താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു

താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്

Update: 2025-07-19 11:20 GMT

കോഴിക്കോട്: ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ഉത്തരേന്ത്യന്‍ സ്വദേശിനിയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ താമസിക്കുകയായിരുന്ന ബിഹാര്‍ സ്വദേശി സീമ സിന്‍ഹയാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് യുവാവില്‍ നിന്ന് 98 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് അറസ്റ്റ്. ലഹരിമരുന്നിന്റെ വിലയായ ഒരു ലക്ഷത്തിലധികം രൂപ സീമ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ കണ്ടെത്തിയത് വലിയ ലഹരി ഇടപാടുകളുടെ വിവരങ്ങളായിരുന്നു.

എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര ഫറൂഖ് കോളേജ് സ്വദേശി ഫാസിര്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായതിന് പിന്നാലെയാണ് കേസന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഫാസിറില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ സംഘടിപ്പിച്ചുനല്‍കിയ കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം സ്വദേശി അബ്ദുല്‍ ഗഫൂറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇയാളാണ് ലഹരിമരുന്നിനുള്ള പണം സീമയുടെ അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന സീമയെ പിടികൂടിയത്. താല്‍ക്കാലിക മേല്‍വിലാസം വച്ച് രേഖകളുണ്ടാക്കി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ശേഷം ലഹരിമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതായിരുന്നു ഇവരുടെ രീതി. നൈജീരിയന്‍ സ്വദേശികളും സീമയെ സഹായിച്ചിരുന്നു.

കേസ്സില്‍ പിടിച്ചെടുത്ത എംഡിഎംഎ തങ്ങള്‍ക്ക് ബാംഗ്ലൂരില്‍ നിന്നും സംഘടിപ്പിച്ച് നല്‍കിയത് കോഴിക്കോട് സ്വദേശിയായ കിച്ചു എന്ന് വിളിക്കുന്ന പ്രജീഷ് ആണെന്നും എംഡിഎംഎയുടെ വില പ്രജീഷ് തന്ന അക്കൌണ്ടിലേക്കാണ് തങ്ങള്‍ അയച്ചിട്ടുള്ളതെന്നും ഫാസിറും അബ്ദുള്‍ ഗഫൂറും മൊഴി നല്‍കിയതിനെ തുടര്‍ന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് കരുവന്‍ തിരുത്തി സ്വദേശിയായ കിച്ചു എന്ന് വിളിക്കുന്ന പ്രജീഷ് എന്നയാളെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.

മേല്‍ കേസ്സില്‍ അറസ്റ്റിലായ ഫാസിര്‍, അബ്ദുള്‍ ഗഫൂര്‍, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിച്ചതില്‍ മേല്‍ മൂന്ന് പേരും ചേര്‍ന്നാണ് പിടിച്ചെടുത്ത എംഡിഎംഎ യുടെ വില ഗുരുഗ്രാമില്‍ താമസിച്ച് വരുന്ന സീമ സിന്‍ഹ എന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസ്സില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് രണ്ടാഴ്ച മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും തൃശ്ശൂര്‍ പോലീസ് സീമ സിന്‍ഹയെ അറസ്റ്റ് ചെയ്ത് തൃശ്ശൂര്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

തൃശ്ശൂര്‍ വനിതാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന സീമ സിന്‍ഹയെ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് സംഘത്തില്‍ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. സുഗന്ധകുമാര്‍, പി.സജീവ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.ജിബില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എന്‍.രാജേഷ് എന്നിവരും ഉണ്ടായിരുന്നു.യിരുന്നു.

Tags:    

Similar News