സമ്മര്‍ദ്ദം ചെലുത്തി വിവാഹ മോചനം; പിന്നാലെ വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി; മുന്‍ഭാര്യ ഫോണ്‍ എടുത്തില്ല; ജീവനൊടുക്കി യുവാവ്; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Update: 2025-12-11 10:13 GMT

ലുധിയാന: സമ്മര്‍ദ്ദം ചെലുത്തി വിവാഹ മോചനം നടത്തിയ ശേഷം ബ്രിട്ടനിലെത്തിയ മുന്‍ഭാര്യ ഫോണ്‍ എടുത്തില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. മാതാപിതാക്കളുടെ പരാതിയില്‍ മുന്‍ഭാര്യയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ലുധിയാനയിലാണ് സംഭവം. കിരണ്‍ ദീപ് കൗര്‍ എന്ന യുവതിക്കും ഇവരുടെ മാതാപിതാക്കള്‍ക്കുമെതിരെയാണ് ലുധിയാന പൊലീസ് കേസ് എടുത്തത്. ലുധിയാന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന 24 കാരനാണ് ആത്മഹത്യ ചെയ്തത്.

കിരണ്‍ ദീപ് കൗര്‍ 24 കാരനില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാര്‍ത്ഥി വിസയില്‍ യുവതി ബ്രിട്ടനിലെത്തി. ഇതിന് ശേഷം യുവതി 24കാരന്റെ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു സുനില്‍ കുമാര്‍ ജീവനൊടുക്കിയത്. എന്നാല്‍ വിവാഹ മോചനവും പുനര്‍ വിവാഹവും സുനില്‍ കുമാറിന്റെ അറിവോടെ ആയിരുന്നുവെന്നും ബ്രിട്ടനിലെത്താനുള്ള എളുപ്പവഴിയായിരുന്നുവെന്നുമാണ് 24 കാരന്റെ കുടുംബം ആരോപിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് കിരണ്‍ദീപ് കൗര്‍ ബ്രിട്ടനിലേക്ക് പോയത്. ഇതിന് ശേഷം യുവതി സുനില്‍ കുമാറിന്റെ ഫോണ്‍ വിളികള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കിയില്ല. ഇതോടെ യുവാവ് ഗാഡി തോഗാഡിലെ ഒരു കനാലില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവാവ് ജീവനൊടുക്കിയത്. സംഭവത്തില്‍ ലുധിയാന പൊലീസ് ബഹാദൂര്‍പൂര്‍ ഗ്രാമവാസികളായ യുവതിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും കിരണ്‍ദീപ് കൗറിനെതിരെയുമാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. സുനില്‍ കുമാറിന്റെ അമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്.

കിരണ്‍ദീപ് കൗറിന്റെ രണ്ടാം വിവാഹത്തിന് അടക്കം പങ്കെടുത്ത മകന്‍ മുന്‍ ഭാര്യ ഫോണ്‍ എടുക്കാതെ വന്നതോടെ മനോവിഷമം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് സുനില്‍കുമാറിന്റെ അമ്മയുടെ പരാതി. വഞ്ചന, ആത്മഹത്യാ പ്രേരണ, ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് യുവതി വിവാഹ മോചനം നേടിയതെന്നും വീണ്ടും വിവാഹിതയായതെന്നുമാണ് സുനില്‍ കുമാറിന്റെ സഹോദരി ആരോപിക്കുന്നത്. മുന്‍ഭാര്യയെ വിദേശത്തേക്ക് അയയ്ക്കാനായി 24കാരന്‍ ഭൂമി വിറ്റിരുന്നുവെന്നും ആരോപണമുണ്ട്.

Similar News