സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി; പ്രണയം നടിച്ച് 23കാരിയെ താലിക്കെട്ടി; വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് പീഡനം; പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ

Update: 2024-10-19 09:11 GMT

മലപ്പുറം: തന്നെ വിവാഹം കഴിച്ചത് ആൾമാറാട്ടം നടത്തിയാണെന്ന് യുവതി മനസ്സിലാക്കിയത് പലതവണ നടന്ന പീഡനങ്ങൾക്ക് ശേഷം. സംഭവത്തിൽ പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടിൽ സുഭാഷിനെയാണ് (38) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പോലീസുകാരന് 11 വർഷം തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ജഡി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ആൾമാറാട്ടം നടത്തി വഞ്ചിച്ചതിന് ഒരു വർഷത്തെ കഠിന തടവും അനുഭവിക്കണം.

കൊല്ലം എ.ആർ ക്യാംപിലെ പോലീസുകാരനായ പ്രതി സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതിയുമായി പരിചയത്തിലാവുന്നത്. ദേവനാരായണൻ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പാണ്ടിക്കാട് സ്വദേശിനിയായ 23കാരിയുമായി പ്രണയം നടിക്കുകയായിരുന്നു.

ശേഷം വിവാഹിതനായ പ്രതി യുവതിയെ മഞ്ചേരിയിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി യുവതിയുടെ താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചു. പിന്നീട് 2015 സെപ്റ്റംബറിൽ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

പാണ്ടിക്കാട് പോലീസിലാണ് യുവതി പരാതി നൽകിയതെങ്കിലും സംഭവം നടന്നത് മഞ്ചേരിയിലായതിനാൽ കേസ് മഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ എസ്.ബി കൈലാസ്‌നാഥ്, കെ.എക്‌സ് സിൽവസ്റ്റർ എന്നിവരാണ് കേസ് ആദ്യം അന്വേഷിച്ചത്. എന്നാൽ പിന്നീട് ഇൻസ്‌പെക്ടർമാരായ സണ്ണി ചാക്കോ, കെ എം ബിജു എന്നിവരാണ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. എ.എസ്.ഐ ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫിസർ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Tags:    

Similar News