ഗൂഡാര്‍വിള എസ്‌റ്റേറ്റില്‍ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്ത തൊഴിലാളി; 9 വയസ്സുള്ള കുട്ടി പഠിച്ചിരുന്നത് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നും; ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ സഹന്‍ എത്തിയത് ഒന്നര വര്‍ഷം മുമ്പ്; മൂന്നാറില്‍ നിന്നും ഝാര്‍ഖണ്ഡ് മാവോയിസ്റ്റിനെ പൊക്കി എന്‍ഐഎ; കൂടുതല്‍ പേരുണ്ടാകമെന്ന് നിഗമനം; തോട്ടം തൊഴിലാളികള്‍ നിരീക്ഷണത്തില്‍

Update: 2025-10-14 05:01 GMT

മൂന്നാര്‍: തോട്ടം തൊഴിലാളിയായി മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ മാവോയിസ്റ്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹന്‍ ടുട്ടിയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹന്‍ ടുട്ടി ദിനബു എന്ന മുപ്പതുകാരനാണ് അകത്താകുന്നത്.

മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു ഇയാള്‍. ഭാര്യയോടൊപ്പം ഒന്നര വര്‍ഷത്തോളമായി ഇയാള്‍ മൂന്നാറിലാണ് ഉണ്ടായിരുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷം ഇയാള്‍ ഝാര്‍ഖണ്ഡില്‍ നിന്ന് ഒളിവില്‍ പോയി. എന്‍.ഐ.എ. ഇയാളെ ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത് സാഹസിക നീക്കത്തിലൂടെയാണ്.

2021 മാര്‍ച്ച് മാസത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടന്നത്. മാവോയിസ്റ്റുകളെ തിരഞ്ഞുകൊണ്ട് ലാഞ്ച വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നവരെയാണ് ആആക്രമിച്ചത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ എന്ന് പറയുന്ന പ്രത്യേക സംഘത്തില്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് മാവോവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

കേസില്‍ 19 പേരാണ് പ്രതികളായിട്ടുള്ളത്. പിടിയിലായ സഹന്‍ ടുട്ടി മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങളും പണവും എത്തിച്ചുനല്‍കിയ ആളാണ് എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേര്‍ത്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം സഹന്‍ ടുട്ടിയെ ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു. എന്‍ഐഎ റാഞ്ചി യൂണിറ്റില്‍ നിന്നുള്ള സംഘമാണു പിടികൂടിയത്. 2021ല്‍ നടന്ന സ്‌ഫോടനക്കേസിലെ 33-ാമത്തെ പ്രതിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു. എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ കുറച്ചുനാളുകളായി എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. ടുട്ടിയുടെ 9വയസുള്ള കുട്ടി സമീപ പ്രദേശത്തെ ഒരു ഹോസ്റ്റലില്‍ നിന്നു പഠിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പാണ് സഹന്‍ കേരളത്തില്‍ എത്തിയത്. സഹനൊപ്പം കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക.

Tags:    

Similar News