വീട്ടമ്മ വനത്തില്‍ കൊല്ലപ്പെട്ട സംഭവം; നാലു ദിവസം പിന്നിട്ടിട്ടും മരണ കാരണം കണ്ടെത്താനായില്ല; കാട്ടാന ആക്രമണമെന്ന് പോലിസ് പറയുമ്പോള്‍ കൊലപാതകമെന്ന നിഗമനത്തിലുറച്ച് വനംവകുപ്പ്: സീതയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല
വീട്ടമ്മ വനത്തില്‍ കൊല്ലപ്പെട്ട സംഭവം; നാലു ദിവസം പിന്നിട്ടിട്ടും മരണ കാരണം കണ്ടെത്താനായില്ല
പീരുമേട്: തോട്ടാപ്പുര സ്വദേശി സീത വനത്തിനുള്ളില്‍ മരിച്ചു നാലുദിവസം പിന്നിട്ടിട്ടും മരണകാരണം കണ്ടെത്താനാകാതെ പൊലീസ്. കാട്ടാന ആക്രമണമാകാം കാരണമെന്നു പൊലീസ് പറയുമ്പോള്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വനംവകുപ്പ്. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന ഫൊറന്‍സിക് സര്‍ജന്റെ നിഗമനങ്ങള്‍ പുറത്തുവന്നതോടെയാണു സംഭവം വിവാദമായത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ക്കു പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇതാണ് സീതയുടെ മരണത്തില്‍ ദുരൂഹത നിറയ്ക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു സീത (42) മരിച്ചത്. കാടിനുള്ളില്‍വെച്ച് കാട്ടാന സീതയെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞെന്നാണു ഭര്‍ത്താവ് ബിനു പറയുന്നത്. എന്നാല്‍ കാട്ടാന ആക്രമിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. കാട്ടാനയാക്രമണമെന്നു പറഞ്ഞു ബിനുവും പൊലീസും ഒരുവശത്തും വന്യജീവി ആക്രമണം ഉണ്ടായിട്ടില്ലെന്ന വാദവുമായി വനംവകുപ്പും ഫൊറന്‍സിക് സര്‍ജനും മറുവശത്തും നിലകൊള്ളുന്നതാണു കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
കാട്ടാന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും സീതയുടെ മരണം കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വനംവകുപ്പ്. സീതയുടെ ശരീരത്തില്‍ ആന ആക്രമണം നടന്ന ലക്ഷണമില്ല. മാത്രമല്ല ഭര്‍ത്താവ് ബിനുവിന്റെ വാദങ്ങളെല്ലാം സംശയകരമാണെന്നും വനംവകുപ്പ് പറയുന്നു. കേസന്വേഷണം നിലവിലുള്ള പൊലീസ് സംഘത്തില്‍നിന്നു മാറ്റി മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെടുമെന്നു സൂചനയുണ്ട്.
കാട്ടാന തട്ടിയെറിഞ്ഞെന്നു പറയുന്ന ബിനുവിന്റെ ശരീരത്തില്‍ ചതവുപോലും ഇല്ലാത്തതു സംശയകരമാണെന്നാണ് വനംവകുപ്പ് വാദം. കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ സീതയുമായി ബിനു വനത്തില്‍ കൂടി കിലോമീറ്ററുകളോളം നടന്നെന്നു പറയുന്നത് അവിശ്വസനീയമാണെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു. മാത്രമല്ല സംഭവസ്ഥലത്തു കാട്ടാന ആക്രമണം നടത്തിയതിന്റെ തെളിവുകളില്ലെന്നും ഫൊറന്‍സിക് സര്‍ജന്റെ നിഗമനങ്ങള്‍ കൊലപാതകം ശരിവയ്ക്കുന്നതാണെന്നുമാണ് വനംവകുപ്പ് വാദം. മാത്രമല്ല സംഭവം നടന്ന് മൂന്നാം ദിവസം മാത്രമാണ് അന്വേഷണത്തിനായി പൊലീസ് സ്ഥലത്തെത്തിയതെന്നതും ദുരൂഹമാണെന്നും വനം വകുപ്പ് ആരോപിക്കുന്നത്.
ഇതിനിടെ, സീതയുടെ ഭര്‍ത്താവ് ബിനു, മക്കള്‍ എന്നിവരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. സീതയ്ക്കു പരുക്കേറ്റന്നു പറയുന്ന സ്ഥലത്ത് ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിനാല്‍ നിലവില്‍ ബിനുവിന്റെ മൊഴി വിശ്വാസത്തിലെടുത്തിരിക്കുകയാണു പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു പൊലീസ് തീരുമാനം. സീതയെ കാട്ടാന ആക്രമിച്ചതുമായി ബന്ധപ്പെട്ടു ബിനുവും മക്കളും നല്‍കുന്ന മൊഴികളിലെ സാമ്യമാണ് കാട്ടാന ആക്രമിച്ചു എന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കാന്‍ പോലിസിനെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല സംഭവസ്ഥലത്തു കാട്ടാന എത്തിയതായി ബോധ്യപ്പെട്ടതായും സീതയുടെ ശരീരത്തില്‍ ഇത്രയധികം പരുക്കുകള്‍ ഏല്‍പിക്കാന്‍ ബിനുവിന് ഒറ്റയ്ക്കു കഴിയില്ലെന്നും പോലിസ് പറയുന്നു. ഫൊറന്‍സിക് സര്‍ജന്‍ നല്‍കിയ പ്രാഥമിക വിവരങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവില്ലെന്നും സീതയെ അപായപ്പെടുത്തി എന്ന കണ്ടെത്തല്‍ നിലവിലില്ലെന്നുമാണ് പോലിസ് നിലപാട്.
അതേസമയം മരണകാരണം സംബന്ധിച്ചു പൊലീസ്, വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ, 'എല്ലാ മരണങ്ങളും വകുപ്പിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട' എന്ന വനംമന്ത്രിയുടെ പ്രസ്താവനയോടെ വിഷയം മുഖ്യമന്ത്രിതലത്തിലേക്ക് എത്തുമെന്നാണു സൂചന.