നടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദത്തില്‍; പിന്നാലെ ബംഗളുവുരില്‍ വ്യാപക റെയ്ഡുമായി ഇഡിയും; റെയ്ഡ് നടക്കുന്നത് രന്യയുടെയും കൂട്ടുപ്രതി ഹോട്ടല്‍ വ്യവസായിയുടെ പേരക്കുട്ടിയുടെയും വീടുകളില്‍; അന്വേഷണം ഡിജിപി കെ രാമചന്ദ്രറാവുവിലേക്ക് നീങ്ങുന്നു

അന്വേഷണം ഡിജിപി കെ രാമചന്ദ്രറാവുവിലേക്ക് നീങ്ങുന്നു

Update: 2025-03-13 09:28 GMT

ബെംഗളൂരു: കര്‍ണാടകത്തില്‍ വിവാദമായ സ്വര്‍ണ്ണക്കടത്തു കേസില്‍ വഴിത്തിരിവ്. കേസിന്റെ അന്വേഷണം രന്യയുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവുവിലേക്കും നീങ്ങുകയാണ്. ഇതോടെ കര്‍ണാടക സര്‍ക്കാറും വിവാദത്തിലാകയാണ്. കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അന്വേഷണ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു അടക്കം സംശയങ്ങള്‍കക് ഇട നല്‍കി.

തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങള്‍ക്കുശേഷം പിന്‍വലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതിനി വിഷയത്തില്‍ ഇഡിയും കളത്തിലിറങ്ങി. രന്യയുടെയും അടുപ്പക്കാരുടെയും വീടുകളില്‍ അടക്കം ഇഡി റെയ്ഡ് നടത്തി. കൂട്ടിപ്രതിയായ ഹോട്ടല്‍ വ്യവസായിയുടെ പേരക്കുട്ടിയുടെ വീട്ടിലുമാണ് ഇഡി റെയ്ഡിന് എത്തിയത്. തരുണ്‍ രാജുവമാണ് കേസിലെ കൂട്ടുപ്രതി, ഹവാല ിടപാടകുളാണ് പരിശോധിക്കുന്നത് എന്നാണ് പോലീസ് അറിയിച്ചത്.

രന്യയുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവു കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.

സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്ത അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, രന്യയുടെ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.

അതേസമയം കെ രാമചന്ദ്രറാവുവിന് എതിരെ പോലീസ് ഹെഡ് കോണ്‍സ്റ്റബില്‍ മൊഴി നല്‍കിയിട്ടണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ ബസവരാജുവിന്റെ മൊഴിയാണ് പുറത്തുവന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് രന്യയെ പുറത്തേക്ക് കൊണ്ട് വന്നത് ഡിജിപിയുടെ നിര്‍ദേശപ്രകാരമാണെന്ന ബസവരാജുവിന്റെ മൊഴിയാണ് പുറത്ത് വന്നത്. തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ യാതൊരു ബന്ധവുമില്ലെന്നും ബസവരാജു മൊഴി നല്‍കിയിട്ടുണ്ട്. രാമചന്ദ്രറാവു കേസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയോ എന്നതില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയര്‍പോര്‍ട്ടില്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മൊഴി ലഭിച്ച സാഹചര്യത്തില്‍ രാമചന്ദ്രറാവുവും കുടുങ്ങിയേക്കും. എയര്‍പോര്‍ട്ട് പോലീസിന്റെ സുരക്ഷയില്‍ ദേഹപരിശോധന ഒഴിവാക്കി രന്യ പുറത്ത് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ഡിആര്‍ഐക്ക് കിട്ടിയിരുന്നു. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. എന്നാല്‍ രന്യ നടത്തിയ നിയമ വിരുദ്ധ ഇടപാടുകളില്‍ തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് നേരത്തെ രാമചന്ദ്ര റാവു പറഞ്ഞിരുന്നത്.

അതേസമയം രന്യ സ്വര്‍ണം കടത്തിയത് എങ്ങനെയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. അജ്ഞാത സംഘങ്ങളാണ് തനിക്ക് സ്വര്‍ണം കടത്താന്‍ നിര്‍ദേശിച്ചതെന്നാണ ഇവരുടെ മൊഴി. ആദ്യമായാണ് ദുബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന് സ്വര്‍ണക്കടത്ത് കേസില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള നടി രന്യ റാവു പറയുന്നത്. ചോദ്യം ചെയ്യലിനിടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടാണ് രന്യയെ കസ്റ്റഡിയിലെടുത്തത്. തനിക്ക് അജ്ഞാത നമ്പറുകളില്‍ നിന്ന് നിരവധി കോളുകള്‍ ലഭിച്ചിരുന്നുവെന്ന് പറഞ്ഞ രന്യ യൂട്യൂബ് വിഡിയോകള്‍ വഴിയാണ് സ്വര്‍ണം ഒളിപ്പിക്കുന്നതിനെ കുറിച്ച് മനസിലാക്കിയതെന്നും മൊഴി നല്‍കി.

