പ്രബിന് ഭാര്യയെ സംശയമായിരുന്നു; വിഷ്ണുജയുടെ വാട്‌സാപ്പ് പ്രബിന്റെ ഫോണുമായി കണക്റ്റഡ് ആയിരുന്നു; യുവതിയെ ഭര്‍ത്താവ് കഴുത്തിന് കയറിപ്പിടിച്ച് മര്‍ദിക്കാറുണ്ടായിരുന്നു; ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്

വിഷ്ണുജയുടെ വാട്‌സാപ്പ് പ്രബിന്റെ ഫോണുമായി കണക്റ്റഡ് ആയിരുന്നു

Update: 2025-02-03 03:49 GMT

തിരുവനന്തപുരം: മലപ്പുറം എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജയെ ഭര്‍ത്താവ് പ്രബിന്‍ ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് വെളിപ്പെടുത്തി യുവതിയുടെ സുഹൃത്ത്. ഭാര്യയുടെ കഴുത്തിന് കയറിപ്പിടിക്കാറുണ്ടായിരുന്നുവെന്നും അടിക്കുമെന്നുമാണ് ആരോപണം. വിഷ്ണുജയുടെ വാട്‌സാപ്പ് പ്രബിന്റെ ഫോണില്‍ കണക്റ്റഡ് ആയിരുന്നു. ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മര്‍ദിച്ചിരുന്നുവെന്നും അതിന് ശേഷം മാപ്പ് പറഞ്ഞ് കാലുപിടിക്കുമെന്നും വിഷ്ണുജ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കാലുപിടിച്ച് പിന്നാലെ വരുന്നതോടെ വിഷ്ണുജ ക്ഷമിക്കുമെന്നും വീട്ടില്‍ ഇക്കാര്യം സംസാരിക്കണമെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും കൂട്ടുകാര്‍ വെളിപ്പെടുത്തി. വീട്ടില്‍ പറയണമെന്ന് പറയുമ്പോള്‍ പ്രബിന്‍ പാവമാണെന്നും സോറി പറഞ്ഞു, താന്‍ നേരെയാക്കിയെടുത്തോളാമെന്നും നിങ്ങളാരും സംസാരിക്കേണ്ടതില്ലെന്നും വിഷ്ണുജ പറയാറുണ്ടായിരുന്നതെന്നും സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു.

അന്ന് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലോ,മറ്റാരെങ്കിലും ഇടപെട്ടിരുന്നുവെങ്കിലോ ആ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് വേദനയോടെ കൂട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ ഇടപെട്ടാല്‍ ബന്ധം ഒഴിവാക്കി വീട്ടില്‍ കൊണ്ടു നിര്‍ത്തുമെന്നും, മൂന്ന് പെണ്‍മക്കളുള്ള തന്റെ വീട്ടില്‍ അത് ബാധ്യതയാകുമെന്നും വിഷ്ണുജ ഭയന്നിരുന്നുവെന്നും കൂട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

അതേസമയം കേസില്‍ പൊലീസ് ഭര്‍തൃവീട്ടുകാരുടെ മൊഴിയെടുക്കും. ജീവനൊടുക്കിയ വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് പ്രബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭര്‍തൃവീട്ടില്‍ വിഷ്ണുജയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2023 ലായിരുന്നു വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രബിനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടര്‍ന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിന്‍ നിരന്തരം അപമാനിച്ചെന്നാണ് പരാതി.

'അവളെ ബൈക്കില്‍ കയറ്റില്ലായിരുന്നു, അവന്റെ കൂടെ യാത്ര ചെയ്യാന്‍ അവള്‍ക്ക് സൗന്ദര്യം ഇല്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്.ബസിലാണ് എന്റെ കൊച്ച് യാത്ര ചെയ്തിരുന്നത് ', മകള്‍ അനുഭവിച്ച വേദനയെ പറ്റി വിഷ്ണുജയുടെ പിതാവ് പറഞ്ഞത് ഇങ്ങനെ, സ്ത്രീധനം നല്‍കിയത് കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നു. പ്രബിന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. വിവാഹം കഴിഞ്ഞതുമുതല്‍ പ്രബിന്‍ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.

Tags:    

Similar News