അമ്മയുടെ കൂട്ടുകാരന്‍ കനകലകേസിലെ പ്രതി; ആറ്റിങ്ങലിലെ മതപഠനശാലയില്‍ കുട്ടിയെ ഏല്‍പ്പിച്ചത് മൂന്ന് വര്‍ഷം ശിക്ഷം അനുഭവിച്ച വ്യക്തി; രണ്ടാം വിവാഹത്തിന് ശേഷം അമ്മ മതംമാറി; യുകെയില്‍ നിന്ന് വന്നത് കുട്ടിയെ കൈമാറി മടങ്ങാന്‍; യുകെയിലെ സുഹൃത്ത് യുക്രെയിനില്‍ നിന്നും കുടിയേറിയ ആളും; വെഞ്ഞാറമൂട്ടിലെ ഐസിസ് കേസില്‍ സംശയങ്ങള്‍; അന്വേഷണത്തിന് എന്‍ഐഎ എത്തും; അമ്മയുടെ മകനെതിരായ 'പോണ്‍ കഥ' കളവോ?
വെഞ്ഞാറമൂട് :പതിനാറുകാരനെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എന്‍.ഐ എ യു.എ.പി.എ ചുമത്തി എടുത്ത കേസില്‍ കനകമല ഫാക്ടറും. ഈ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറും. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ വിശ്വസിക്കാന്‍ കഴിയാത്ത പലതുമുണ്ടെന്ന് പോലീസ് പറയുന്നു. കണ്ണൂര്‍ കനകമല കേസില്‍ പെട്ടൊരാളുടെ സാന്നിധ്യമാണ് ഇതിനെല്ലാം കാരണം. പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ മാതാവ് വെമ്പായം സ്വദേശിയായ യുവാവിനെ രണ്ടാം വിവാഹം കഴിക്കുന്നതിനിടെ കുട്ടിയെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടി ഇത് സമ്മതിക്കാതെ വന്നതോടെ നാട്ടിലെത്തിച്ച് മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ട മാതാവിന്റെ ബന്ധുക്കള്‍ കൗണ്‍സലിംഗിന് വിധേയമാക്കി. രണ്ടാനച്ഛനും മാതാവും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് കുട്ടിയുടെ സ്വഭാവ വ്യതിയാനത്തിന് കാരണമെന്ന് കണ്ടെത്തിയതോടെ വെഞ്ഞാറമൂട് പൊലിസില്‍ പരാതി നല്‍കി. പൊലിസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ വിവരം ലഭിച്ചത്. തുടരന്വേഷണത്തിലാണ് അസ്വാഭാവികതകള്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് മകന്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. എന്നാല്‍ മകനും മുന്‍ ഭര്‍ത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്നാണ് അമ്മ പറയുന്നത്. ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പോലീസിനും സംശയങ്ങളായി. ഇതിനിടെയാണ് കനകമല ഫാക്ടര്‍ കണ്ടെത്തുന്നത്. അമ്മയുടെ യുകെയിലെ കൂട്ടുകാരനും യുക്രെയിനില്‍ നിന്നും യുകെയില്‍ കുടിയേറിയ വ്യക്തിയാണ്. മതപഠനശാലയില്‍ കുട്ടിയെ ആക്കിയതും കനകമല കേസിലെ പ്രതിയാണെന്നും ഗൗരവം കൂട്ടുന്നു.
മകനെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എന്‍ഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടല്‍ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഡാലോചന കേസില്‍ മുന്നുവര്‍ഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോള്‍ ഐസില്‍ചേരാന്‍ അമ്മ നിര്‍ബന്ധിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ പ്രകാരം കേസെടുത്തത്. നാട്ടിലേക്കയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെ സുഹൃത്തായ എന്‍ഐഎ കേസിലെ പ്രതിയായിരുന്നു. എന്‍ഐഎ നിലവില്‍ കേസന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
കുട്ടിയെ അമ്മ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഈ സമയം വിമാനത്താവളത്തില്‍ കുട്ടിയെ സ്വീകരിക്കാന്‍ എത്തിയത് കനകമല കേസിലെ പ്രതിയായിരുന്നു. പിന്നീട് കൂട്ടിയെ ആറ്റിങ്ങളിലെ മതപഠന ശാലയിലുമാക്കി. ഇവിടെ നിന്നാണ് കുട്ടിയെ ബന്ധുക്കള്‍ കൊണ്ടു പോയത്. കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളായിരുന്നു കുട്ടിയെ പിന്നീട് ഏറ്റെടുത്തത്. ഇതോടെയാണ് കേസ് പോലീസിന് മുന്നിലെത്തിയത്. ഐസിസ് മൊഴി കിട്ടിയതോടെ അമ്മയുടെ മൊഴി എടുത്തു. കുട്ടിയെ കുറ്റപ്പെടുത്തുകയായിരുന്നു അമ്മ. ഇതിനിടെയാണ് കനക മല കേസ് പ്രതിയുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞത്. മൂന്ന് കൊല്ലമായി ഇയാളുടെ സംരക്ഷണയിലായിരുന്നു കുട്ടി.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വെമ്പായം സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിയായ യുവതിയും വിവാഹിതരായിരുന്നു. യുവതി തന്റെ ആദ്യവിവാഹത്തിലെ മകനൊപ്പം വിദേശത്ത് ആയിരുന്നു. അവിടെവെച്ച് ഐഎസ്‌ഐസിന്റെ വിവിധ വിഡിയോകള്‍ കാണിച്ച് ഈ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന് നിര്‍ബന്ധിച്ചുവെന്നാണ് പരാതി. എന്നാല്‍ കുട്ടിയ്ക്ക് ഐഎസ്‌ഐഎസില്‍ ചേരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയും അമ്മയും തമ്മില്‍ തര്‍ക്കം നടന്നിരുന്നവെന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞമാസം മൂന്ന് പേരും നാട്ടിലെത്തിയിരുന്നു. കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിലാക്കി ദമ്പതികള്‍ വിദേശത്തേക്ക് മടങ്ങി. ഇതിനിടെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കള്‍ കാര്യങ്ങള്‍ അറിഞ്ഞു. ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ച് വിവരങ്ങള്‍ കൈമാറി. സംഭവത്തില്‍ എന്‍ഐഎ വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു.
രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതിയായിരുന്നു 2019ല്‍ ശിക്ഷ വിധിച്ചത്. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്. ഇത്രയും പ്രമാദമായ കേസിലെ പ്രതിയുടെ സാന്നിധ്യമാണ് വെഞ്ഞാറമൂട് കേസിനേയും സംശയത്തിലാക്കുന്നത്.
