ജവഹര്‍നഗറിലെ കണ്ണായ ഭൂമി തട്ടിയെടുത്തത് കുതന്ത്രങ്ങള്‍ ഏറെ ഒരുക്കി; കരമനയിലെ വീട്ടില്‍ നിന്നും അനുജനെ പൊക്കിയത് നിര്‍ണ്ണായകമാകും; മുന്‍ മന്ത്രിയുടെ വിശ്വസ്തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്; കുടുങ്ങുന്നത് 'തിരുവനന്തപുരം മേയര്‍' പദം സ്വപ്‌നം കണ്ട കോണ്‍ഗ്രസ് നേതാവ്; ഡിസിസിയിലെ പ്രമുഖനെ പുറത്താക്കാന്‍ മടിച്ച് കോണ്‍ഗ്രസും; അനന്തപുരി മണികണ്ഠനെ ഭയക്കുന്നത് ആര്?

Update: 2025-07-23 08:11 GMT

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ഭൂമി തട്ടിപ്പ് കേസില്‍ വന്‍ വഴിത്തിരിവ്. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന അനന്തപുരി മണികണ്ഠന്റെ അനുജന്‍ അറസ്റ്റിലായതോടെ തട്ടിപ്പിന്റെ വ്യാപ്തി പോലീസ് തിരിച്ചറിഞ്ഞു. സമാന മാര്‍ഗ്ഗത്തില്‍ മറ്റ് വസ്തുക്കളും തട്ടിയെടുത്തോ എന്ന സംശയം പോലീസിനുണ്ട്. ഏറെ കാലമായി പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തി സമാന രീതിയില്‍ സംഘം സ്വന്തമാക്കാനുള്ള സാധ്യത ഏറെയാണ്. തട്ടിപ്പിലെ അഞ്ചാം പ്രതിയായ മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹേഷാണ് മ്യൂസിയം പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

ഏകദേശം നാലരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും ആണ് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തിരിക്കുന്നത്. ഈ കേസിലെ അഞ്ചാം പ്രതിയെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാംപ്രതി കോണ്‍ഗ്രസ് പ്രാദേശികനേതാവിന്റെ അനിയനാണ് കുടുങ്ങിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ഇയാളെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

വ്യാജ ആധാരം ഉണ്ടാക്കി എടുക്കാനായി ഇ-സ്റ്റാമ്പ് എടുത്തതും രജിസ്ട്രേഷന്‍ ഫീസ് അടച്ചതും ആധാരം എഴുത്ത് ലൈസന്‍സി എന്നനിലയില്‍ മഹേഷിന് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ ഓണ്‍ലൈന്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണെന്നും പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റര്‍ ഫീസ് അടയ്ക്കുകയും ചെയ്യണം. ഇതിനായി മഹേഷിന്റെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ചാണ് വ്യാജമായി നിര്‍മ്മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അനന്തപുരി മണികണ്ഠന് പല കോണ്‍ഗ്രസ് നേതാക്കളുടേയും ബിനാമി സ്വത്തുക്കള്‍ അടക്കം അറിയാം. ആധാരം എഴുത്തുകാരനെന്ന നിലയില്‍ പല നേതാക്കളുടേയും അനധികൃത സ്വത്തുക്കളുടെ അധാരം തയ്യാറാക്കിയത് ഇയാളാണെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം എടുക്കാന്‍ പോലും നേതാക്കള്‍ ഭയക്കുന്നത്. തന്നെ കൈവിട്ടാല്‍ എല്ലാം പുറത്തു പറയുമെന്ന് ബന്ധപ്പെട്ടവരെ എല്ലാം മണികണ്ഠന്‍ അറിയിച്ചിട്ടുണ്ട്.

