ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്ന യുവതിയെ ഫ്‌ലാറ്റില്‍ നിന്നും ഒഴിപ്പിക്കാനായില്ല; അയല്‍വാസിയായ അധ്യാപികയുടെ ക്വട്ടേഷന്‍? ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ രണ്ടു പേര്‍ പിടിയില്‍; മൂന്ന് പേര്‍ ഒളിവില്‍; അന്വേഷണം തുടരുന്നു

Update: 2025-10-22 14:28 GMT

ബെംഗളൂരു: ബെംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊല്‍ക്കത്ത സ്വദേശിനിയായ 30 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. അഞ്ചു പേര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത ശേഷം വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും കൈക്കലാക്കുകയായിരുന്നു. പ്രതികളില്‍ മൂന്നു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.

യുവതിയുടെ പരാതിയില്‍ പൊലീസ് സൂപ്രണ്ട് സി.കെ.ബാബയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള മൂന്നു പേര്‍ക്കായി സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഇരയെ ആശുപത്രിയിലേക്കു മാറ്റി. വാടകക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ വച്ചായിരുന്നു ബലാത്സംഗം എന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ ഗുണ്ടകളെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരിയായ ടീച്ചര്‍ നല്‍കിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിര്‍ത്തതോടെ സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചു.

മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോള്‍ മറ്റ് രണ്ടുപേര്‍ ആരും വരാതെ നോക്കി കാവല്‍ നിന്നു. പ്രതികള്‍ പോയതിന് പിന്നാലെ യുവതി പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് അതിക്രമത്തിന് കാവല്‍ നിന്ന രണ്ടുപേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നുപേരും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നില്‍ അയല്‍ക്കാരി നല്‍കിയ ക്വട്ടേഷനാണോ എന്ന് സംശയമുണ്ട്. ബ്യൂട്ടീഷ്യന്‍ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്‌സ് എത്തുന്നത് ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ക്ക് അലോസരം ഉണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയല്‍വാസിയായ ടീച്ചര്‍ ഫ്‌ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാന്‍ ഇവര്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളാണ് അതിക്രമം നടത്തിയത്.

Tags:    

Similar News