നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ: കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പീഡന പരാതി വൈകാറുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍; ഡൊണാള്‍ഡ് ട്രംപിനെതിരേ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവം നടന്ന് 21 വര്‍ഷത്തിന് ശേഷമെന്ന് സര്‍ക്കാര്‍

Update: 2024-10-21 03:26 GMT

ന്യൂഡല്‍ഹി: സ്ത്രീപീഡന സംഭവങ്ങളില്‍ പരാതി നല്‍കാന്‍ വൈകുന്നത് കേരളത്തില്‍ മാത്രമല്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്താരാഷ്ട്ര തലങ്ങളില്‍ പോലും പീഡന പരാതി ഏറെ വൈകിയാണ് നല്‍കുന്നതെന്നാണ് കേരളം സുപ്രീം കോടതിയില്‍ പറഞ്ഞത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനുശേഷമാണെന്നും ഉദ്ദാഹരണമായി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

എഴുത്തുകാരിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ സംഭവം നടന്നത് 1996-ലാണെങ്കില്‍ പരാതിനല്‍കിയത് 2017-ലാണ്. അമേരിക്കന്‍ സിനിമാനിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരേ 30 വര്‍ഷത്തോളം പഴക്കമുള്ള സംഭവങ്ങളിലാണ് ഒട്ടേറെ സ്ത്രീകള്‍ 2018-ല്‍ പീഡനപരാതി നല്‍കിയത്. ഇത്തരം ഉദാഹരണങ്ങള്‍ കേരളത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കുടുംബത്തിന്റെ സത്പേര് കളങ്കപ്പെടുമെന്നതുള്‍പ്പെടെ വിവിധകാരണങ്ങള്‍കൊണ്ടാണ് ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീപീഡനക്കേസുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ വൈകുന്നത്. പരാതിനല്‍കാന്‍ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റില്‍നിന്ന് ഇടക്കാലസംരക്ഷണം നല്‍കിയ സുപ്രീംകോടതി, ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്.

Tags:    

Similar News