ഒരാഴ്ച മുന്‍പ് ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതില്‍ തുടങ്ങിയ തര്‍ക്കം; ബേക്കറിയില്‍ വച്ച് കണ്ടപ്പോള്‍ വാക്കേറ്റവും കൈയേറ്റ ശ്രമവും; കുത്തിയതും കൊല്ലപ്പെട്ടതും വിളിച്ചു വരുത്തപ്പെട്ടവര്‍; റാന്നി പെരുനാട്ടില്‍ യുവാവിന്റെ കൊലയ്ക്ക് പിന്നിലെ കഥ ഇങ്ങനെ

പെരുനാട്ടില്‍ യുവാവിന്റെ കൊലയ്ക്ക് പിന്നിലെ കഥ ഇങ്ങനെ

Update: 2025-02-17 16:00 GMT

റാന്നി: പെരുനാട്ടില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്. പെരുനാട് മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജി (33)യാണ് കൊല്ലപ്പെട്ടത്. കൂനങ്കര മഠത്തുംമൂഴി പുത്തന്‍ വീട്ടില്‍ പി.എസ്.വിഷ്ണു(37)വാണ് കുത്തിയത്. ഇയാള്‍ ഉള്‍പ്പെടെ 8 പ്രതികള്‍ പിടിയിലായി. പെരുനാട് മഠത്തുംമൂഴി പുത്തന്‍ പറമ്പില്‍ വീട്ടില്‍ പി. നിഖിലേഷ് കുമാര്‍(30), കൂനന്‍കര വേലന്‍ കോവില്‍ വീട്ടില്‍ സരണ്‍ മോന്‍ (32), കുന്നുംപുറത്ത് വീട്ടില്‍ എസ്. സുമിത്ത്(39), വയറന്‍ മരുതി വട്ടപ്പറമ്പില്‍ വീട്ടില്‍ എം.ടി.മനീഷ്(30), കൂനന്‍കര ആര്യാഭവന്‍ വീട്ടില്‍ ആരോമല്‍(24), മഠത്തുംമൂഴി കുന്നുംപുറത്ത് വീട്ടില്‍ മിഥുന്‍ മധു (22), കൂനന്‍കര ആനപ്പാറ മേമുറിയില്‍ വീട്ടില്‍ അഖില്‍ സുശീലന്‍ (30)എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട ജിതിന്റെ ബന്ധുവായ അനന്തു അനിലിനും ഒന്നാം പ്രതി നിഖിലേഷും തമ്മില്‍ ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യന്നതിനെ പറ്റിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരാഴ്ച മുന്‍പ് ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു. ഞായറാഴ്ച വൈകിട്ട് മഠത്തുംമൂഴിയിലെ ബേക്കറിയില്‍ വച്ച് ഇവര്‍ കണ്ടുമുട്ടിയപ്പോഴും പരസ്പരം വാക്കേറ്റം നടത്തുകയും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായാണ് അടിപിടിയും കൊലപാതകവും നടന്നത്. ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. രാത്രി ഒമ്പതരയോടെ, പ്രതികളായ നിഖിലേഷ്, ശരണ്‍, സുമിത്ത് എന്നിവരും, ഇവര്‍ വിളിച്ചു വരുത്തിയ മനീഷ്,ആരോമല്‍,മിഥുന്‍,അഖില്‍, വിഷ്ണു എന്നിവരും ചേര്‍ന്ന് അനന്തുവിനെ തല്ലി. പ്രതികള്‍ അനന്തുവിനെ മര്‍ദ്ദിക്കുന്നത് കണ്ടു സുഹൃത്ത് വിഷ്ണു ഇടപെടുകയും പ്രശ്നം സംസാരിച്ചു രമ്യതയിലാക്കുകയും ചെയ്തു. പ്രശ്നമറിഞ്ഞു സ്ഥലത്തെത്തിയ ജിതിനെയും പ്രതികള്‍ മര്‍ദ്ദിച്ചു. അനന്തു ഓടിമാറിയപ്പോള്‍ മറ്റ് പ്രതികള്‍ ചേര്‍ന്ന് ജിതിനെ പിടിച്ചുനിര്‍ത്തുകയും വിഷ്ണു കാറില്‍ വെച്ചിരുന്ന കത്തിയെടുത്ത് ജിതിന്റെ വയറിന്റെ വലതുഭാഗത്തും തുടയിലും കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ അനന്തുവിനും മനോജിനും ശരത്തിനും പരുക്കേറ്റു. തുടര്‍ന്ന് പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.

ജിതിനെ പെരുനാട് ഗവണ്‍മെന്റ്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പരുക്ക് ഗുരുതരമായതിനാല്‍ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ റാന്നി ഡി വൈ എസ് പി ആര്‍ ജയരാജിന്റ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളെ സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ഉടനടി പിടികൂടിയത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് അറിയിച്ചു.


Tags:    

Similar News