പട്‌നയിലെ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ 2023ല്‍ മൂന്നു മാസം ജയിലില്‍ കിടന്നു; ആ 'ലഷ്‌കറെ ജിഹാദി'യുടെ ഭീഷണിക്ക് പിന്നില്‍ ജ്യോതിഷ പ്രതികാരം; പാടലിപുത്രക്കാരന്‍ അശ്വിനി കുമാര്‍ അകത്ത്; മുംബൈയെ ഗണേശോത്സവ ദിനത്തില്‍ ആധിയിലാക്കിയ ഭീഷണി സന്ദേശം വ്യാജം

Update: 2025-09-06 05:15 GMT

മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച് മുംബൈ നഗരത്തെ തര്‍ക്കുമെന്നു ഭീഷണിസന്ദേശം അയച്ചതിന് പിന്നലെ 'പ്രതികാരം' പുറത്ത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഇതിന് പിന്നിലെ കഥ പുറത്തായത്.

ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അന്‍പത്തിയൊന്നുകാരനായ അശ്വിനി കുമാറാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ചുവര്‍ഷമായി ഇയാള്‍ നോയിഡയില്‍ ആണ് ജീവിക്കുന്നത്. ജ്യോത്സ്യനായി ജോലി നോക്കുന്നയാളാണ് അശ്വിനി കുമാര്‍. ഇയാളുടെ ഫോണും സിം കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയില്‍ എത്തിച്ചു.

മുംബൈ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്സാപ് നമ്പറിലേക്കാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തില്‍ പലയിടങ്ങളിലായി 34 ചാവേറുകളെ സ്ഥാപിച്ചുവെന്നും 14 പാക്ക് ഭീകരര്‍ ഇന്ത്യയില്‍ കടന്നിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്ന.് ഇത് പരിഭ്രാന്തിയായി. ഇതിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് അന്വേഷണം അശ്വിനി കുമാറില്‍ എത്തിയത്.

ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാര്‍ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പട്‌നയിലെ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ 2023ല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്നു മൂന്നു മാസമാണ് ഇയാള്‍ ജയിലില്‍ കിടന്നത്. ഇതിനു പ്രതികാരമായാണ് ഫിറോസിന്റെ പേരില്‍ മുംബൈ പൊലീസിന് വാട്‌സാപ്പില്‍ ഭീഷണി സന്ദേശം അയച്ചത്.

ഏഴു മൊബൈല്‍ ഫോണുകള്‍, മൂന്ന് സിംകാര്‍ഡുകള്‍, ആറ് മെമ്മറി കാര്‍ഡ് ഹോള്‍ഡറുകള്‍, ഒരു എക്‌സ്റ്റേര്‍ണല്‍ സിം സ്ലോട്ട്, രണ്ട് ഡിജിറ്റല്‍ കാര്‍ഡുകള്‍, നാലു സിം കാര്‍ഡ് ഹോള്‍ഡറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ലഷ്‌കറെ ജിഹാദിയുടെ ഭീകരരാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നതെന്നും 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനത്തിന് ഉപയോഗിക്കും എന്നും സന്ദേശത്തില്‍ പറയുന്നതായി മുംബൈ പൊലീസ് പറഞ്ഞിരുന്നു.

ഗണേശോത്സവത്തിനു ഒരു ദിവസം മുന്‍പെത്തിയ ഭീഷണി സന്ദേശത്തിനു പിന്നാലെ കനത്ത ജാഗ്രത നഗരത്തിലെങ്ങും ഉണ്ടായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. ജ്യോതിഷിയായ അശ്വിനി കുമാറിനെ അറസ്റ്റ് ചെയ്തതോടെ, ഈ ഭീകര ഭീഷണിയുടെ ഉറവിടം കണ്ടെത്താനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുമുള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമായിരിക്കുകയാണ്. ഒരു ജ്യോതിഷിക്ക് ഇത്തരമൊരു ഭീഷണിയുമായി എങ്ങനെ ബന്ധം വന്നു എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാധാരണഗതിയില്‍, ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്തരം തൊഴില്‍ പശ്ചാത്തലമുള്ളവരുടെ പങ്ക് അസാധാരണമാണ്. ഇതിനിടെയാണ് പ്രതികാര കഥ പുറത്തു വരുന്നത്.

മുംബൈ നഗരത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു ശ്രമത്തെയും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സുരക്ഷാ ഏജന്‍സികള്‍ നിലവില്‍ ഈ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അശ്വിനി കുമാറിന്റെ ഭീഷണി ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്.

Tags:    

Similar News