'റമീസിനെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ കുഴപ്പമില്ലെന്ന് മോള് പറഞ്ഞു; അവനെ അവിഹിതത്തിന് പിടിച്ചപ്പോഴാണ് അവള്‍ തീരുമാനം മാറ്റിയത്; മതം മാറ്റാന്‍ പൊന്നാനിയിലേക്ക് പോകാന്‍ കാര്‍ വരെ റെഡിയാക്കി വെച്ചിരുന്നു; എതിര്‍ത്തപ്പോള്‍ റമീസ് മോളുടെ മുഖത്ത് അടിച്ചു'; സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി മാതാവ്

'റമീസിനെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ കുഴപ്പമില്ലെന്ന് മോള് പറഞ്ഞു

Update: 2025-08-11 08:53 GMT

കൊച്ചി: കോതമംഗലത്തെ സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി മാതാവ രംഗത്തെത്തി. മതം മാറാന്‍ മകളെ റമീസ് നിര്‍ബന്ധിച്ചെന്നും തങ്ങളാരും അറിയാതെ പൊന്നാനിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് മാതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ: 'അവന്റെ വാപ്പയും ഉമ്മയും ഇവിടെ കല്യാണം ആലോചിച്ച് വന്നിരുന്നു. അവളുടെ അപ്പച്ഛന്‍ മരിച്ച് ഏഴെട്ട് ദിവസം കഴിഞ്ഞപ്പോഴാണ് വന്നത്. മതം മാറണമെന്നും ഇല്ലെങ്കില്‍ അവരെ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതം മാറിയാലേ വിവാഹം കഴിക്കാന്‍ പറ്റൂവെന്ന് പറഞ്ഞുകൊണ്ട്, മതം മാറാന്‍ താത്പര്യമുണ്ടോയെന്ന് അവര്‍ മോളോട് ചോദിച്ചു.

റമീസിനെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ കുഴപ്പമില്ലെന്നായിരുന്നു മോള് പറഞ്ഞത്. ഞാനും മോനും ഉണ്ടായിരുന്നു. മേയ് മാസമാകുമ്പോള്‍ അപ്പന്റെ ആണ്ട് കഴിയും. അത് കഴിഞ്ഞ് വിവാഹം നടത്താമെന്ന് മോന്‍ പറഞ്ഞു. എന്റെ പെങ്ങളല്ലേ, മതം മാറാതെ രജിസ്റ്റര്‍ വിവാഹമായിട്ടാണെങ്കില്‍ രണ്ട് കൂട്ടര്‍ക്കും പ്രശ്‌നമില്ലല്ലോ എന്ന് മോന്‍ പറഞ്ഞു.മതം മാറാതെ പറ്റില്ലെന്നും പൊന്നാനിയില്‍ പോയി ക്ലാസില്‍ പങ്കെടുക്കണമെന്നും അവര്‍ പറഞ്ഞു.

അവളുടെ പഠിപ്പ് കഴിയട്ടെയെന്നും പറഞ്ഞ് അവര്‍ പോയി. പിന്നെ അവര്‍ നമ്മളെ വിളിച്ചിട്ടില്ല. അവളും അവനും തമ്മില്‍ സംസാരമുണ്ടായിരുന്നു. കഴിഞ്ഞതിന്റെ മുന്നിലത്തെ വെള്ളിയാഴ്ച അവനെ ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ചു. മോള് അതറിഞ്ഞ് വീട്ടില്‍പ്പോയി സംസാരിച്ചു. അപ്പോള്‍ അവളെ മോശക്കാരിയാക്കി. ഇനി മതം മാറില്ലെന്ന് മോള് തീരുമാനിച്ചു. അപ്പോഴും അവനോടുള്ള സ്നേഹം പോയിട്ടില്ലായിരുന്നു. രജിസ്റ്റര്‍ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും മോള്‍ പറഞ്ഞു.ഇത്രയും വലിയ തെറ്റ് ചെയ്തവന്റെ കൂടെ ജീവിക്കുമ്പോള്‍ എനിക്ക് അത്രയും താഴാന്‍ പറ്റില്ല, ഞാന്‍ മതം മാറില്ലെന്ന് അവള്‍ പറഞ്ഞു.

