'ദേ ഇപ്പോ ശരിയാക്കി തരാം..'; എസി റിപ്പയർ ചെയ്യാൻ 5000 രൂപ അഡ്വാൻസ് വാങ്ങി; പരാതിക്കാരന് ഒന്നും ചെയ്ത് നൽകിയില്ല; സർവീസ് സെന്ററിന് എട്ടിന്റെ പണി; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്; 30,000 രൂപ പിഴ ചുമത്തി
കൊച്ചി: 'എസി' ഒന്നര മാസം കഴിഞ്ഞിട്ടും ശരിയാക്കി നൽകാത്ത സർവീസ് സെൻറർ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ന്യായമായ സമയത്തിനുള്ളിൽ റിപ്പയർ ചെയ്ത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് കമ്മീഷൻ വിലയിരുത്തി. എറണാകുളം, തിരുവാങ്കുളം സ്വദേശി കെ.ഇന്ദുചൂഡൻ, ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവിട്ടത്.
വോൾടാസ് സ്പ്ലിറ്റ് എസി റിപ്പയർ ചെയ്യുന്നതിനാണ് പരാതിക്കാരൻ സര്‍വീസ് സെന്ററിനെ സമീപച്ചത് സമീപിച്ചത്.എ എന്നാൽ സര്‍വീസ് സെന്റര്‍ 10000 രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിക്കുകയും അതിൽ 5000 രൂപ അഡ്വാൻസായി പരാതിക്കാരൻ നൽകുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും എസി യൂണിറ്റ് റിപ്പയർ ചെയ്തു നൽകാൻ എതിർ കക്ഷി തയ്യാറായില്ല. എസി യൂണിറ്റ് തിരിച്ചു നൽകണമെന്നും യഥാസമയം റിപ്പയർ ചെയ്ത് നൽകാത്ത മൂലം തനിക്കുണ്ടായ മന: ക്ലേശത്തിനും പരിഹാരമായി അരലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.
പറഞ്ഞ സമയത്ത് എ സി റിപ്പയർ ചെയ്ത് നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് ഡിബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. എസി യൂണിറ്റ് റിപ്പയർ ചെയ്ത് നൽകണമെന്നും അത് നൽകാൻ കഴിയാത്തപക്ഷം അഡ്വാൻസായി വാങ്ങിയ 5000 രൂപ എതിർകക്ഷി പരാതിക്കാരന് തിരിച്ചു നൽകണമെന്നും 20,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കമ്മീഷൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വ.അഗസ്റ്റസ് ബിനു കമ്മീഷന് മുമ്പാകെ ഹാജരാവുകയും ചെയ്തു.