വട്ടാണെന്ന് ചോദിച്ചു. ഇനി ഞാന്‍ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ', എന്നായിരുന്നു അനാമിക സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന് കെ.സി വേണുഗോപാല്‍ എം.പിയടക്കമുള്ള നേതാക്കള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Tags:    

Similar News