കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു, സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം

Update: 2025-05-29 13:07 GMT

ഇടുക്കി: വീട്ടിൽ മോഷണ ശ്രമം നടത്തിയ പ്രതിയെ പിടികൂടാൻ പോലീസ് അനാസ്ഥ കാട്ടിയെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നി. പരാതി ലഭിച്ചിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ ഇടപെടലിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്നാണ് ജോസ് കു​റ്റ്യാ​നി പറയുന്നത്. കേസിൽ കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ടിൻസിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഇയാൾ ജോസിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു. ജോസിനോടുള്ള മുൻവൈരാഗ്യമാണ് മോഷണ ശ്രമത്തിന് കാരണമായത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് കണ്ണൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 3.40ഓടെയാണ് പ്രതി ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ കവർച്ച ശ്രമം നടത്തിയത്. വീടിന് മുൻവശത്ത് ഉണ്ടായിരുന്ന സിസിടിവി പ്രതി നശിപ്പിച്ചിരുന്നു. ശേഷം ഫ്യൂസുകൾ ഊരി മാറ്റി വീട്ടിലെ വൈദ്യുതി വിശ്ചേദിച്ചു. ഈ ഫ്യൂസുകൾ വീട്ടിലെ കിണറ്റിൽ പ്രതി ഉപേക്ഷിക്കുകയായിരുന്നു. ഫ്യൂസുകൾ കളവ് പോയെന്നായിരുന്നു പരാതിക്കാരൻ കരുതിയത്. എന്നാൽ പ്രതി പിടിയിലായതോടെയാണ് ഫ്യൂസുകൾ കിണറ്റിൽ എറിഞ്ഞെന്ന വിവരം പുറത്ത് വരുന്നത്.

ജോസും സഹായിയും മാത്രമാണ് സംഭവ ദിവസം വീട്ടിൽ ഉണ്ടായിരുന്നത്. വൈദ്യുതി പോയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇരുവരും വീടിന് പുറത്ത് വരുന്നത്. ഈ സമയത്താണ് പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുന്നത് പരാതിക്കാരൻ കാണുന്നത്. ഉടൻ തന്നെ തൊടുപുഴ പോലീസിന് വിവരം നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ പിന്നിടുമ്പോളും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ജോസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ബന്ധപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലാണ് അന്വേഷണം ദ്രുതഗതിയിലായത്. പരാതി നൽകി 26 ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിയുന്നത്.

വീട്ടിൽ നിന്നും ഒന്നും മോഷണം പോയിരുന്നില്ല. ഒരു വർഷം മുൻപ് പരാതിക്കാരന്റെ വീട്ടിൽ ജോലി ചെയ്‌തിരുന്ന ടിൻസാണ് കേസിലെ പ്രതി. രണ്ട് മാസം മാത്രമാണ് ടിൻസ് ജോസിന്റെ വീട്ടിൽ ജോലി ചെയ്തത്. പണം കടം ചോദിച്ചപ്പോൾ നൽകാത്തതിലുള്ള പ്രതികാരമാണ് മോഷണ ശ്രമമെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സിസിടിവി നശിപ്പിച്ചതുൾപ്പെടെ 5000 രൂപയുടെ നാശനഷ്ടമാണ് പ്രതി ഉണ്ടാക്കിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കണ്ണൂരിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയയിലെ 333, 309, 324 (4) വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Tags:    

Similar News