കടബാധ്യതയോ, പെണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്തതിലെ കലിയോ? ഏറ്റവും ഒടുവില്‍ ജീവനെടുത്തത് പെണ്‍സുഹൃത്ത് ഫര്‍സാനയുടെ; ഏറ്റവും സ്‌നേഹിച്ചിരുന്ന കുഞ്ഞനിയനെ പോലും വകവരുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ട്യൂഷന്‍ എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഫര്‍സാനയെ കാത്തിരുന്നതും ദുരന്തം; പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം ഉണ്ടായെന്നും സൂചന

കടബാധ്യതയോ, പെണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്തതിലെ കലിയോ?

Update: 2025-02-24 18:27 GMT

തിരുവനന്തപുരം: മലയാളികളെ ആകെ ഞെട്ടിച്ച കൂട്ടക്കുരുതി നടത്തിയ 23 വയസുകാരനായ അഫാന്‍ വളരെ ശാന്ത പ്രകൃതമുള്ള യുവാവെന്ന് നാട്ടുകാര്‍. ഇയാള്‍ക്ക് എങ്ങനെ ഈ കടുംകൈ ചെയ്യാനായി എന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊന്നും വിശ്വസിക്കാനാവുന്നില്ല. അക്രമവാസനയൊന്നും അഫാനുണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല.

അഫാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞനിയനെ പോലും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നത്. ഒരേ ചുറ്റിക കൊണ്ടാണ് അഫാന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് പെണ്‍സുഹൃത്ത് ഫര്‍സാനയുമായി അഫാന്‍ അടുത്തതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഇവരുടെ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അഫാന്‍ കൊടുംക്രൂരത ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണു പൊലീസ് കരുതുന്നത്. ഇതിനുപുറമേ 75 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടെന്നും അഫാന്‍ പൊലിസിന് മൊഴി നല്‍കി. കടബാധ്യതയാണോ, പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണോ, കൂട്ടക്കൊലയ്ക്ക് കാരണമെന്ന് വ്യക്തമല്ല. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളത് കൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമായി വരും.

കടബാധ്യതയോ, പെണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്തതിലെ കലിയോ?

കടുത്ത കടബാധ്യതയ്ക്കിടെയാണ് പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നല്‍കി. പ്രതിയുടെ അമ്മമയുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം അമ്മയുടെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നല്‍കി.

ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. അതേസമയം, പ്രതിയുടെ പെണ്‍സുഹൃത്തിനെ ഇന്ന് വൈകിട്ടാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് വെഞ്ഞാറമൂടിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഫര്‍സാന്‍ പോയതെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. ട്യൂഷന്‍ എന്നുപറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിജി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ഫര്‍സാന.

പിതാവിന്റെ അമ്മയോടും സഹായം ചോദിച്ചെങ്കിലും തന്നില്ലെന്നും അതിനാല്‍ അവരെയും കൊല്ലാന്‍ തീരുമാനിച്ചുവെന്നും അതിനുശേഷം സ്വയം ജീവനൊടുക്കാനാണ് തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം അവരുടെ മാലയും മോഷ്ടിച്ചു. ഇതിനുശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ക്കുശേഷമാണ് പെണ്‍ സുഹൃത്തിന്നെ വിളിച്ചു കൊണ്ട് വന്നത്. ഇതിനിടെ വീണ്ടും വീട്ടില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് പ്രതി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും. വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോളേജ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.

നാട്ടിലടക്കം പലരും നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.

അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും പിന്നാലെ വൈകിട്ടോടെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു. പെണ്‍സുഹൃത്തിനെയും പ്രതിയുടെ അമ്മയെയും സഹോദരനെയുമാണ് ആദ്യം വെട്ടിയത്. ശേഷം പ്രതി പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. പിന്നീടാണ് അച്ഛന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി വെട്ടിയതെന്നുമാണ് വിവരം.


വിദേശത്ത് പോയി പൊളിഞ്ഞുപാളീസായി

അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയെന്ന് മൊഴി. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. അമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.

സഹോദരന്‍ 13 വയസുകാരനായ അഹസാന്‍, അമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃ സഹോദരന്‍ ലത്തീഫ് ഭാര്യ ഷാഹിദ, എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചു. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് അഫാന്‍ കടന്നുവന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൃത്യമായി കൊല നടത്തിയ സ്ഥലങ്ങളും യുവാവ് പോലീസിനെ അറിയിച്ചു. മൂന്നും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങള്‍. പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്.

താന്‍ ആറ് കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതിന് ശേഷം വെളിപ്പെടുത്തിയത്. ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ് കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. പേരുമലയില്‍ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട് ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് അഫാന്‍ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.


Tags:    

Similar News