എന്നാല്‍ രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അവളെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് റമീസ് കൊണ്ടുപോയി. അഞ്ച് മണി കഴിഞ്ഞപ്പോള്‍ അമ്മേ ഞാന്‍ രജിസ്റ്റര്‍ മാര്യേജ് കഴിക്കാന്‍ പോകുകയാണ്, വന്നിട്ട് ബാക്കി പറയാമെന്ന് എനിക്ക് മെസേജ് അയച്ചു. റമീസറിയാതെയായിരുന്നു മെസേജ്.അവര്‍ സമ്മതിച്ചോ മോളേ എന്ന് ചോദിച്ചതിന് മോള്‍ മറുപടി നല്‍കിയില്ല. വീട്ടില്‍ അവരുടെ വാപ്പയുടെയും ഉമ്മയുടെയുമെല്ലാം ബന്ധുക്കളും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. വാതിലടച്ചു. പുറത്ത് കാര്‍ റെഡിയാക്കിവച്ച് മോളെ പൊന്നാനിയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനമായിരുന്നു.പൊന്നാനിയില്‍ പോയി രണ്ട് മാസം കഴിഞ്ഞ് വീട്ടില്‍ പറഞ്ഞാല്‍ മതിയെന്ന് റമീസും കുടുംബവും മോളോട് പറഞ്ഞു. എതിര്‍ത്തപ്പോള്‍ റമീസ് മോളുടെ മുഖത്ത് അടിച്ചു. മോള്‍ പേടിച്ച് ആങ്ങളയെ വിളിക്കുമെന്ന് പറഞ്ഞു.

അതോടെ അവന്‍ പേടിച്ച് രാത്രി തന്നെ അവളെ വീട്ടില്‍ കൊണ്ടുവിട്ടു.കഴിഞ്ഞ വ്യാഴാഴ്ച മോള്‍ എന്റെ ഫോണില്‍ നിന്ന് അവനെ വിളിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, സോന ഇനി വിവാഹം കഴിക്കണമെങ്കില്‍ മതവും മാറണം എന്റെ വീട്ടില്‍ വന്ന് താമസിക്കുകയും ചെയ്യണമെന്ന്. ഇവര്‍ മുറിയിലിരുന്ന് കരയുകയാണ്. സമാധാനമായി ജീവിക്കാനല്ലേ വിവാഹം കഴിക്കുന്നതെന്നൊക്കെ ഇവള്‍ അവനോട് പറയുന്നുണ്ട്. മോളേ ഇങ്ങനെ അവനോട് കെഞ്ചണോ എന്ന് ഞാന്‍ ചോദിച്ചു.

ഞാന്‍ അവനോട് സംസാരിച്ചപ്പോഴും മതം മാറണമെന്ന് തന്നെയാണ് പറഞ്ഞത്. ഇത് ശരിയാകില്ലെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടാക്കി. വെള്ളിയാഴ്ച ക്ലാസില്‍ പോയി.ശനിയാഴ്ച അവള്‍ ഇവിടിരുന്ന് ചായ കുടിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ പണിക്ക് പോയത്. വീട്ടുജോലിക്ക് പോകുമ്പോള്‍ ഫോണ്‍ നോക്കാറില്ല. ഉച്ചയ്ക്ക് ഫോണ്‍ നോക്കിയപ്പോള്‍ ഇവന്റെ ഉമ്മയുടെ രണ്ട് മിസ്ഡ് കോള്‍ കണ്ടു.

ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ വാട്‌സാപ്പ് ചെക്ക് ചെയ്യ്, നിങ്ങളുടെ മോള്‍ ഒരു സാധനം അയച്ചിട്ടുണ്ട്. അത് ഞാന്‍ തിരിച്ചയച്ചിട്ടുണ്ട്, വേഗം നോക്കെന്ന് പറഞ്ഞു. ആ അത്മഹത്യാക്കുറിപ്പാണ് കണ്ടത്. അവളുടെ അപ്പന്‍ മരിച്ചിട്ട് മൂന്ന് മാസമാകുന്നേയുള്ളൂ.'- സോനയുടെ അമ്മ പറഞ്ഞു.

Tags:    

Similar News