വാര്‍ത്ത സമ്മര്‍ദ്ദമായപ്പോള്‍ ഡോ ഫക്രുദീനെ കൈവിട്ട് ആരോഗ്യ വകുപ്പ്; വെള്ളനാട് പീഡനക്കേസിലെ പ്രതിയായ വെളിയന്നൂരിലെ മുന്‍ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെ വ്യാപക അന്വേഷണത്തില്‍ പോലീസ്; പ്രതിയെ സസ്‌പെന്റ് ചെയ്ത് സര്‍ക്കാര്‍

Update: 2025-04-28 10:44 GMT

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ക്കായി വ്യാപക അന്വേഷണം. 28കാരിയായ ദളിത് യുവതിയുടെ പരാതിയില്‍ ആര്യനാട് പോലീസ് കേസെടുത്തതിന് പിന്നാലെ ഫക്രുദീന്‍ ഒളിവില്‍ പോകുകയായിരുന്നു. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇയാളെ പിടികൂനായിട്ടില്ല. കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിക്കെതിരെയുള്ള ഡോക്ടറിന്റെ പീഡന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരോഗ്യ വകുപ്പും സമ്മര്‍ദ്ദത്തിലായി. ഇതോടെ ഡോക്ടറെ ആരോഗ്യ വകുപ്പ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അറസ്റ്റ് വൈകുന്നത് പ്രതിക്ക് ജാമ്യം എടുക്കാനുള്ള അവസരമൊരുക്കും. ചില ഉന്നതരുടെ പിന്തുണയിലാണ് ഡോക്ടറുടെ ഒളിത്താമസമെന്നും സൂചനയുണ്ട്.

കഴിഞ്ഞ 19നാണ് വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ ഫക്രുദീനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 28കാരി നല്‍കിയ പരാതിയിലാണ് ആര്യനാട് പോലീസ് കേസെടുത്തത്. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കൂടാതെ യുവതിയെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചതായും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 14നാണ് വെളിയന്നൂരിലെ ആയുര്‍വേദ ആശുപത്രില്‍ ചികിത്സ തേടുന്നത്. തോളിനായിരുന്നു പരിക്കേറ്റത്. മൂന്ന് ദിവസത്തേക്കുള്ള മരുന്ന് നല്‍കി പരാതിക്കാരിയെ ഡോക്ടര്‍ തിരിച്ചയച്ചു.

എന്നാല്‍ മരുന്ന് കഴിച്ചിട്ടും വേദന കുറവില്ലാത്തതിനാല്‍ അടുത്ത ദിവസവും പരാതിക്കാരി ആശുപത്രില്‍ എത്തിയെങ്കിലും ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ഏപ്രില്‍ 16നും യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തി. അന്നേ ദിവസം നഴ്സിന്റെ സാന്നിധ്യത്തിലായിരുന്നു പരാതിക്കാരിയെ ഡോക്ടര്‍ ചികില്സിച്ചത്. വേദന കുറവില്ലെങ്കില്‍ അടുത്ത ദിവസം സമീപത്തുള്ള മറ്റൊരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ മതിയാവുമോയെന്ന് യുവതി ഡോക്ടറോട് ചോദിച്ചിരുന്നു. എന്നാല്‍ അടുത്ത ഒരു ദിവസം കൂടി വരാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. 1.30 മണിക്ക് ആശുപത്രിയില്‍ എത്തണമെന്നായിരുന്നു ഡോക്ടര്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് 17ന് ഡോക്ടര്‍ പറഞ്ഞതിനനുസരിച്ച് യുവതി വെളിയന്നൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി.വേദന കുറവില്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം മാറ്റാന്‍ പ്രതി ആവശ്യപ്പെട്ടു. ഈ സമയം വനിത നഴ്‌സ് ആശുപത്രിയില്‍ ഇല്ലായിരുന്നു. നഴ്‌സ് ഇല്ലാത്ത സമയം മനസ്സിലാക്കിയാണ് പ്രതി യുവതിയോട് ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. വനിതാ നഴ്സിന്റെ അസാന്നിദ്ധ്യത്തില്‍ വസ്ത്രം മാറാന്‍ യുവതി വിസ്സമ്മതിച്ചെങ്കിലും കാര്യമുണ്ടായില്ല. നഴ്സ് എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ യുവതിയെ പ്രതി ജാതി പറഞ്ഞ് അധിഷേപിക്കുകയായിരുന്നു. ശേഷം ചികിത്സക്കെന്ന വ്യാജേന പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

തോളിന് പരിക്കേറ്റ യുവതിയുടെ മാറിടത്തില്‍ പല തവണ കടന്നു പിടിച്ച പ്രതി, ശരീരത്തിന്റെ പിന്‍ഭാഗത്തും സ്പര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്. പരിക്കേല്‍ക്കാത്ത ശരീര ഭാഗങ്ങളില്‍ പ്രതി ലൈംഗികമായി സ്പര്‍ശിക്കുകയായിരുന്നു. സംഭവ ദിവസം ഭര്‍ത്താവിനോടൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയിരുന്നത്. ഡോക്ടറില്‍ നിന്നും ഉണ്ടായ അക്രമത്തെ പറ്റി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. കാര്യം അന്വേഷിച്ചപ്പോള്‍ താന്‍ യുവതിയെ സഹായിച്ചതാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്നാണ് യുവതി ആര്യനാട് പോലീസിനെ സമീപിക്കുന്നത്.

കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗം അതിക്രമങ്ങള്‍ തടയല്‍ നിയമവും, ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതലയുള്ള കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ യുവതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഉടനെ തന്നെ പ്രതിയെ പിടികൂടാമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാല്‍ അറസ്റ്റ് വൈകുന്നത് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

Similar News