മ്യൂസിയം പോലീസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

കരമനയിലെ വീട്ടില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അതുപോലെ പ്രധാന പ്രതി മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും പറഞ്ഞു. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും വ്യക്തമാക്കി. ഇനി മണികണ്ഠനെ കിട്ടിയാല്‍ മാത്രമേ കേസിന്റെ ബാക്കി വിവരങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് പറഞ്ഞു.അതുപോലെ കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ വകുപ്പുമായി നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന്റെ അനിയനാണ് വ്യജമായി ഐഡി ക്രീയേറ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പില്‍ അടക്കം ഈ കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒരു സഹകരണ ബാങ്കിലെ തട്ടിപ്പും ചര്‍ച്ചകളിലെത്തി. അന്നൊന്നും ഇയാള്‍ക്കെതിരെ പോലീസ് നടപടി എടുത്തില്ല. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പദ്ധതിയിട്ട നേതാവാണ് മണികണ്ഠന്‍. കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും തോറ്റു. ഇത്തവണ വീണ്ടും മത്സരിക്കുകയും ഒരു മുതിര്‍ന്ന നേതാവിന്റെ പിന്തുണയില്‍ കോര്‍പ്പറേഷന്‍ മേയറാകാനുമെല്ലാം സ്വപ്‌നം കണ്ടിരുന്നു മണികണ്ഠന്‍. ഡിസിസി നേതാവായ മണികണ്ഠനെതിരെ ഇനിയും കോണ്‍ഗ്രസ് നടപടി എടുത്തിട്ടില്ല. മണികണ്ഠനും പാല്‍ക്കുളങ്ങരയിലെ മറ്റൊരു യുവ നേതാവും തമ്മിലുള്ള കച്ചവടങ്ങളും സംശയാസ്പദമാണ്. അതേസമയം, കവടിയാര്‍ ജവഹര്‍ നഗറിലുള്ള വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ ആധാരം ഉള്‍പ്പെടെ തയാറാക്കിയത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും വെണ്ടറുമായ അനന്തപുരി മണികണ്ഠന്‍ ആണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ ഉറ്റ അനുയായിയാണ് ഈ കോണ്‍ഗ്രസ് നേതാവ്. ഈ മുന്‍മന്ത്രിക്കെതിരെ കേന്ദ്രഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഈ നേതാവിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. നിലവില്‍ മണികണ്ഠന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡന്‍ഷ്യല്‍ ഏരിയയായ ജവഹര്‍ നഗറിലെ കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്തതിനു പിന്നില്‍ ഉദ്യോഗസ്ഥര്‍ അടക്കം വലിയ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകര്‍ ഉള്‍പ്പെടെ വമ്പന്മാര്‍ കേസില്‍ കുടുങ്ങുമെന്നാണ് സൂചന.

വര്‍ഷങ്ങളായി യുഎസില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സി എന്ന സ്ത്രീയുടെ സ്ഥലവും വീടുമാണ് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തു വിറ്റത്. കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി മെറിന്‍ ജേക്കബാണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്‌സിന്റെ വളര്‍ത്തു പുത്രിയാണ് മെറിന്‍ എന്നു സ്ഥാപിച്ചാണ് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വര്‍ഷം മുന്‍പ് നാട്ടില്‍ വന്നുപോയ ഡോറയ്ക്ക് മെറിന്‍ ആരെന്നു പോലും അറിയില്ല. സ്ഥിരമായി വസ്തു ഇടപാടുകള്‍ക്ക് ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്ന അനന്തപുരി മണികണ്ഠന്റെ സ്വാധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്നു പൊലീസ് കരുതുന്നു.

വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും മണികണ്ഠന്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണികണ്ഠന്‍ ആറ്റുകാലില്‍ മത്സരിച്ചിരുന്നു. പൊലീസ് ഇന്നലെ മെറിനെ മണികണ്ഠന്റെ ഓഫിസില്‍ എത്തിച്ചു പരിശോധന നടത്തിയിരുന്നു. മണികണ്ഠനും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വലിയൊരു ലോബി തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഡോറയുടെ മുഖസാദൃശ്യമുള്ള കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്തയെ ഡോറയെന്ന മട്ടില്‍ എത്തിച്ച് മെറിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയതും ഈ പ്രമാണം എഴുതി നല്‍കിയതും മണികണ്ഠന്‍ ആണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ തയാറാക്കിയ അഭിഭാഷകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. വസ്തുവിന്റെ മേല്‍നോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടയ്ക്കാനെത്തിയപ്പോഴാണു തട്ടിപ്പു പുറത്തറിഞ്ഞത്. യുഎസിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും റജിസ്ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്.

ഡോറയോടു രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്ട്രേഷന്‍ നടത്തി മെറിനു വസ്തു കൈമാറിയത് വസന്തയാണ്. മെറിനും വസന്തയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ചു പരിചയപ്പെട്ട സുഹൃത്താണ് മെറിനെ തട്ടിപ്പു സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ മ്യൂസിയം പൊലീസ് കണ്ടെത്തി. റജിസ്ട്രാര്‍ ഓഫിസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ചു പ്രതികളിലേക്ക് എത്തുകയായിരുന്നു.

ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് 27കാരിയായ മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേന്‍ എന്നയാളുടെ പേരില്‍ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും മൊഴി.

പ്രവാസി സ്ത്രീയുടെ വളര്‍ത്തുമകളായി ആള്‍മാറാട്ടം നടത്തിയ മെറിന്‍ ജേക്കബ് ശാസ്തമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. വസ്തു ഉടമ ഡോറ അസറിയ ക്രിസ്പിന്റെ കാര്യസ്ഥനായ അമര്‍നാഥ് പോള്‍ കരമടയ്ക്കാന്‍ ചെന്നപ്പോള്‍ വസ്തു കൈമാറ്റം ചെയ്ത വിവരം അറിയുന്നത്. തട്ടിപ്പ് ഇടപാടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മണികണ്ഠന്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News