പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍

കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍

Update: 2025-06-19 11:05 GMT

കണ്ണൂര്‍: കണ്ണൂരിലെ പറമ്പായില്‍ ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി അപമാനിച്ചതില്‍ മനം നൊന്താണ് റസീനയെന്ന യുവതി ആത്മഹത്യ ചെയ്ത്. എസ്ഡിപിഐ പ്രവര്‍ത്തകരായ മുന്ന് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്തമായി സംസാരിച്ചതിന്റെ പേരിലാണ് ക്രൂരമായ പരസ്യവിചാരണ റസീന നേരിടേണ്ടി വന്നത്. തന്റെ വീടിന് മുന്നില്‍ വെച്ചായിരുന്നു ഇതെല്ലാം. അഞ്ച് മണിക്കൂര്‍ തേജോവധം ചെയ്യലാണ് ഉണ്ടായത്. എസ്ഡിപിഐ ഓഫീസില്‍ വെച്ചു മര്‍ദ്ദനവും വിചാരണ ചെയ്യലും ഉണ്ടായി. കേരളത്തെ ലജ്ജിക്കുന്ന വിധത്തില്‍ വലിയ ആള്‍ക്കൂട്ട വിചാരണയാണ് ഇവിടെ നടന്നത്. കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുന്ന സംഭവമായി മാറി.

എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടിക്കോടതി വിചാരണായാണ് നടന്നത്. അപമാനഭാരം സഹിക്കാന്‍ കഴിയാതെയാണ് കായലോട് പറമ്പായിലെ റസീന ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ വി.സി.മുബഷിര്‍, കെ.എ.ഫൈസല്‍, വി.കെ.റഫ്‌നാസ് എന്നിവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. എസ്ഡിപിഐയുടെ ശക്തി കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ഇപ്പോള്‍ അറസ്റ്റിലായ ആളുകളെ കൂടാതെ വലിയ ആള്‍ക്കൂട്ടമായിരുന്നു പരസ്യവിചാരണക്ക് നേതൃത്വം നല്‍കിയത്.

ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളമാണ് ഈ യുവാവിനെ ഇവര്‍ കൂട്ടത്തോടെ കൈകാര്യം ചെയ്തത്.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടെ ബന്ധുക്കള്‍ പോലുമായിരുന്നില്ല യുവാക്കള്‍. പരസ്യമായി അപമാനിച്ച ശേഷം റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റിലായ പ്രതികളില്‍നിന്ന് പൊലീസ് കണ്ടെത്തി. ഈ സംഭവത്തില്‍ കടുത്ത ദുഖത്തിലായിരുന്നു റസീന. ഈ സംഭവത്തിന് ശേഷം അപമാനഭാരത്തെ തുടര്‍ന്ന് 16ന് പുലര്‍ച്ചെ ജനല്‍കമ്പില്‍ ഷാളിള്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് റസീനയെ കണ്ടെത്തിയത്. ഷാള്‍ അറുത്തു മാറ്റി തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി ആള്‍കൂട്ട വിചാരണയെ കുറിച്ച് യുവതി വ്യക്തമായി കുറിപ്പെഴുതിയിരുന്നു. ഇതോടെ വീട്ടുകാര്‍ പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.

സംഭവം വിവാദമായതോട യുവതിയെയും ആണ്‍സുഹൃത്തിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപെടാനുള്ള ശ്രമങ്ങളും പ്രതികള്‍ നടത്തുന്നുണ്ട്. ആണ്‍ സുഹൃത്ത് പണവും സ്വര്‍ണവും തട്ടിയെടുത്തതില്‍ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. റസീനയെ മോശക്കാരിയാക്കി ചിത്രീകരിച്ചു കൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍.

ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയില്‍ തലശേരി എസിപിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആണ്‍ സുഹൃത്ത് റസീനയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ അടക്കം വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ എന്‍ അജീഷ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ബി എസ് ബാവിഷിനാണ് അന്വേഷണച്ചുമതല. റസീനയുടെ വിദേശത്തായിരുന്ന റസീനയുടെ ഭര്‍ത്താവും നാട്ടില്‍ എത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കയാണ്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം പറമ്പായിയില്‍ ഇപ്പോഴും ഇവിടെ സജീവമാണെന്ന് ആക്ഷേപമുണ്ട്.

Tags:    

Similar News