റസീനയുമായി സാമ്പത്തിക ഇടപാട് നടന്നിട്ടില്ല; ഭീഷണിപ്പെടുത്തിയതുമില്ല; 40കാരിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാം വഴി; റസീനയുടെ അമ്മയുടെ വാദമെല്ലാം തള്ളി റഹീസ്; എസ് ഡി പി ഐക്കാരുടെ മര്‍ദ്ദനവും മൊഴിയായി നല്‍കി; കായലോട്ട് നടന്നത് അതിക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ സദാചാര ഗുണ്ടായിസത്തിന് എതിര്
കണ്ണൂര്‍: കായലോട്ട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന നിലപാടില്‍ പോലീസ്. ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത് രംഗത്തു വന്നു. റഹീസ് പോലീസിന് മുന്നിലെത്തി മൊഴി നല്‍കി. 40കാരിയായ റസീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആണ്‍സുഹൃത്ത് മൊഴി നല്‍കി. ഇന്‍സ്റ്റഗ്രാം വഴിയാണ് റസീനയെ പരിചയപ്പെട്ടതെന്നും ആണ്‍സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാള്‍ പിണറായി പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായത്.സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് റസീന ജീവനൊടുക്കിതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് സദാചാര കൊലയ്ക്ക് തെളിവാണ്. അതിനിടെ അത്മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം പരിശോധിക്കും. യുവതിയുടെ ഡയറി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ''ജീവിക്കാനാകാത്ത സാഹചര്യമാണ്. തന്റെ മരണവുമായി സുഹൃത്തിന് ബന്ധമില്ലെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്''എന്നും കുറിപ്പില്‍ ഉള്ളതായാണ് സൂചന.
സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ വിസി മുബഷിര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. മയ്യില്‍ സ്വദേശിയാണ് റഹീസ്.
യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതെന്നുമുള്ള വിവരം നേരത്തേ പുറത്തുവന്നിരുന്നു.
യുവാവിന്റെ മൊബൈല്‍ ഫോണും ടാബും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇതിനിടയില്‍ റസീനയുടെ കുടുംബം ആണ്‍സുഹൃത്തിനെതിരെ രംഗത്തെത്തിയിരുന്നു. റസീനയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തത് ആണ്‍സുഹൃത്താണെന്നും അറസ്റ്റിലായവര്‍ നിരപരാധികളാണെന്നുമാണ് മാതാവ് ഫാത്തിമ വെളിപ്പെടുത്തിയത്. കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും പ്രശ്‌നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞിരുന്നു. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നും അവര്‍ ആരോപിച്ചിരുന്നു. അതിനിടെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. തലശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിലാകും അന്വേഷണം. മൂന്ന് എസ്ഡിപിഐക്കാര്‍ റിമാന്‍ഡിലാണ്. ആത്മഹത്യക്കുറിപ്പടക്കം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജ് പറഞ്ഞു. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. അറസ്റ്റിലായവരില്‍നിന്ന് യുവാവിന്റെ ഫോണും ടാബും കണ്ടെടുത്തു.
സംഭവം നടക്കുമ്പോള്‍ അവിടെയെത്തിയതായി സംശയിക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കൂടുതല്‍ തെളിവ് ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐ ഓഫീസില്‍ യുവാവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ മൊഴിയെടുക്കുന്നതോടെ കൂടുതല്‍ വ്യക്തതയുണ്ടാകും.