കല്ല്യാണ ശേഷം മുങ്ങുന്നത് ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് പറഞ്ഞ്; പത്ത് ഭര്‍ത്താക്കന്മാരെയും വിളിക്കാന്‍ പ്രത്യേകം 'ടൈം ടേബിളും'; വിവാഹ തട്ടിപ്പിന് ഇരകളായവരെ ബന്ധപ്പെട്ട് പോലീസ്; യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയും രേഷ്മയുടെ കല്ല്യാണ വലയില്‍ കുടുങ്ങി; കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിക്കൊപ്പം

കല്ല്യാണ ശേഷം മുങ്ങുന്നത് ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് പറഞ്ഞ്

Update: 2025-06-10 02:33 GMT

തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രേഷ്മയുട തട്ടിപ്പു രീതികള്‍ എങ്ങനെയാണെന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പത്ത് പേരെ വിവാഹം കഴിച്ച രേഷ്മ ഈ വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് വിശ്വസിപ്പിച്ചാണ് ഭര്‍ത്താക്കന്‍മാരെ രേഷ്മ പറ്റിച്ചത്. എല്ലാ ഭര്‍ത്താക്കന്മാരുമായി നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്ന് പൊലീസ പറയുന്നത്.

ബിഹാറിലേക്ക് പോകുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഒരു ഭര്‍തൃ വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് യാത്ര തിരിക്കുന്നത്. പത്ത് ഭര്‍ത്താക്കന്മാരെയും വിളിക്കാന്‍ പ്രത്യേക സമയവും രേഷ്മ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ കൃത്യമായ ടൈം ടേബിളോടെയാണ് അവര്‍ തട്ടിപ്പു നടത്തിയിരുന്നത്. രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങള്‍ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പലരും നാണക്കേടു കൊണ്ടാണ് ഈ വിവരങ്ങള്‍ പുറത്തുപറയാത്തത് എന്നാണ് നിഗമനം.

30 കാരിയായ രേഷ്മ ദാമ്പത്യത്തില്‍ ഇത്രയും പേരെ കുരുക്കിയത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചൊവ്വാഴ്ച ആര്യനാട് പൊലീസ് അപേക്ഷ നല്‍കും. 2014-ല്‍ ആയിരുന്നു രേഷ്മയുടെ ആദ്യ വിവാഹം. എറണാകുളം സ്വദേശിയെ ആയിരുന്നു ഇവര്‍ വിവാഹം ചെയ്തത്. 2017- വരെയും ഇരുവരും ഒന്നിച്ച് കഴിഞ്ഞു. ഇതിന് ശേഷമാണ് വിവാഹ തട്ടിപ്പ് ആരംഭിച്ചത്. 2022 ആയപ്പോഴേക്കും രേഷ്മ നാല് വിവാഹങ്ങള്‍ കഴിച്ചു. തിരുവനന്തപുരം, അങ്കമാലി, തൊടുപുഴ, വാളകം സ്വദേശികളുമായിട്ടായിരുന്നു വിവാഹം.

യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേസിയും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇയാള്‍ ഫെബ്രുവരി 17-ന് നാട്ടിലെത്തി 19-ന് രേഷ്മയെ വിവാഹം കഴിച്ചു. തുടര്‍ന്ന് 24-ന് ഇയാള്‍ യുഎസിലേക്കു മടങ്ങുകയായിരുന്നു. 29 വരെ ഇയാളുടെ വീട്ടില്‍ കഴിഞ്ഞ രേഷ്മ, തുടര്‍ന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു മടങ്ങി. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ഇയാളുമായി വിവാഹം നടത്തി.

സര്‍ട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്നു പറഞ്ഞാണ് ഇവിടെനിന്ന് രേഷ്മ തൊടുപുഴയിലെ ഭര്‍തൃവീട്ടിലേക്കു പോയിരുന്നത്. ഇതിനിടെ, മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയെ പരിചയപ്പെട്ടു. തൊടുപുഴയില്‍നിന്ന് വാളകത്തേക്കുള്ള യാത്രകള്‍ക്ക് രേഷ്മ ഉപയോഗിച്ചിരുന്നത് കോട്ടയം സ്വദേശിയെയായിരുന്നു. ഇതേയാളാണ് പഞ്ചായത്തംഗവുമായുള്ള വിവാഹത്തിന് രേഷ്മയെ തിരുവനന്തപുരത്തെത്തിച്ചത്.

തനിക്ക് ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യമുണ്ടെന്നുമായിരുന്നു കോട്ടയം സ്വദേശിയോടു പറഞ്ഞത്. പോകുന്നതിനു മുന്‍പ് താലികെട്ടണമെന്ന് ഇയാള്‍ പറഞ്ഞതോടെ യാത്രയ്ക്കിടെ ക്ഷേത്രത്തില്‍ കയറി. നടയടച്ചിരുന്നതിനാല്‍ അന്ന് വിവാഹം നടന്നില്ല. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായി വിവാഹം നടത്താനിരുന്നത്.

അതേസമം വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബന്ധത്തിലായിരുന്നു കുഞ്ഞുണ്ടായത്. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് കുളിമുറിയില്‍ കയറിയെങ്കിലും കുളിച്ചിരുന്നില്ല.

ഇത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യ കണ്ടുപിടിച്ചു. സംശയം മണത്ത ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ഇതോടെയാണ് രേഷ്മയ്ക്ക് പിടിവീണത്. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.

തീവണ്ടിയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികള്‍ എന്നിവരെയും വിവാഹം ചെയ്തതായി വിവരമുണ്ട്. കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ജീവിച്ചത്. ഭൂരിഭാഗം ഭര്‍ത്താക്കന്മാരെയും ഒരാഴ്ചയ്ക്കുശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രേഷ്മയുടെ രീതി.

Tags:    

Similar News