കോളേജിലെ കാമുകന്‍ അസന്മാര്‍ഗിക പ്രവര്‍ത്തിക്ക് എറണാകുളത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാന്‍ തയാറല്ലെന്ന് പറഞ്ഞ കൂട്ടുകാരി; ആത്മഹത്യാ കുറിപ്പിലും മതപരിവര്‍ത്തന സമ്മര്‍ദ്ദം ശക്തം; ഉമ്മയും ബാപ്പയും പ്രതിയായെങ്കിലും കടുത്ത വകുപ്പുകളില്ല; പാനായിക്കുളത്തെ ഗൂഡാലോചനയില്‍ ഒളിച്ചുകളിയോ?
കോതമംഗലം: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെയും പോലീസ് പ്രതിചേര്‍ത്തുവെങ്കിലും ഇനിയും നിര്‍ബന്ധിത മതപരിവര്‍ത്തന വകുപ്പുകള്‍ ചുമത്താത്തത് വിവാദത്തില്‍. ആത്മഹത്യാ കുറിപ്പില്‍ അടക്കം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവുണ്ട്. ഈ സാഹചര്യത്തിലും ഈ വകുപ്പുകള്‍ ചുമത്തുന്നില്ല. ഇതിന് പിന്നില്‍ 'ലൗ ജിഹാദ്' ചര്‍ച്ചയാകാതിരിക്കാന്‍ ആണെന്നാണ് വിലയിരുത്തല്‍. ആലുവ പാനായിക്കുളം തോപ്പില്‍പറമ്പില്‍ റഹീമിനെയും ഭാര്യ ഷെറിനെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു പ്രതികളാക്കിയിട്ടുള്ളത്. അറസ്റ്റിലാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. തല്‍കാലം മതപരിവര്‍ത്തന ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ഈ കേസില്‍ പോലീസ് ചേര്‍ക്കില്ല.
അതേസമയം പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള സുഹൃത്തിനെ പ്രതിയാക്കിയിട്ടില്ല. റമീസിനെ ചോദ്യം ചെയ്തശേഷമാകും ഇയാളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. റിമാന്‍ഡില്‍ കഴിയുന്ന റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. അതിനിടെ എന്‍ഐഎ അന്വേഷണമെന്ന ആവശ്യത്തിലും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല. കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി കുടുംബം കോടതിയെ സമീപിച്ചേക്കും. തന്നെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതില്‍ റമീസിനൊപ്പം മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുണ്ടെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. മതം മാറാന്‍ സമ്മതിച്ചിട്ടും മാതാപിതാക്കളടക്കം ക്രൂരതയോടെയാണ് തന്നോട് പെരുമാറിയത് എന്നും കത്തിലുണ്ട്. റമീസ് യുവതിയെ വീട്ടിലെത്തിച്ച് മര്‍ദിച്ചപ്പോള്‍ മാതാപിതാക്കളും സുഹൃത്തും ഇവിടെയുണ്ടായിരുന്നെങ്കിലും അവര്‍ തടഞ്ഞില്ല എന്ന് യുവതി തന്റെ പെണ്‍സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.
ആത്മഹത്യപ്രേരണാ കുറ്റത്തിനു പുറമെ യുവതി മതം മാറണമെന്ന് റമീസും വീട്ടുകാരും ശഠിച്ചതിനു പിന്നിലുള്ള കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലുണ്ട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്വേഷണത്തിന്റെ പരിധി അന്വേഷണ സംഘം വിപുലമാക്കിയത്. മതംമാറ്റ ആരോപണം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ റമീസില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ക്ക് അന്വേഷക സംഘത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. റമീസിന്റെ ഫോണ്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത അയച്ചിരുന്നു. തന്റെ മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ കത്തില്‍ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്തും മുന്‍ സഹപാഠിയുമായ പറവൂര്‍ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ദുര്‍ബല വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് അമ്മ കത്തില്‍ പറയുന്നത്. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ മകളുടെ മേല്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ചെന്ന് കത്തില്‍ പറയുന്നു. മതം മാറ്റാനായി റമീസിന്റെ പാനായിക്കുളത്തെ വീട്ടിലെ മുറിയില്‍ പൂട്ടിയിടുകയും പ്രതിയും കുടുംബക്കാരും മറ്റു പലരും ചേര്‍ന്ന് നിര്‍ബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്.
യുവതിയെ മര്‍ദിച്ചതിന് തെളിവായി വാട്‌സാപ് ചാറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറയുമ്പോള്‍ ചെയ്‌തോളാനായിരുന്നു റമീസിന്റെ മറുപടി. കോളജില്‍ സഹപാഠികളായിരുന്ന യുവതിയും റമീസും വിവാഹം കഴിക്കുന്നതു സംബന്ധിച്ച് വീടുകളില്‍ ആലോചന നടന്നിരുന്നു. മതം മാറിയാല്‍ മാത്രമേ വിവാഹം നടക്കൂ എന്ന് റമീസിന്റെ വീട്ടുകാര്‍ അറിയിച്ചിരുന്നു എന്നും ഇതിന് തങ്ങള്‍ സമ്മതിച്ചെന്നുമാണ് യുവതിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അസന്മാര്‍ഗിക പ്രവര്‍ത്തിക്ക് റമീസിനെ എറണാകുളത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാന്‍ തയാറല്ലെന്ന് സഹോദരി അറിയിച്ചിരുന്നുവെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു. അതിന് ശേഷമാണ് പീഡനം പുതിയ തലത്തിലെത്തിയത്.
ആത്മഹത്യക്കുറിപ്പ് ചുവടെ
''ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. റജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേനെ അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാ കല്യാണം നടത്താമെന്ന് അവന്‍ പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ചയുണ്ടാക്കി.
ഒരു കൂട്ടുകാരന്‍ എന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോര, തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്‌നേഹമോ റമീസില്‍ ഞാന്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാന്‍ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ'', യുവതിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയാണ്.