കൈഞരമ്പ് മുറിച്ച ശേഷം വീട്ടിന് പുറത്തെ ഷെഡില്‍ കെട്ടി തൂങ്ങി മരിക്കാന്‍ 77വയസ്സുള്ള രത്‌നമയ്ക്ക് കഴിയുമോ? സ്വര്‍ണ്ണാഭരണങ്ങള്‍ കാണാത്തതും സംശയം കൂട്ടുന്നു; അടൂര്‍ കോട്ടമുകളില്‍ വയോധികയെ കൊന്ന് കെട്ടി തൂക്കിയതോ? രത്‌നമയ്ക്ക് സംഭവിച്ചതില്‍ ദുരൂഹത തുടരുന്നു

Update: 2025-11-03 03:07 GMT

പത്തനംതിട്ട: അടൂര്‍ കോട്ടമുകളില്‍ വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മൃതദേഹത്തിനു സമീപം രക്തക്കറയും കണ്ടെത്തിയതാണ് ഇതിന് കാരണം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 77 വയസ്സുള്ള രത്‌നമ്മ ആണ് മരിച്ചത്. ഇവരുടെ മരണം കൊലപാതകം ആണെന്നാണ് പൊലീസ് സംശയം. രത്‌നമ്മയുടെ ആഭരണങ്ങള്‍ കാണാനില്ല. വീടിന്റെ പുറത്തുള്ള മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഏറെക്കാലമായി ഇവര്‍ ഒറ്റക്കാണ് താമസം. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് പറയുന്നത് അനുസരിച്ച് ഇവരുടെ വലതുകയ്യില്‍ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക വിലയിരുത്തല്‍ മാത്രമാണിത്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഒറ്റക്കാണ്. അതിനിടെ രത്‌നമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

വീടിനു പുറത്തുള്ള മുറിയിലാണ് രത്‌നമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ രക്തക്കറ കണ്ടെത്തിയിരുന്നു. മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. സാഹചര്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം. കൈഞരമ്പ് മുറിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്ന പൊതു ബോധവും ഇതിന് പിന്നിലുണ്ട്.

രത്‌നമ്മക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രയാസങ്ങളോ ഒന്നുമില്ലെന്നാണ് പൊലീസിനു മനസിലാകുന്നത്. അതേ സമയം, വയോധികയുടേത് ആത്മഹത്യയാണെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീടിനോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു മൃതദേഹം കണ്ടത്.

ഷെഡ് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങളും നഷ്ടമായി. അടൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Tags:    

Similar News