ഡോക്ടറെന്ന പേരില്‍ വിവാഹവാഗ്ദാനം നല്‍കി; വാട്സാപില്‍ അശ്ലീല സന്ദേശമയച്ചു; രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതിയുടെ പ്രതികാരം; തല്ലുകൊണ്ടതില്‍ പരാതിയുമായി ഡോക്ടര്‍; അന്വേഷണത്തില്‍ തെളിഞ്ഞത് ആള്‍മാറാട്ടക്കഥ; ഡോക്ടറെ മര്‍ദിച്ച യുവതിയും ശല്യംചെയ്ത യുവാവും അറസ്റ്റില്‍

Update: 2025-11-17 07:41 GMT

കോഴിക്കോട്: വാട്‌സാപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ മുന്നില്‍വച്ച് ഡോക്ടറെ അടിക്കുകയും ഇതേ ഡോക്ടര്‍ക്കെതിരേ വ്യാജപരാതി നല്‍കുകയുംചെയ്ത യുവതിയും ഡോക്ടറെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി യുവതിയെ ഫോണില്‍ ശല്യംചെയ്ത യുവാവും അറസ്റ്റില്‍. കുരുവട്ടൂര്‍ സ്വദേശിയായ 39-കാരിയെയും ഡോക്ടറെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ കുന്ദമംഗലം മൈലംപറമ്പില്‍ മുഹമ്മദ് നൗഷാദിനെ(27)യുമാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍വെച്ച് ഡ്യൂട്ടിക്കിടെ ഡോക്ടറെ യുവതി മര്‍ദിച്ചത്. ഡോക്ടര്‍ വാട്സാപ്പിലൂടെ നിരന്തരം ശല്യംചെയ്യുകയാണെന്ന് ആരോപിച്ചാണ് ഇത് ചോദ്യംചെയ്യാനായി വന്ന യുവതി ഡോക്ടറെ അടിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് യുവതിയെ അന്വേഷിക്കുന്നതിനിടെയാണ് ഇതേ ഡോക്ടര്‍ക്കെതിരേ യുവതി ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ വാട്സാപ്പിലൂടെ നിരന്തരം ശല്യംചെയ്യുകയാണെന്നായിരുന്നു പരാതി.

യുവതിയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഡോക്ടറെന്ന വ്യാജേന വാട്സാപ്പില്‍ ശല്യപ്പെടുത്തിയത് കുന്ദമംഗലം സ്വദേശിയായ നൗഷാദാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഡോക്ടറെ മര്‍ദിച്ചതിന് യുവതിയെയും ആള്‍മാറാട്ടം നടത്തിയതിന് നൗഷാദിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ രോഗിയായ പിതാവിനൊപ്പം യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു. പരാതിക്കാരനായ ഡോക്ടറാണ് യുവതിയുടെ പിതാവിനെ ചികിത്സിച്ചിരുന്നത്. ഇതേവാര്‍ഡില്‍ സുഹൃത്തിന് കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു. ഇതിനിടെ നൗഷാദ് യുവതിയുടെ നമ്പര്‍ കൈക്കലാക്കി. ആശുപത്രിവിട്ട ശേഷം മറ്റൊരു സിംകാര്‍ഡ് വാങ്ങി പുതിയ നമ്പറില്‍നിന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടറാണെന്ന വ്യാജേന ഇയാള്‍ യുവതിക്ക് സന്ദേശമയച്ചു. തുടര്‍ന്ന് യുവതിയെ നിരന്തരം വാട്സാപ്പില്‍ സന്ദേശമയച്ച് ശല്യപ്പെടുത്തി. സന്ദേശമയക്കുന്നത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി ഇത് ചോദ്യംചെയ്യാനായി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടര്‍ക്കെതിരേ വ്യാജപരാതിയും നല്‍കിയത്.

ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്. 40,000 രൂപയും ഇതിനിടെ യുവതിയില്‍ നിന്നും ഇയാള്‍ വാങ്ങിച്ചു.

പിന്നീട് ഇവര്‍ക്കിടെയില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസം യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. പിജി വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും മുന്‍പില്‍വച്ചായിരുന്നു യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. സംഗതിയെന്തെന്ന് മനസിലാകാതെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിനു പിന്നിലെ ആള്‍മാറാട്ടക്കഥ പുറത്തുവരുന്നത്. പിന്നാലെ നൗഷാദിനെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.

Tags:    

Similar News