14.2 കി.ഗ്രാം സ്വര്‍ണവുമായാണ് ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് രന്യയെ ഡി.ആര്‍.ഐ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. 12.56 കോടി രൂപയുടെ സ്വര്‍ണം ബിസ്‌കറ്റ് രൂപത്തില്‍ ദേഹത്തൊളിപ്പിച്ച് കടത്തുകയായിരുന്നു. 'മാര്‍ച്ച് ഒന്നിന് എനിക്ക് വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വിളി വന്നു. രണ്ടാഴ്ചക്കിടെ വിദേശത്തുള്ള നിരവധി അജ്ഞാത നമ്പറുകളില്‍ നിന്നും കാളുകള്‍ ലഭിച്ചു. ദുബൈ വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിന്റെ ഗേറ്റിലേക്ക് എത്താനായിരുന്നു നിര്‍ദേശം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ച് ബംഗളൂരിലെത്തിക്കാനായിരുന്നു നിര്‍ദേശം കിട്ടിയത്.''-രന്യ പറഞ്ഞു.

ദുബൈയില്‍ നിന്ന് ആദ്യമായാണ് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്തുന്നത്. ദുബൈയില്‍ നിന്ന് ഇതിനു മുമ്പ് സ്വര്‍ണം വാങ്ങിച്ചിട്ട് പോലുമില്ല.-രന്യ പറഞ്ഞു. നേരത്തേ നല്‍കിയ മൊഴികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് നടിയുടെ മൊഴി. സ്വര്‍ണം കടത്തിയിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നുമായിരുന്നു ചോദ്യം ചെയ്യലിനിടെ നേരത്തേ നടി ആവര്‍ത്തിച്ചത്. ആ മൊഴിയിലാണ് മലക്കം മറച്ചില്‍ സംഭവിച്ചത്.

സ്വര്‍ണം ശരീരത്തില്‍ ഒട്ടിച്ചുവെക്കാനുള്ള ബാന്‍ഡേജും കത്രികയും വിമാനത്താവളത്തില്‍ നിന്ന് വാങ്ങി. വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ പോയി സ്വര്‍ണക്കട്ടികള്‍ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ചു. ''രണ്ടു പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ പായ്ക്കറ്റുകളായാണ് സ്വര്‍ണം കിട്ടിയത്. ജീന്‍സിനും ഷൂവിനും അകത്തായാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഇതെല്ലാം യൂട്യൂബ് വിഡിയോകളില്‍ നിന്ന് മനസിലാക്കിയത്.''-രന്യ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്തിനായി നിയോഗിച്ച സംഘങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ തുറന്നുപറഞ്ഞു. ആഫ്രിക്കന്‍-അമേരിക്കന്‍ ശൈലിയിലായിരുന്നു വിളിച്ചയാളുടെ സംസാരം. സുരക്ഷാ പരിശോധനക്ക് ശേഷം അയാള്‍ സ്വര്‍ണം കൈമാറി. ഇതിന് മുമ്പ് അയാളെ കണ്ടിട്ടില്ല. അയാള്‍ക്ക് ആറടി നീളം കാണും. നല്ല വെളുത്ത നിറമാണ്. അജ്ഞാതനായ മറ്റൊരു വ്യക്തിക്ക് സ്വര്‍ണം കൈമാറാനാണ് എന്നോട് പറഞ്ഞത്. വിമാനത്താവളത്തിലെ ടോള്‍ ഗേറ്റില്‍ എത്തിയാലുടന്‍ സര്‍വീസ് റോഡിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടുണ്ടാകുമെന്നും അതാണ് സിഗ്നലെന്നും പറഞ്ഞു. എന്നാല്‍ ഓട്ടോയുടെ നമ്പര്‍ വെളിപ്പെടുത്തിയില്ല.''-നടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ജതിന്‍ വിജയ് കുമാറിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. ഫോട്ടോഗ്രാഫിക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസിനുമാണ് വിദേശത്ത് പോകാറുള്ളത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും നടി പറഞ്ഞു.

Tags:    

Similar News