മജിസ്‌ട്രേറ്റ് ചമഞ്ഞ് യുവതിയുടെ തട്ടിപ്പ്; ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയത് എട്ടര ലക്ഷം രൂപ: അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി ജിഷാ കെ. ജോയി

മജിസ്‌ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ്;യുവതി അറസ്റ്റില്‍

Update: 2024-10-05 00:18 GMT

കൊച്ചി:ഹൈക്കോടതി മജിസ്‌ട്രേറ്റ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി കൊച്ചി പോലിസിന്റെ പിടിയിലായി. പത്തനംതിട്ട സ്വദേശി ജിഷ കെ ജോയിയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജിഷ പിടിയിലായത്.

മജിസ്‌ട്രേറ്റ് ആണെന്നും ഹൈക്കോടതിയില്‍ അസിസ്റ്റന്റായി ജോലി വാങ്ങി നല്‍കാമെന്നും പറഞ്ഞാണ് ജിഷ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ടാണ് ജിഷ തട്ടിപ്പു നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത ശേഷം നാലു വര്‍ഷത്തിനിടെ 8,65,000 രൂപയാണ് തട്ടിയെടുത്തത്. ഘട്ടം ഘട്ടമായാണ് പണം കൈപ്പറ്റിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജോലി കിട്ടാതായതോടെയാണ് യുവാവ് പരാതി നല്‍കിയത്.

ഹൈക്കോടതിയില്‍ അഭിഭാഷകയായിരുവെന്നും നിലവില്‍ മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ചുവെന്നും തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്.എറണാകുളം സ്വദേശിയായ പരാതിക്കാരന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു ജിഷ. ഇയാള്‍ക്ക് ഹൈക്കോടതിയില്‍ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

2020 ല്‍ രണ്ടേകാല്‍ ലക്ഷവും കഴിഞ്ഞ വര്‍ഷം ആറര ലക്ഷവും വാങ്ങി. വിദേശത്തുളള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നു പറഞ്ഞായിരുന്നു കഴിഞ്ഞ വര്‍ഷം പണം കൈപ്പറ്റിയത്. ജോലി കിട്ടായതോടെ പരാതിക്കാരന്‍ പണം തിരികെ ചോദിച്ചു, എന്നാല്‍ പണം ലഭിച്ചില്ല. ഇതോടെ പരാതി എറണാകുളം സൗത്ത് പോലീസിലെത്തി. ജിഷയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News