ഷഹബാസിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി ഉപയോഗിച്ചത് സഹോദരന്റെ നഞ്ചക്ക്; വലിയ തോതിലുള്ള ആഘാതം ഏല്‍പ്പിക്കുന്നത് എങ്ങനെയെന്ന് യുട്യൂബില്‍ നിന്നും തിരഞ്ഞു; ദിവസങ്ങള്‍ നീണ്ട ആസൂത്രണം; മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം

നഞ്ചക്ക് എങ്ങനെ പ്രയോഗിക്കാമെന്ന് തിരഞ്ഞത് ഒന്നാംപ്രതി

Update: 2025-03-05 15:18 GMT

മലപ്പുറം: ട്യൂഷന്‍ സെന്ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പകരം ചോദിക്കാന്‍ ദിവസങ്ങളോളം ആസൂത്രണം നടത്തിയ ശേഷമാണ് താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങളോളം മുഖ്യപ്രതി യുട്യൂബില്‍ കാര്യങ്ങള്‍ തേടി. നഞ്ചക്ക് എങ്ങനെ ഉപയോഗിച്ചാല്‍ വലിയ തോതിലുള്ള ആഘാതം ഉണ്ടാക്കാം എന്നതായിരുന്നു പ്രതി പ്രധാനമായും തിരഞ്ഞത്. ഒന്നാംപ്രതി മാത്രമാണ് ഇത്തരത്തിലുള്ള പഠനം നടത്തിയത്. കരാട്ടെ പഠിക്കുന്ന പ്രതിയുടെ സഹോദരന്റെ നഞ്ചക്ക് ആണ് ഷഹബാസിനെ കൊലപ്പെടുത്താനായി ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങളടക്കം ശേഖരിക്കും. താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.

63പേര്‍ അംഗങ്ങളായുള്ള വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പല തരത്തിലുള്ള ചര്‍ച്ചകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ട്. ആയുധങ്ങളുടെ ചിത്രങ്ങളും പ്രവര്‍ത്തനവുമടക്കം ഗ്രൂപ്പിലൂടെ കൈമാറപ്പെട്ടു. ഏത് തരത്തിലുള്ള ആയുധം ഉപയോഗിക്കണമെന്നതും ഗ്രൂപ്പില്‍ വലിയ ചര്‍ച്ചയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം ഈ ഗ്രൂപ്പിലുള്ള 63 പേരെയും പ്രതികളാക്കാന്‍ സാധിക്കില്ലെങ്കിലും പത്തിലേറെപ്പേരെ ഇനിയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്കിന്റെ ഉപയോഗം പ്രതികള്‍ പഠിച്ചത് യൂട്യൂബില്‍നിന്നെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഷഹബാസ് കൊലപാതകത്തില്‍ മെറ്റയോട് വിവരങ്ങള്‍ തേടിയെങ്കിലും ലഭിക്കാന്‍ ഇനിയും രണ്ടു ദിവസമെങ്കിലും കഴിയണം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ, ചിത്ര സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയില്‍ അയച്ചു.

ട്യൂഷന്‍ സെന്ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പകരം ചോദിക്കാനായുളള ആസൂത്രണം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടത്തിയത് സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ഗ്രൂപ്പ് സൃഷ്ടിച്ചവര്‍ നേതൃത്വം നല്‍കിയവര്‍ നടന്ന ചര്‍ച്ചകള്‍ ആസൂത്രണ രീതി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുക കേസ് അന്വേഷണത്തില്‍ പ്രധാനമാണ്. ഇതിന്റെ ഭാഗമായാണ് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സൈബര്‍ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധനയും നടത്തി. ഷഹബാസിന്റെ ഫോണുള്‍പ്പെടെ സംഘം പരിശോധിച്ചു.

അതേസമയം വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പൊലീസ് സുരക്ഷയില്‍ ഇന്നും എസ്എസ്എല്‍സി പരീക്ഷ എഴുതി. ജുവൈനല്‍ ഹോമിലേക്ക് ഇന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഗേറ്റില്‍ പൊലീസ് തടഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എം എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഷഹബാസിന്‍രെ വീട് സന്ദര്‍ശിച്ച പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

ഷഹബാസിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി ഉപയോഗിച്ചത് സഹോദരന്റെ നഞ്ചക്ക്; വലിയ തോതിലുള്ള ആഘാതം ഏല്‍പ്പിക്കുന്നത് എങ്ങനെയെന്ന് യുട്യൂബില്‍ നിന്നും തിരഞ്ഞു; ദിവസങ്ങള്‍ നീണ്ട ആസൂത്രണം; മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം

Tags:    

Similar News