ശുചിമുറിയില്‍ പ്രസവം, അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു; തെളിവെടുപ്പിനിടെ എല്ലാം പോലീസിനോട് വിശദീകരിച്ചു അവിവാഹിതയായ അമ്മ; കുഞ്ഞ് മരിച്ചത് വലിച്ചെറിയലില്‍ തലയ്ക്ക് പരിക്കേറ്റ്; മെഴുവേലിയിലെ ആ ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ പോലീസ്

ശുചിമുറിയില്‍ പ്രസവം, അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു

Update: 2025-06-21 01:41 GMT

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അഞ്ജു അറസ്റ്റിലായി. അവിവാഹിതയായ 21 കാരി അഞ്ജുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.

ശുചിമുറിയില്‍ പ്രസവിച്ചതും വീടിനോട് ചേര്‍ന്ന അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞതുമെല്ലാം തെളിവെടുപ്പിനിടെ 21 കാരി പൊലീസിനോട് വിശദീകരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ജുവിനെ ഉച്ചയോടെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മെഴുവേലിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നാട്ടുകാരടക്കം വന്‍ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രക്തസ്രാവത്തെ തുടര്‍ന്ന് 21 കാരി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. സംശയം തോന്നിയ ഡോക്ടര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അഞ്ജു സമ്മതിച്ചത്. തുടര്‍ന്ന ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച ഇലവുംതിട്ട പൊലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചു.

കുഞ്ഞിന്റെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ മൊഴിയെടുക്കിലിനു ശേഷം പൊലീസ് കൊലക്കുറ്റം ചുമത്തി. വലിച്ചെറിഞ്ഞപ്പോള്‍ തലയടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്ന എന്ന അഞ്ജുവിന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ബന്ധുക്കളെ ചോദ്യം ചെയ്യും. ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

കുഞ്ഞുമായി കുളിമുറിയില്‍ വീണപ്പോഴാണ് പരുക്കേറ്റതെന്നും കുഞ്ഞ് മരിച്ചതെന്നുമാണ് ആദ്യം യുവതി നല്‍കിയ മൊഴി. എന്നാല്‍, ഈ മൊഴി വിശ്വാസത്തില്‍ എടുക്കാതെ പോലിസ് അന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഈ ക്ഷതം എങ്ങനെയുണ്ടായി എന്നതാണ് ഫോറന്‍സിക് സര്‍ജന്‍ പരിശോധിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതി അറസ്റ്റിലായത്.

കഴിഞ്ഞ 17 ന് പുലര്‍ച്ചെയാണ് വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊക്കിള്‍ കൊടി വേര്‍പെടുത്തിയ ശേഷം കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പിലെ വാഴയുടെ ചുവട്ടില്‍ കൊണ്ടിടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോള്‍ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലെ ഉഷാ നഴ്‌സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

അവിടെ എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവം നടന്നുവെന്ന് ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍, താന്‍ പ്രസവിച്ചിട്ടില്ല എന്ന നിലപാടായിരുന്നു യുവതിക്ക്. ഡോക്ടര്‍ ഏറെ നോരം ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ഇലവുംതിട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ ഇലവുംതിട്ട സ്വദേശിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. കുമ്പഴയിലെ ലോഡ്ജിലും മറ്റുമായി പല തവണ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ട്. യുവതി ഗര്‍ഭിണിയായ വിവരം അറിയാമായിരുന്നു. എന്നാല്‍, പ്രസവത്തീയതി കണക്കു കൂട്ടിയത് തെറ്റിയതാണ് വിനയായത്. സെപ്റ്റംബറിലോ ഒക്ടോബറിലോ ആകും പ്രസവം എന്നാണ് ഇരുവരും കരുതിയിരുന്നത്. എന്നാല്‍, മാസം തികഞ്ഞാണ് യുവതി പ്രസവിച്ചത് എന്നാണ് ഡോക്ടര്‍ പറയുന്നത്.

Tags:    

Similar News