പോലീസ് സഹകരണ സംഘത്തില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത പോലീസുകാരന് സസ്‌പെന്‍ഷന്‍; അതേ കുറ്റം ചെയ്ത വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ വകുപ്പു തല നടപടിയില്ല; ഇടുക്കിയിലെ പോലീസില്‍ ഇരട്ട നീതി ചര്‍ച്ച

Update: 2025-06-10 12:42 GMT

ഇടുക്കി: പോലീസ് സഹകരണ സംഘത്തില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത വനിതാ സിവില്‍ പോലീസ് ഓഫിസര്‍ക്കെതിരെ കേസെടുത്തിട്ടും വകുപ്പ് തല നടപടി എടുക്കാത്തത് വിവാദമാകുന്നു. 4 മാസങ്ങള്‍ക്ക് മുന്‍പ് കാളിയാര്‍ പോലീസാണ് കേസെടുത്തത്. ഇടുക്കി സ്വദേശിയായ നവാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സമാനമായ രീതിയില്‍ പണം തട്ടിയ കേസില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വനിതാ ഉദ്യോഗസ്ഥയെ വകുപ്പു തല നടപടിക്ക് വിധേയമാക്കിയത്.

2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 10 ലക്ഷം രൂപയാണ് പ്രതി പോലീസ് സഹകരണ സംഘത്തില്‍ നിന്നും ലോണെടുത്തത്. വായ്പ്പയെടുക്കാനായി പരാതിക്കാരന്റെ വ്യാജ ഒപ്പിട്ട് സാലറി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതി ഹാജരാക്കുകയായിരുന്നു. വായ്പ്പ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തന്റെ പേരില്‍ ലോണെടുത്ത വിവരം പരാതിക്കാരന്‍ അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ നാളിതുവരെ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സമാന രീതിയില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസില്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പടമുഖം സ്വദേശിയുടെ പരാതിയില്‍ സഹകരണ സംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. 2017 ലാണ് 20 ലക്ഷം രൂപ പോലീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുക്കുന്നത്. നാലുപേരുടെ ജാമ്യത്തില്‍ ആയിരുന്നു വായ്പ. ഇതില്‍ തന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്നായിരുന്നു പരാതി. എസ് പി ഓഫീസിലെ അക്കൗണ്ടന്റ് ഓഫീസര്‍ നല്‍കിയ സാലറി സര്‍ട്ടിഫിക്കറ്റാണ് ജാമ്യത്തിനായി നല്‍കിയിരുന്നത്.

ഇത്തരത്തില്‍ ഒരു സാലറി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഈ സാലറി സര്‍ട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചത്. പോലീസുകാരന്‍ വായ്പ തരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരില്‍ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് പരാതിക്കാരന്‍ സംഭവം അറിയുന്നത്. ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.

Tags:    

Similar News