15 കിലോ കഞ്ചാവുമായി വന്ന് ചാടിയത് എക്സൈസിന് മുന്നില്‍; കഞ്ചാവ് എക്സൈസ് കൊണ്ടു പോയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു; ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മറ്റൊരിടത്ത് കഞ്ചാവ് കൈമാറ്റത്തിനിടെ പോലീസിന്റെ കൈയില്‍പ്പെട്ടു; എക്സൈസിന് സംഗതി എളുപ്പമായപ്പോള്‍ കാപ്പ കേസ് പ്രതി അകത്ത്: ഇതൊരു വേറിട്ട കഞ്ചാവ് പിടുത്ത കഥ

വേറിട്ട കഞ്ചാവ് പിടുത്ത കഥ

Update: 2025-06-27 17:20 GMT

പത്തനംതിട്ട: 15 കിലോ കഞ്ചാവുമായി ബൈക്കില്‍ വന്നു ചാടിയത് എക്സൈസിന് മുന്നില്‍. കഞ്ചാവ് എക്സൈസ് കൊണ്ടു പോയെങ്കിലും ബൈക്കും കൊണ്ട് പ്രതി കഷ്ടിച്ച് രക്ഷപ്പെട്ടു. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ചെന്ന എക്സൈസ് സംഘം കണ്ടത് പോലീസ് വളഞ്ഞു വ്ച്ചിരിക്കുന്ന പ്രതിയടക്കം മൂന്നു പേരെ. ഒരിടത്തു നിന്നും രക്ഷപ്പെട്ട് ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മറ്റൊരിടത്ത് കഞ്ചാവ് കൈമാറ്റത്തിനിടെ പോലീസിന്റെ കൈയില്‍പ്പെട്ടത് കാപ്പ കേസ് പ്രതി. പോലീസ പിടിച്ചത് ജാമ്യം നല്‍കാവുന്ന വകുപ്പിലായിരുന്നു. ജാമ്യവും നേടി പുറത്തിറങ്ങിയ പ്രതിയെ കൊച്ചുവെളുപ്പാന്‍ കാലത്ത് എക്സൈസ് പൊക്കി റിമാന്‍ഡ് ചെയ്തു. അകത്തായത് കഞ്ചാവ് കടത്ത് അടക്കമുള്ള കുറ്റകൃത്യത്തിന് കാപ്പ ചുമത്തപ്പെട്ട പ്രതി.

പഴകുളം പൊന്മാന കിഴക്കേതില്‍ ലൈജു (32)വാണ് റിമാന്‍ഡില്‍ ആയത്. 26 ന് രാത്രി ഏഴരയോടെ തെങ്ങുംതാര-പറന്തല്‍ റോഡില്‍ വച്ചാണ് 15 കിലോ കഞ്ചാവുമായി ലൈജു എക്സൈസ് സംഘത്തിന്റെ മുന്നില്‍ ചെന്നു പെട്ടത്. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ ലൈജു മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതു പ്രകാരം ഇയാള്‍ കുറച്ചു ദിവസമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ്. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇയാള്‍ക്കെതിരേ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. 15 കിലോ കഞ്ചാവ് എക്സൈസിന് കിട്ടിയെങ്കിലും ലൈജു ബൈക്കുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ രാത്രി ഒമ്പതരയോടെ കടയ്ക്കാട് ഉണ്ടെന്ന് വ്യക്തമായി. ഇതനുസരിച്ച് എക്സൈസ് പാര്‍ട്ടി ചെല്ലുമ്പോള്‍ ലൈജു, പഴകുളം വലിയവിളയില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍(26), ആദിക്കാട്ടുകുളങ്ങര ആര്യഭവനം അരുണ്‍ തുളസി (28) എന്നിവരെ നൂറു ഗ്രാം കഞ്ചാവുമായി ഷെവര്‍ലെ കാറില്‍ പോലീസ് തടഞ്ഞു വച്ചിരിക്കുന്നതാണ് കണ്ടത്.

