അഞ്ചു വര്‍ഷം മുമ്പ് പ്രണയ വിവാഹം; വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയെന്ന് ഭര്‍ത്താവ്; പിന്നീട് കണ്ടത് വീടിന്റെ ശുചിമുറിയിൽ; കെട്ടി തൂങ്ങിയ കമ്പി എത്തിപ്പിടിക്കാവുന്നത്ര ഉയരത്തിൽ; പിടിച്ച് നിൽക്കാൻ ശ്രമിക്കില്ലേയെന്ന് ബന്ധുക്കൾ; ഓയൂരിലെ ഒന്‍പത് മാസം ഗര്‍ഭിണിയുടെ മരണം ദുരൂഹം
ഓയൂര്‍: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ വീടിന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഇളമാട് കോട്ടക്കാവിള മനുഭവനില്‍ അനുവിന്റെ ഭാര്യ അശ്വതി(22)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് അസ്വാഭിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളു.
5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനുവും അശ്വതിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. സുഹൃത്ത് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. കഴിഞ്ഞ ദിവസം അശ്വതിയും, ഭര്‍ത്താവും ഒരുമിച്ച് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് പോയിരുന്നു. രാവിലെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ പോയ വന്ന ശേഷവും ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും അടുത്ത ബന്ധു മറുനാടനോട് പറഞ്ഞത്.
വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് അശ്വതി വീട്ടില്‍ നിന്നും ഇറങ്ങി പോയി. സാധാരണ വഴക്കുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകാറുണ്ട്. കുറച്ച് കഴിയുമ്പോള്‍ തിരികെ വരുമെന്ന് കരുതി നോക്കിയില്ലെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. വീടിനൊട് ചേര്‍ന്ന കുളിമുറിയുടെ കമ്പിയില്‍ ഷോളില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അശ്വതിക്ക് നാലരയടി പൊക്കമുണ്ട്. ഈ കമ്പി അശ്വതിക്ക് എത്തിപ്പിടിക്കാവുന്നത്ര ഉയരത്തിലാണുള്ളതെന്നാണ് ബന്ധു പറയുന്നത്.
അശ്വതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്. ചെറിയ കുളിമുറിയാണ്. മുട്ടുകുത്തിയാണ് തൂങ്ങി ഇരുന്നതെന്നാണ് പറയുന്നത്. ആത്മഹത്യക്ക് ശ്രമിച്ചാല്‍ തന്നെ പിടിച്ച് എണീക്കാനുള്ള സൗകര്യമുണ്ട്. ഭര്‍ത്താവിന് കൂലിപ്പണിയാണെന്നുമാണ് ബന്ധു പറയുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
വാളകം അണ്ടൂര്‍ സ്വദേശിയാണ് അശ്വതി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി അശ്വതിയും കുടുംബവും ഇവിടെയാണ് താമസം. പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.