ലൈജു ഓടിച്ച കാറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ മൂന്ന് ചെറിയ പൊതികളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ചിത്ര ആശുപത്രിക്ക് സമീപമുള്ള ബേക്കറിയുടെ പാര്‍ക്കിങ് ഏരിയയിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് ടീമുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ലൈജു കാറില്‍ കഞ്ചാവ് മറ്റൊരാള്‍ക്ക് കൈമാറാന്‍ എത്തുമെന്ന വിവരം ലഭിച്ചതിനാലായിരുന്നു ഡാന്‍സാഫ് ടീമിന്റെ പരിശോധന. അന്വേഷണത്തില്‍ ബേക്കറിക്കുള്ളില്‍ കണ്ട യുവാക്കളെ പോലീസ് സംഘം വളഞ്ഞു പിടികൂടുകയിരുന്നു. മൂവരെയും വിശദമായി ചോദ്യം ചെയ്തു, കാറിന്റെ താക്കോല്‍ ലൈജുവിന്റെ കൈവശമായിരുന്നു. കഞ്ചാവ് കൈമാറുന്നതിന് വേണ്ടി എത്തിയതാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ ലൈജുവിനെക്കൊണ്ട് തുറന്ന ശേഷം പോലീസ് നടത്തിയ പരിശോധനയില്‍, മുന്നില്‍ ഇടതുവശം സീറ്റിന്റെ അടിയില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ മൂന്ന് ചെറിയ പ്ലാസ്റ്റിക് പൊതികളില്‍ കഞ്ചാവ് കണ്ടെത്തി. കാറിന്റെ പിന്‍ഭാഗം സീറ്റിന്റെ പിറകിലെ തട്ടില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ മൂന്ന് ചെറിയ സിപ് ലോക്ക് കവറുകളും ഡിക്കിയില്‍ വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. കഞ്ചാവ് വില്പനയ്ക്ക് എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രാത്രി പതിനൊന്നിന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കാത്തു നിന്ന എക്സൈസ് സംഘം ലൈജുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ. അബിമോന്‍, കെ.റെജി, പ്രിവന്റീവ് ഓഫീസര്‍ ഹരിഹരനുണ്ണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയശങ്കര്‍, ദീപക്, കിരണ്‍ എന്നിവര്‍ എന്നിവര്‍ ടീമില്‍ ഉണ്ടായിരുന്നു.

അടൂര്‍ പോലീസ് സ്റ്റേഷനിലെ കാപ്പ കേസില്‍ ഉള്‍പ്പെട്ടയാളാണ് ലൈജു. കഴിഞ്ഞ ഡിസംബറില്‍ ആറു മാസത്തേക്ക് കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു. ജൂണ്‍ ആദ്യം ജയിലില്‍ നിന്നും പുറത്തിറങ്ങി. മൂന്ന് കഞ്ചാവ് ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍, കഞ്ചാവ് വില്പന സംഘത്തിലെ മുഖ്യകണ്ണിയാണ്. സംസ്ഥാനത്തിനു പുറത്തുനിന്ന് കഞ്ചാവ് ഇവിടെയെത്തിച്ച് കച്ചവടം ചെയ്തുവരുന്ന ലൈജുവിനെപ്പറ്റി രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഡാന്‍സാഫിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു ഇയാള്‍.

മുഹമ്മദ് ഫൈസലിനെ നാലു മാസം മുമ്പ് തിരുവല്ലയില്‍ നിന്നും 10 ഗ്രാം എം.ഡി.എം.എയുമായി ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. ബംഗളുരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലെത്തിയപ്പോള്‍ സുഹൃത്ത് ഉള്‍പ്പെടെയാണ് പിടിയിലായത്. ജയിലില്‍ നിന്നിറങ്ങിയിട്ട് രണ്ടാഴ്ചയോളമായിട്ടേയുള്ളൂ. ലഹരിക്കച്ചവടത്തില്‍ ഏര്‍പ്പെട്ടുവരുന്ന യാളാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളും ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം മൂന്നേമുക്കാല്‍ കിലോ കഞ്ചാവുമായി പഴകുളത്തുനിന്നും പോലീസിന്റെ പിടിയിലായ നിസാമുദ്ദീന്‍ ലൈജുവിന്റെ ബന്ധുവാണ്. പോലീസ് സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിനെ കൂടാതെ എസ്.ഐമാരായ അനീഷ് എബ്രഹാം, അജി, എസ്.സി.പി. ഓ അജീഷ്, സി.പി.ഓ സുരേഷ് എന്നിവരും ഡാന്‍സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.


Tags:    

Similar News